ബിൽ കടിച്ചുകീറാനൊരുങ്ങി ഗവർണർ; ലക്ഷങ്ങൾ വീശി കാലുപിടിച്ച് പിണറായി... കാശു മുഴുവൻ തീർന്നപ്പോൾ സുഖിപ്പീര്

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നട്ടംതിരിയുന്ന പിണറായി വിജയൻ സർക്കാർ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് ഇന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. പക്ഷേ അതിനു പിന്നിൽ മറ്റൊരു താൽപര്യം കൂടി ഒളിഞ്ഞിരിപ്പുണ്ട്എന്ന് വേണം മനസ്സിലാക്കാൻ. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടി വന്നത്. ശേഷമാണ് മറ്റൊരു വിഷയം കൂടി ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ പി കെ ബിജു അടക്കം ഉള്ള 6 ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിയമനം വിവാദത്തിൽ. നിയമനത്തിന് ആധാരമായ ബില്ലിൽ ഇത് വരെ ഗവർണ്ണർ ഒപ്പിട്ടില്ലാത്തതിനാൽ 6 പേരെയും അസാധു ആക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പി കെ ബിജു, ഐ സാജു, ബി. എസ്. ജമുന, ഡോ വിനോദ് കുമാർ ജേക്കബ്, എസ്. വിനോദ് കുമാര്‍, ജി. സഞ്ജീവ് എന്നീ സിന്ഡിക്കേറ്റ് അംഗങ്ങളുടെ നിയമനമാണ് തുലാസിലായത്.
2021 ഫെബ്രുവരി 20 നാണ് ഒന്നാം പിണറായി സർക്കാർ കാലത്തു ആദ്യം നിയമനത്തിന് ഓർഡിനൻസ് ഇറക്കിയത്. പിന്നാലെ ഫെബ്രുവരി 26 ന് നിയമിച്ചു. രണ്ടാം പിണറായി സർക്കാർ കാലത്തു വീണ്ടും ഓർഡിനേൻസ് പുതുക്കി ഇറക്കി.2021 ഫെബ്രുവരി 4 ന് തുടങ്ങിയ സഭ സമ്മേളനത്തിൽ ഓർഡിനൻസിനു പകരം ബിൽ പാസ്സാക്കി. പക്ഷെ ബിൽ ഇത് വരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല.
സർവ്വകലാശാല ട്രിബ്യൂനൽ ഭേദഗതി അടക്കം ഗവർണ്ണർ ഉടക്കിട്ട ബില്ലുകളിൽ ആണ് കെടിയു ഭേദഗതിയും ഉള്ളത്. നിയമനത്തിന് ആധാരമായ ബിൽ നിയമം ആകാത്തിനാൽ 6 അംഗങ്ങൾ എടുത്ത നയപരമായ തീരുമാനങ്ങൾ അസാധു ആക്കപ്പെടാം. ഒപ്പം ഇവർ ഇത് വരെ വാങ്ങിയ പ്രതിഫലം അടക്കം തിരിച്ചു നൽകേണ്ടി വരും.
ഒപ്പം തന്നെ സാങ്കേതിക സര്‍വകലാശാല വി.സി. നിയമനക്കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹൈക്കോടതിയില്‍ ഹാജരായേക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. നിര്‍ദേശം യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി ആവശ്യമില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഈ മാസം ഡിവിഷന്‍ ബഞ്ച് വീണ്ടും പരിഗണിക്കും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നിര്‍ണായകമായതിനാലാണു അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത്. നടപടി യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമല്ലെന്നാണു ചാന്‍സലറുടെ വാദം. യു.ജി.സിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.
താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതു ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
സിസ തോമസിനെ കെ.ടി.യു. താല്‍ക്കാലിക വി.സിയായി തുടരാനനുവദിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശമാണു ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്.
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നു യു.ജി.സിയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇറക്കിയ സിസ തോമസിന്റെ നിയമന വിജ്ഞാപനം സ്‌റ്റേ ചെയ്തു ചുമതല മറ്റു സര്‍വകലാശാല വി.സിമാര്‍ക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ നല്‍കാന്‍ ഇടക്കാല ഉത്തരവിടണമെന്നാണു സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെടുന്നത്.
മറ്റു സര്‍വകലാശാലകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടികളെ കെ.ടി.യു. വിധി ബാധിക്കാനിടയുള്ളതിനാലാണു അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത്. കഴിഞ്ഞാഴ്ച ഡല്‍ഹിയിലെത്തിയാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറ്റോര്‍ണി ജനറലിനെ ഉറപ്പാക്കിയതെന്നാണു സൂചന.
അതേസമയം, ബിൽ ഗവർണ്ണർ തിരിച്ചു അയച്ചിട്ടില്ലല്ലോ എന്ന വാദം അംഗങ്ങൾ ഉന്നയിക്കുന്നുണ്ട് എങ്കിലും അതിനു നിയമ പരമായ നില നിൽപ് കുറവാണു. കെടിയു വിസിയെ നിയന്ത്രിക്കാൻ നിയോഗിച്ച വിവാദ സമിതിയുടെ തലവൻ കൂടി ആണ് പികെ ബിജു സിസ തോമസിനെതിരെ തുറന്ന പോര് നടത്തുന്ന സിന്ഡിക്കേറ്റ് അംഗങ്ങൾ നിയമ കുരുക്കിൽ പെട്ടത് സർക്കാരിനും തിരിച്ചടി ആണ്. അംഗങ്ങളെ അസാധു ആക്കണം എന്ന് ആവശ്യ പെട്ട് ഗവർണ്ണർക്കും കോടതിക്കും പരാതി നൽകിയാൽ തുടർ നടപടിയും നിർണ്ണായകമാകും
ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. സർക്കാർ- ഗവർണർ തർക്കങ്ങളിൽ മഞ്ഞുരുകിയതോടെ ഫയൽ ധനവകുപ്പ് പരിഗണിച്ചു.
ജനുവരി 24 ന് എക്സ്പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു. ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവർണർ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദ്ദേവും ഉള്ളപ്പോഴാണ് ഗവർണർക്ക് അധിക തുക അനുവദിച്ചത്. നേരത്തെ രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെയും 20 താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha






















