മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിക്ക് കുരുക്ക്! അച്ഛനേയും മകനേയും പ്രതിയാക്കാൻ കോടതി ഉത്തരവ്....

എസ്എൻഡിപി ഭാരവാഹിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതി പട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും മഹേശന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെയും പരാമർശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.
കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതിരോധിക്കുന്നത്.
കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് 54 കാരനായ കെകെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.
വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതി അവ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ ആരോപണവിധേയരുമായി ഒത്തുകളിക്കുന്നുവെന്ന് കേസന്വേഷിക്കുന്ന മാരാരിക്കുളം പൊലീസിനെതിരെ മഹേശന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ആത്മഹത്യ പ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് മഹേശന്റെ ഭാര്യ ഉഷാദേവി കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തേ, കോടതി ഈ ഹര്‍ജി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മഹശേന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും കേസെടുക്കേണ്ട വിഷയമാണിതെന്നും കേസ് വീണ്ടും പരിഗണിക്കണമെന്ന് കീഴ്‌ക്കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















