മമ്മൂട്ടിയും മോഹൻലാലും വീണു.. ചെറിയ സിനിമകള്‍ കോടികള്‍ വാരുന്നു... മലയാളത്തിലെ പുതിയ സൂപ്പര്‍ താരം ആരാണെന്ന് അറിയോ..!

മോണ്‍സ്റ്ററും ക്രിസ്റ്റഫറും അടക്കമുള്ള സിനിമകള്‍ക്ക് തിയേറ്ററുകളില്‍ തിരയിളക്കം സൃഷ്ടിക്കാന്‍ കഴിയാത്തപ്പോള്‍ വലിയ താരനിരയില്ലാത്ത ചെറിയ സിനിമകള്‍ കോടികള്‍ വാരുന്നു. 2022ലെ അതേ ട്രേന്‍ഡ് 23ലും മലയാളസിനിമ തുടരുകയാണ്. അഞ്ച് കോടിയില്‍ താഴെ മുടക്കി എടുത്ത രോമാഞ്ചം എട്ട് ദിവസം കൊണ്ട് ഒന്‍പത് കോടി ഗ്രോസ് കളക്ഷനാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നേടിയത്. അതായത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ലാഭമായി എന്നര്‍ത്ഥം. ഇക്കൊല്ലത്തെ ആദ്യത്തെ ഹിറ്റ് പടവും ഇത് തന്നെ. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും അത്രയും ഓളം സൃഷ്ടിക്കാനായില്ല. 18 കോടിയിലധികം മുതല്‍ മുടക്കുള്ള ചിത്രം രണ്ട് ദിവസം കൊണ്ട് രണ്ടരക്കോടി രൂപയാണ് കേരളത്തില്‍ നേടിയതെന്ന് ബോക്‌സ് ഓഫീസ് കേരള റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ കളക്ഷനും ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങളും വിറ്റഴിച്ച് കിട്ടുന്ന തുകയും കൂടിയാകുമ്പോള്‍ നിര്‍മാതാവിന് കൈപൊള്ളില്ലെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത മാളികപ്പുറം വലിയ വിജയമായി മാറിയിരിക്കുകയാണ്. ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു. 50 കോടി ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രത്തിന്റെ മുതല്‍മുടക്ക് 3.75 കോടിയാണ്. നിര്‍മാതാവിനെ കിട്ടാനായി പുതുമുഖമായ വിഷ്ണു ശശി ശങ്കര്‍ എന്ന സംവിധായകന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. സിനിമ തമിഴ്-തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തു. അതുപോലെ അഞ്ച് കോടിയോളം മുടക്കി എടുത്ത ജയ ജയ ജയ ഹേ... 50 കോടിയിലധികമാണ് നേടിയത്. പോയകൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായി ഇത് മാറി. റിലീസിന് മുമ്പ് സിനിമ കണ്ട പല പ്രമുഖ കമ്പനികളും അവകാശം വാങ്ങാന്‍ ശ്രമിച്ചെങ്കിലും നിര്‍മാതാക്കള്‍ വില്‍ക്കാന്‍ തയ്യാറായില്ല. രണ്ട് കോടിയോളം മുടക്കി എടുത്ത സൗദി വെള്ളയ്ക്ക വിജയിച്ചതിന് പുറമേ നിരൂപക പ്രശംസയും നേടി. വര്‍ഷാവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം വളരെ ചെറിയ സിനിമയാണെങ്കിലും നിര്‍മാതാവിന് നഷ്ടം വന്നില്ല. മാത്രമല്ല മികച്ച സിനിമ, അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ നിരൂപകര്‍ പ്രശംസിക്കുകയും ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലും നടക്കുന്ന കഥയായതിനാല്‍ അവിടെയും തരക്കേടില്ലാതെ ചിത്രം ഓടി.
പോയകൊല്ലം മമ്മൂട്ടിക്ക് മികച്ച കൊല്ലമായിരുന്നു. റോഷാക്ക് 39 കോടി കളക്ഷനുമായി സൂപ്പര്‍ഹിറ്റായി. സി.ബി.ഐ അഞ്ചാം ഭാഗം 35 കോടി ഗ്രോസ് കളക്ഷന്‍ നേടി. ഭീഷ്മപര്‍വം 100 കോടി ക്ലബില്‍ കയറിയിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമകളെല്ലാം പരാജയപ്പെട്ടു. മോണ്‍സ്റ്റര്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ചിത്രം വ്യാപകമായ തോതില്‍ ഡിഗ്രേഡ് ചെയ്യുകയും ചെയ്തിരുന്നു. ആറാട്ടും തിയേറ്ററില്‍ പരാജയമായി. ഇക്കൊല്ലം ആദ്യം ഇരങ്ങിയ എലോണും നിരാശപ്പെടുത്തി. തൊട്ടുപിന്നാലെ വന്ന സ്ഫടികത്തിന് വലിയ ഓപ്പണിംഗാണ് ലഭിച്ചത്. പഴയ മോഹന്‍ലാല്‍ ചിത്രം കെട്ടിലും മട്ടിലും മാറ്റം വരുത്തി തിയേറ്ററിലെത്തിച്ചപ്പോഴും പ്രേക്ഷകര്‍ സ്വീകരിച്ചു. അതിനര്‍ത്ഥം മികച്ച കഥയും തിരക്കഥയും സംവിധാനവും ഉള്ള സിനിമയ്ക്ക് ഇന്നും പ്രസക്തിയുണ്ടെന്നാണ്. ഇക്കൊല്ലം മോഹന്‍ലാല്‍ ട്രാക്ക് മാറ്റുന്ന സൂചനകളും നല്‍കി തുടങ്ങി. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചുവരുകയാണ്. ഇത് നല്ല മാറ്റമാണ്.
രണ്ടാഴ്ച മുമ്പിറങ്ങിയ ഇരട്ട ശരാശരി കളക്ഷനുമായി പ്രമുഖ കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു. ജോജു ജോര്‍ജിന്റെ പ്രകടം ശ്രദ്ധേയമാണ്. പക്ഷെ, പ്രേക്ഷകരെ വേണ്ടവിധം ആകര്‍ഷിക്കാനായില്ല. ഇതിനൊപ്പം ഇറങ്ങിയ വെടിക്കെട്ട് സംഭവകഥയായതിനാല്‍ മോശമല്ലാതെ കളക്ഷന്‍ നേടുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് കോവിഡ് ശേഷം പ്രേക്ഷകരുടെ മനശാസ്ത്രം മാറിയെന്നാണ്. കാമ്പുള്ള കഥകള്‍ രസകരമായി പറയുന്ന ചെറിയ സിനിമകളാണ് മലയാളി കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ താരങ്ങളെ കാണാനായി കാശ് മുടക്കാന്‍ തയ്യാറല്ലെന്നാണ്. അതുകൊണ്ട് കഥ തന്നെയാണ് സൂപ്പര്‍ താരം.
https://www.facebook.com/Malayalivartha


























