കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കു മുൻപ് ശമ്പളം നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നതോടെ, ശമ്പള വിതരണത്തിനു സർക്കാർ നൽകുന്ന 50 കോടി പൂർണമായും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് ധനവകുപ്പിനു കത്തുനൽകി... 50 കോടിയിൽ 30 കോടി ധനവകുപ്പ് നൽകിയിരുന്നെങ്കിലും ബാക്കി കൂടി ലഭിക്കാതെ ശമ്പള വിതരണം നടക്കില്ല...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ബുധനാഴ്ചയ്ക്കകം നൽകണം: ഹൈക്കോടതി അഞ്ചിനു മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകുമ്പോൾ അഞ്ചിനു മുൻപ് 50 കോടി നൽകുമെന്ന് ധനവകുപ്പ് ഉറപ്പു പറഞ്ഞിരുന്നു. 30 കോടി ആദ്യവും ബാക്കി തുക പത്താം തീയതി കഴിഞ്ഞുമാണ് ധനവകുപ്പ് കൈമാറുന്നത്. 84 കോടി രൂപയാണ് ശമ്പളം നൽകാൻ വേണ്ടത്. ധനവകുപ്പിന്റെ 50 കോടിയും കെഎസ്ആർടിസിയുടെ കലക്‌ഷനിൽ നിന്നുള്ള 34 കോടിയുമെടുത്താണ് ശമ്പളവിതരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ശമ്പളവിതരണം അഞ്ചിനു മുൻപ് നടത്തുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയിൽ ഉറപ്പുനൽകിയത്. ഇതു പാലിക്കാനായത് 3 മാസമാണ്. ബാക്കി മാസങ്ങളിൽ, പറഞ്ഞ തീയതി കഴിഞ്ഞാണ് വിതരണം നടന്നത്.
ഇപ്പോൾ നൽകുന്ന 50 കോടി ഏപ്രിൽ മുതൽ നൽകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത് കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കും. 200 കോടി രൂപയാണ് കെഎസ്ആർടിസിക്ക് മാസവരുമാനം. ഇതിൽ ഡീസൽ ചെലവ് 105 കോടിയും വായ്പകളുടെ തിരിച്ചടവ് 30.18 കോടിയുമാണ്. ഡ്യൂട്ടി സറണ്ടറും ഇൻസെന്റീവുമായി 9 കോടിയും സ്പെയർ പാർട്സ് , ടയർ എന്നിവയ്ക്കുമായി 10.50 കോടിയും വേണം. തൊഴിലാളികളുടെ എൽഐസി , എൻപിഎസ് എന്നിവയും കുടി ചേരുമ്പോൾ 165.01 കോടി മാസച്ചെലവ്. ശമ്പളത്തിന് 84 കോടി കൂടി ചേർത്താൽ വേണ്ടത് 249 കോടിയാണ്.
കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്നും അതിൽ മാറ്റം വന്നിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനമാണത്. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥ നിലപാട് ആയിരിക്കുമതെന്നും മന്ത്രി പറഞ്ഞു.
സത്യവാങ്മൂലം യാഥാർഥ്യമില്ലാത്തത്: സിഐടിയു
തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് മാനേജ്മെന്റ് കോടതിയിൽ നൽകിയ സത്യവാങ്മൂലം യാഥാർഥ്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ്.വിനോദ് പറഞ്ഞു. ശമ്പളത്തിനായുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയെന്ന് യൂണിയനെ സർക്കാർ അറിയിച്ചിരുന്നുവെന്ന മാനേജ്മെന്റ് വാദം നുണയാണ്. സത്യവാങ്മൂലം ഉദ്യോഗസ്ഥന്റെ നിലപാടാണ് എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഇൗ ഉദ്യോഗസ്ഥനെ മാറ്റിനിർത്തണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























