മന്ത്രിമാര്‍ ഇനി രണ്ടാം തരക്കാരായി മാറും. വിദ്യാഭ്യാസ , ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്‌റ്റേറ്റിലെ ഒന്നാമന്‍ ഇനി മന്ത്രിയല്ല

മന്ത്രിമാര്‍ ഇനി രണ്ടാം തരക്കാരായി മാറും. വിദ്യാഭ്യാസ , ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്‌റ്റേറ്റിലെ ഒന്നാമന്‍ ഇനി മന്ത്രിയല്ല. വൈസ് ചാന്‍സിലര്‍മാരായി മാറുന്നു. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരെ ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് കൊണ്ടു വരാനാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ബില്ലില്‍ പറയുന്നത്. അതനുസരിച്ച് ചാന്‍സിലര്‍ സ്ഥാനത്തേയ്ക്ക് ഗവര്‍ണര്‍ക്ക് പകരം പുറത്ത് നിന്നൊരാള്‍ വരുമ്പോള്‍
വകുപ്പ് മന്ത്രി പ്രോവൈസ് ചാന്‍സിലറായി മാറും.
പ്രോട്ടോക്കോളനുസരിച്ച് ചാന്‍സിലര്‍ മന്ത്രിക്ക് മുകളില്‍ വരുന്നു വെന്നത് പ്രശ്‌നമായി ഉയര്‍ന്നു വന്നാല്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയെക്കാള്‍ മുകളില്‍ ചാന്‍സിലറുടെ സ്ഥാനം ഉയരുന്നത് സംബന്ധിച്ച വിഷയങ്ങള്‍ കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക് സംശയമായി ഉന്നയിച്ചതിനെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ശക്തമായി എതിര്‍ത്തിരുന്നു.
കഴിഞ്ഞ മന്ത്രി സഭയോഗത്തില്‍ ബി.അശോകിനെതിരെ മുഖ്യമന്ത്രിയ അടക്കമുള്ളവര്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സെക്രട്ടറിമാര്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് വിലക്കാന്‍ കൃഷി മന്ത്രിയോട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളില്‍ പ്രഥമദൃഷ്ട്യാ കണ്ട പാകപിഴകളാണ് ബി.അശോക് ചൂണ്ടികാട്ടിയത്. അദ്ദേഹം ചൂണ്ടികാട്ടിയ വിഷയങ്ങള്‍ ശരിക്കും നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുള്ള സംശയങ്ങളായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലിനെ മറ്റാരും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന ധാര്‍ഷ്ട്യമനോഭാവത്തോടെയാണ് മുഖ്യമന്ത്രി ബി.അശോകിനെതിരെ തിരിഞ്ഞത്. ബില്ല് തയ്യാറാക്കിയവര്‍ക്ക് പിഴവ് പറ്റിയവിവരങ്ങള്‍ നിയമവകുപ്പില്‍ പരിശോധന നടത്തിയ ശേഷമാണ് നിയമസഭയിലെത്തുന്നത്.
നിലവില്‍ നിയമസഭ പാസാക്കിയ ആറ് ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുണ്ട്. വിവാദമായ ലോകായുക്ത നിയമഭേദഗതി, വി സി. നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുന്ന സര്‍വകലാശാലാ നിയമഭേദഗതി, മില്‍മയില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും വോട്ടവകാശം നല്‍കുന്ന സഹകരണ നിയമഭേദഗതി തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ഈ ബില്ലുകളിന്മേലും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഇതില്‍ വിവാദമായ ലോകായുക്ത നിയമഭേദഗതി മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ണ്ണായകാണ്. ലോകായുക്താ വിധി മുഖ്യമന്ത്രിക്കെതിരായാലും രാജി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഗവര്‍ണ്ണറുടെ നിലപാടോടെ അത് അട്ടിമറിക്കപ്പെട്ടു. ബില്ലില്‍ ഒപ്പിടാത്തത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ട്.
സര്‍വകലാശാലാ വി സി. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായതിനെത്തുടര്‍ന്നാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കാനുമുള്ള ഓര്‍ഡിനന്‍സിനാണ് ആദ്യം സര്‍ക്കാര്‍ രൂപം നല്‍കിയത്. സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്കായി ഒരു ചാന്‍സലറെന്ന നിലയിലായിരിക്കും നിയമനം.
എന്നാല്‍ ഗവര്‍ണ്ണറുടെ നിസ്സഹകരണത്തോടെ ഓര്‍ഡിനന്‍സ് തന്നെ അപ്രസക്തമായി. നിയമസഭയില്‍ ബില്ലാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനുണ്ട്. പക്ഷേ ബില്‍ നിയമമാകണമെങ്കില്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം. ഇതിനിടെ യുജിസി നിയമ ഭേദഗതി കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഗവര്‍ണ്ണര്‍മാര്‍ ചാന്‍സലറാകണമെന്ന തരത്തിലെ ഭേദഗതിയാകും ഇത്.
ഗവര്‍ണര്‍മാരെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരായി നിയമിക്കുന്നത് ദേശീയനയത്തിന്റെ ഭാഗമാണെന്നും കേരളത്തിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
യുജിസി. നിര്‍ദേശങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍മാരും ചാന്‍സലറാകുകയെന്ന നിബന്ധന കൊണ്ടുവരാനാണ് കേന്ദ്ര ആലോചന.
ഈ ബില്ലിന്റെ ഭാവിയും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കേരളത്തില്‍ നിന്ന് ആരിഫ് ഖാനും ബില്ല് രാഷ്ട്രപതിയ്ക്ക് അയയ്ക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എങ്കില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രത്തിന് ഏറെ അനുകൂല സാഹചര്യമായിരിക്കും ഉണ്ടാക്കി കൊടുക്കുക.
https://www.facebook.com/Malayalivartha






















