ആറ് ദിവസത്തിനുള്ളില്‍ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കേരളത്തിലെ ഭക്ഷ്യസുരക്ഷ സംവിധാനത്തെ കുറിച്ചുള്ള ആശങ്കകള്‍ അകലുന്നില്ല. മനുഷ്യന്റെ ജീവനെ നേരിട്ട് ബാധിക്കുന്ന ഭക്ഷണവും അതിലെ മായവും കണ്ടെത്തുന്നതിന് അനുയോജ്യമായ ഒരു ലാബ് പോലുമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് പറയുന്നതില്‍ ലജ്ജയുണ്ട്
ആറ് ദിവസത്തിനുള്ളില്‍ രണ്ട് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കേരളത്തിലെ ഭക്ഷ്യസുരക്ഷ സംവിധാനത്തെ കുറിച്ചുള്ള ആശങ്കകള്‍ അകലുന്നില്ല. മനുഷ്യന്റെ ജീവനെ നേരിട്ട് ബാധിക്കുന്ന ഭക്ഷണവും അതിലെ മായവും കണ്ടെത്തുന്നതിന് അനുയോജ്യമായ ഒരു ലാബ് പോലുമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് പറയുന്നതില്‍ ലജ്ജയുണ്ട്. വിഷം ചേര്‍ത്ത ആഹാര പദാര്‍ത്ഥം കണ്ടെത്തിയാലോ അതില്‍ പ്രതിചേര്‍ക്കപ്പെടുന്ന വര്‍ക്കെതിരെ നടപടികളെടുക്കാന്‍ എന്ത് സംവിധാനമാണുള്ളതെന്ന് ചോദിച്ചാല്‍ കൈമലര്‍ത്താനേ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയുകയുള്ളൂ.
മായം കണ്ടെത്തി തെളിവ് സഹിതം കോടതിയിലെത്തിച്ചാലോ പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും യാതൊരു നടപടിയുമില്ല. പോക്‌സോ കേസുകള്‍ക്ക്, ബലാല്‍സംഗംത്തിന് , തീവ്രവാദത്തിന്, സത്ീധനപീഡനം എന്നുവേണ്ട് മന്ത്രി പുംഗവന്‍മാരുടെ രതിക്രീഡകള്‍ക്ക് വരെ പ്രത്യേക കോടതികള്‍ സ്ഥാപിച്ച് ലക്ഷങ്ങളും കോടികളും മുടിക്കുന്ന സംസ്ഥാനത്ത് മായം ചേര്‍ക്കല്‍ കേസുകള്‍ നോക്കാന്‍ പ്രത്യേക കോടതികളില്ലാത്തത് ഈ മേഖലയിലുള്ളവര്‍ക്ക് തികഞ്ഞ ആശ്വാസമാണ്. പൊതുജനാരോഗ്യത്തിന് പരസ്യവും പണവും നല്കിയിട്ട് കാര്യമില്ലെന്നും രോഗം വരാതിരിക്കാനുള്ള വഴികളാണ് ആലോചിക്കേണ്ടതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കേണ്ട സമയമാണിത്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിര്‍ദേശം വര്‍ഷങ്ങളായി ് സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. 2015 മുതല്‍ ആര്‍ഡിഒകളുടെ മുന്നിലും മജിസ്‌ട്രേട്ട് കോടതികളിലും കെട്ടിക്കിടക്കുന്നത് 1503 കേസുകളാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം കണ്ടെത്തിയതിനും കടകളിലെ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനും റജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.
മറ്റു കേസുകളുടെ കൂട്ടത്തിലാണ് കോടതികള്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത്. ഇത് ഏറെ കാലതാമസം ഉണ്ടാക്കുന്നതായും പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍ കേസുകള്‍ വേഗത്തില്‍ തീര്‍ക്കാനാകുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പലതവണ സര്‍ക്കാരിനെ അറിയിച്ചു. ഒരു കോടതിയെങ്കിലും സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപവരെ പിഴയും ആറു മാസംവരെ തടവുമാണ് ശിക്ഷ. ഭക്ഷണം കഴിച്ചയാള്‍ മരിച്ചതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ ഏഴു വര്‍ഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ നിയമം ഉണ്ട്. ഗുരുതരമായ വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സും റദ്ദാക്കാന്‍ ആവശ്യപ്പെടും.
സ്ഥാപനത്തിന്റെ പ്രവര്‍ത്തന സാഹചര്യം നോക്കിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നത്. ചെറിയ പിഴവുകളാണെങ്കില്‍ തിരുത്താന്‍ നോട്ടിസ് നല്‍കും. പരമാവധി 7 ദിവസം ഇതിനായി നല്‍കും. ഗുരുതരമായ വീഴ്ചയാണെങ്കില്‍ നോട്ടിസ് നല്‍കി കട അടപ്പിക്കും. ഒപ്പം പിഴയും ഈടാക്കും. തുറക്കുന്നതിന് സ്ഥാപനത്തിന്റെ അപേക്ഷ ലഭിച്ചാല്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ചുമതലപ്പെടുത്തുന്ന സ്‌പെഷല്‍ ടീം പരിശോധന നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ അനുമതി നല്‍കും.
അടിയന്തര സാഹചര്യത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്യുന്നത്. ന്യൂനത പരിഹരിച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. വീഴ്ച വരുത്തുന്ന സ്ഥാപനത്തിനുള്ള പിഴ പരമാവധി ഒരു ലക്ഷം രൂപയാണ്. പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. സ്ഥാപനത്തിന്റെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കും. അസി.കമ്മിഷണര്‍മാരാണ് ലൈസന്‍സുകളില്‍ നടപടി സ്വീകരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 16,503 സാംപിളുകള്‍ ലാബ് പരിശോധന നടത്തി. 571 സാംപിളുകള്‍ സുരക്ഷിതമല്ലാത്തവയായും 276 എണ്ണം ഗുണമേന്‍മയില്ലാത്തതായും ഫലം ലഭിച്ചു. കുറ്റക്കാര്‍ക്കെതിരെ 368 അഡ്ജൂഡിക്കേഷന്‍ കേസുകളും 354 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. ആവശ്യത്തിന് അക്രഡിറ്റഡ് ലാബുകളില്ലാത്തതും ജീവനക്കാരുടെ കുറവുമെല്ലാം വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ഈ കേസുകള്‍ കോടതി വിചാരണ വേളയില്‍ തന്നെ തള്ളിപോകുന്നതാണ് സ്ഥതി. സര്‍ക്കാരിന് അംഗീകൃത ലാബില്ലാത്തതിനാല്‍ കോടതിയില്‍ പുറത്തുള്ള പരിശോധന ഫലം തള്ളപോകാറാണ് പതിവ്. രശ്മിമാരും, അഞ്ജു പാര്‍വ്വതിമാരും നമ്മുടെ ഇടയില്‍ നിന്നും മാഞ്ഞത് രോഗം ബാധിച്ചിട്ടല്ല. ആഹാരം കഴിച്ചിട്ടാണെന്ന് ചിന്തിക്കുമ്പോള്‍ എല്ലാവരിലും ഒരാളല്‍ ഉണ്ടാവുക സ്വാഭാവികം.
https://www.facebook.com/Malayalivartha