കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയിൽ ഭക്ഷ്യവിഷ ബാധയേറ്റ സംഭവത്തെ നിർണായക നടപടി; ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു; പതിനെട്ടോളം പേർ ആശുപത്രിയിൽ; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സ് ഗുരുതരാവസ്ഥയിൽ

സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷ ബാധ. ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിന് ഭക്ഷ്യവിഷ ബാധയേറ്റു. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കവും, ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.
തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിന് എതിരെ നടപടിയെടുക്കുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്‌സിന്റെ സ്ഥിതി ഗുരുതരമായത്. ഇവരെ തുടർന്നു അത്യാഹിത വിഭാഗത്തിൽ ഐസിയുവിലേയ്ക്കുമാറ്റി. ഇവർ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്തെ വിവിധ ആശുപത്രികളിലായി ഇരുപതോളം പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















