അതെപ്പോ സംഭവിച്ചു... റിസോര്‍ട്ട് വിവാദം ആവിയായിപ്പോയി; തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍; എല്ലാം സൃഷ്ടിച്ചത് മാധ്യമങ്ങള്‍; വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണം

സിപിഎമ്മിനുള്ളിലെ റിസോര്‍ട്ട് വിവാദം ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി അന്വേഷണം ഉണ്ടെന്നും ഇല്ലെന്നും തരത്തിലുള്ള പ്രചരണം വന്നു. ഇപ്പോഴിതാ പാര്‍ട്ടി സെക്രട്ടറിയും സാക്ഷാല്‍ ഇപി ജയരാജനും അതിന് വ്യക്തത വരുത്തിയിരിക്കുകയാണ്.
റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരിക്കുകയാണ് ഇപി ജയരാജന്‍. തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി വിമര്‍ശിച്ചു. താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല.
വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണമെന്നും ഇ പി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അന്വേഷണ വാര്‍ത്തകള്‍ തള്ളുമ്പോഴും റിസോര്‍ട്ടില്‍ ഉയര്‍ന്ന ആരോപണങ്ങളിലെ അതൃപ്തി ഇപിയുടെ വാക്കുകളിലുണ്ട്. വിവാദങ്ങള്‍ക്ക് പിന്നിലാരാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്താണ് ഇപിയും വിവാദങ്ങളെ നേരിടുന്നത്.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം ഇ പി ജയരാജന്‍ വിശദീകരിക്കുകയും അന്വേഷണമടക്കം തുടര്‍ നടപടികള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് തീരുമാനിക്കുകയും ചെയ്ത സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പുറത്ത് എല്ലാം നേതാക്കള്‍ നിഷേധിക്കുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്ന മുന്‍ നിലപാടിനൊപ്പം നിന്ന സംസ്ഥാന സെക്രട്ടറി അന്വേഷണ വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് ഉറപ്പിച്ച് പറയുന്നു.
തനിക്കെതിരെയുള്ള ആരോപണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോംബേറ് വരെ ഉണ്ടായിട്ടില്ലേ എന്നും ഇ പി ജയരാജന്‍ ചോദിച്ചു. വ്യക്തിഹത്യയ്ക്കായി വാര്‍ത്തകള്‍ സൃഷ്ടിക്കരുത്. എല്ലാ കാര്യങ്ങളും പരിശോധിക്കാനുള്ള ശേഷി സിപിഎമ്മുണ്ടെന്നും പാര്‍ട്ടിയിലും പ്രവര്‍ത്തകരിലുമാണ് ഏറ്റവും വിശ്വാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തിലെ അന്വേഷണ വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ ഇന്ന് നിഷേധിച്ചിരുന്നു. വിവാദം മാധ്യമ സൃഷ്ടിയാണെന്നും അതിന് പിന്നാലെ പോകേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നുമാണ് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. റിസോര്‍ട്ട് വിവാദത്തില്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനം. മാധ്യമങ്ങളുമായി ഒരു തരം ചര്‍ച്ചയും വേണ്ടെന്നും നേതാക്കളുടെ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച വേണ്ടെന്ന് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നേതാക്കളുടെ മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുമെന്നും സംസ്ഥാന സമിതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിസോര്‍ട്ട് വിവാദം കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍ വിശദീകരിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപൂര്‍വ്വം വേട്ടയാടുന്നെന്നും ഇപി ആരോപിച്ചു. സംസ്ഥാന സമിതിയിലുയര്‍ന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി നല്‍കാനായിരുന്നു സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം.
സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറിച്ചും വികാരാധീനനായും ഇപി മുന്‍ നിലപാട് വ്യക്തമാക്കി. വേട്ടയാടല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുമെന്നായിരുന്നു ഇപിയുടെ മുന്നറിയിപ്പ്. വിവാദം സമഗ്രമായി പരിശോധിക്കാനാണ് തീരുമാനമെന്നായിരുന്നു പ്രചാരണം. വാര്‍ത്ത ചോര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണമുണ്ടെന്നായിരുന്നു വിവരം. പരാതി ഉന്നയിച്ചപ്പോള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പി ജയരാജനോട് പറഞ്ഞിരുന്നത്. രണ്ട് മാസമായിട്ടും ഇതിന് പി ജയരാജന്‍ തയ്യാറായിട്ടില്ല.
"
https://www.facebook.com/Malayalivartha


























