മൈക്ക് ഓഫായപ്പോൾ മൂര്‍ഖനെ എടുത്ത് വാവ... കേസെടുത്ത് അകത്തിടാൻ വനം വകുപ്പ് ഇറങ്ങി....

പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. ഡി.എഫ്.ഒയുടെ നിർദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നവംബര്‍ 28-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്.
'എക്‌സ്പീരിയന്‍സ് വിത്ത് സ്‌നേക്ക്' എന്ന വിഷയത്തിലായിരുന്നു ക്ലാസ്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമർശനമാണ് വിദഗ്ധരുടെ ഭാഗത്തു നിന്നുണ്ടായത്.
നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ വനം വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 2, 9 എന്നിവ പ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് വാവ സുരേഷിന് വനം വകുപ്പ് നോട്ടീസും അയക്കും.
പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകർക്കെതിരെ കേസ്സില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് പറഞ്ഞു. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ക്ലാസെടുക്കാനായി ജീവനുള്ള വിഷ പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചതും, വിഷ പാമ്പുകളെ കൊണ്ടുവന്നതും വിമർശനത്തിന് കാരണമായി. മന്ത്രിമാർ അടക്കം വാവ സുരേഷിന്റെ രീതിയെ വിമർശിച്ചിരുന്നു.
അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിന്റെ രീതിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റ് അതീവഗുരുതര നിലയില്‍ നിന്ന് രക്ഷപ്പെട്ട് വന്നശേഷം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാമ്പിനെ പിടിക്കില്ലെന്ന് വാവ സുരേഷ് ഉറപ്പുനല്‍കിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏറെ നാൾ വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഇരുപത് ശതമാനം മാത്രം മിടിപ്പുള്ള ഹൃദയവുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വാവ സുരേഷ് അന്ന് ആശുപത്രിയിലെത്തിയത്. സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ചികിത്സയ്ക്ക് ശേഷവും പാമ്പ് പിടുത്തത്തില്‍ സജീവമായിരുന്നു വാവ സുരേഷ്. ഇതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ പാമ്പ് പിടിക്കാനായി വാവ സുരേഷ് എത്തിയിരുന്നു.
പിന്നീട് സുരക്ഷിതമല്ലാത്ത മാർഗത്തിലൂടെയല്ലാതെ പാമ്പുപിടിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ക്ലാസെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ക്ഷണിച്ചതും വിഷപ്പാമ്പുകളെ കൊണ്ടുവന്നതും.
https://www.facebook.com/Malayalivartha






















