കേരളത്തിന്റെ ആഭ്യന്തരം അറു പരാജയം... പുര കത്തുമ്പോൾ വാഴ വെട്ടി പിണറായി... പേടിച്ചരണ്ട് പോലീസുകാരും

ഒരു പൊലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു.
ഈ സാഹചര്യത്തിൽ ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനും മൗനം പാലിക്കുകയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യില്ല എന്ന വിവരമാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്നത്. ആയുർവേദ ചികിത്സയുള്ളതിനാൽ സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പകരം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കും.
വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരും അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാവുകൂടിയായ തരൂരിന്റെ പിന്മാറ്റം.
എന്നാൽ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നാണ് ശശി തരൂരിന്റെ ഓഫീസ് നൽകുന്ന വിശദീകരണം. പദ്ധതിയുടെ ശാസ്ത്രീയ വശങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനാണ് വിദഗ്ധരുടെ സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിലെയും മദ്രാസ് ഐഐടിയിലെയും വിദഗ്ധർ ഉൾക്കൊള്ളുന്ന പാനലാണ് സെമിനാറിൽ സംസാരിക്കുക. മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നൽകി. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. കലാപസമാന സാഹചര്യം നേരിടാൻ സജ്ജരാകാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം. അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിർദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്.
ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിർദ്ദേശം. ഈ പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണവും നിർവഹിക്കുക. വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. അടിയന്തര സാഹചര്യത്തിൽ അവധി വേണ്ടവർ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം.സ്‌പെഷ്യൽ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണം. റേഞ്ച് ഡി ഐജിമാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തണം.
അതിനിടെ, വിഴിഞ്ഞത്തെ സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ. നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാന പരിപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡിസിപി അജിത്കുമാർ, കെ ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്.
ശബരിമലയിൽ നിന്നടക്കം കൂടുതൽ പോലീസിനെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനമായി ആചരിക്കുകയാണ്. ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഓഖി ദുരന്തത്തിന് അഞ്ച് വർഷം പൂർത്തിയായിട്ടും സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വഞ്ചനാ ദിനമായി ആചരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
അതേസമയം, വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ ആക്രമിച്ച് ബസുകൾ തകർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകർത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു.
സ്റ്റേഷനുള്ളിൽ നിന്ന് പുറത്തിറങ്ങാനനുവദിക്കാതെ പോലീസിനെ ബന്ദിയാക്കിയായിരുന്നു പ്രതിഷേധം. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. മൂന്നുതവണ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. ദ്രുതകർമസേന ഉൾപ്പെടെയുള്ള കൂടുതൽ പോലീസ് സേനയെത്തി ലാത്തിച്ചാർജ് നടത്തിയതോടെയാണ് കൂടുതൽ സംഘർഷത്തിന് അയവുണ്ടായത്.
വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം ലഹളയുണ്ടാക്കൽ, പൊലീസ് സ്‌റ്റേഷൻ ആക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം.
വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. അക്രമ സംഭവങ്ങൾ അരങ്ങേറിയ സ്ഥലത്ത് പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം ഹാർബർ പരിസരത്തും പദ്ധതി പ്രദേശത്തുമടക്കം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























