വിഴിഞ്ഞം ; ലക്ഷ്യം മറ്റൊരു വിമോചന സമരം. ക്രമസമാധാനം തകർക്കാനുള്ള സംഘടിത അജണ്ടകൾ ചെറുത്ത് തോല്പിക്കുക.

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾ സർവ്വ സീമയും ലംഘിച്ച് കലാപത്തിലേക്ക് കടന്നിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ നടത്തി പൊതുമുതൽ നശിപ്പിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വരെ അക്രമിച്ച് പ്രകോപനങ്ങൾ ഉണ്ടാക്കുകയാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുകയും വികസന മുന്നേറ്റത്തെ തടയുവാനുമുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ്.
മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിനെ ക്ഷണിച്ചു വരുത്തി നിർമ്മാണ കരാറിൽ ഒപ്പിട്ടത്. അദാനിയെ കൊണ്ടു വരുന്നതിൽ തന്റെ പങ്കിനെ കുറിച്ച് തിരുവനന്തപുരം എം.പി ശശി തരൂർ ഈയടുത്ത ദിവസങ്ങളിൽ പോലും അഭിമാന പൂർവ്വം സംസാരിച്ചിട്ടുണ്ട്. അന്ന് പദ്ധതിയെ അനുകൂലിച്ച് നാടിന്റെ വികസനത്തിനായി പദ്ധതി അത്യന്താപേക്ഷിമാണെന്ന് പറഞ്ഞവരാണ് ലത്തീൻ സഭ ആർച്ച് ബിഷപ്പായിരുന്ന ഡോ. എം.സൂസപാക്യം അടക്കമുള്ള പുരോഹിതന്മാർ.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് അന്ന് അനുകൂലിച്ച അതേ ആൾക്കാർ ഇപ്പോൾ അതേ ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമര കോലാഹലങ്ങളുമായി രംഗത്ത് വരുന്നത്. പദ്ധതി ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കുന്നത് മാത്രമാണോ ഇവരുടെ പ്രയാസം എന്ന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശശി തരൂരും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മലക്കം മറിഞ്ഞ് സമരക്കാരെ പിന്തുണക്കുന്നത് കേരളത്തിൽ മറ്റൊരു വിമോചന സമരത്തിനുള്ള സാധ്യതയുടെ സുവർണ്ണാവസരം സ്വപ്നം കണ്ട് കൊണ്ടാണ്.
കേരളത്തിന്റെ വികസനത്തിനും യുവജനങ്ങളുടെ തൊഴിൽ പ്രതീക്ഷകൾക്കും ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ചില സ്ഥാപിത താൽപ്പര്യക്കാരുടെ അജണ്ടകളുടെ ഭാഗമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്കെതിരെ എന്ന പേരിൽ കേരളത്തിൽ കലാപം നടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തേണ്ടതുണ്ട്. മറ്റൊരു വിമോചന സമരത്തിനുള്ള സാധ്യത ആരായുന്ന ഈ കൂട്ടു മുന്നണിയുടെ ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും DYFI സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്ഥാവനയിൽ കൂടി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























