പെട്രോളിനും ഡീസലിനും വില കൂട്ടിയ വിജയനും ഗോവിന്ദനും ഇന്ധനമടിക്കുന്നത് മാഹിയില്‍! കഷ്ടം തന്നെ മുതലാളി... പിണറായിയുടെ തൊലിയുരിഞ്ഞ് സുരേന്ദ്രൻ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജാഥ കോഴിക്കോടും വയനാട്ടിലും എത്തിയപ്പോള്‍ ഇന്ധനം നിറച്ചത് മാഹിയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വാഹന വ്യൂഹവും മലബാറിലെത്തിയാല്‍ മാഹിയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയാണ് ഇതിലൂടെ ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം.
സുരേന്ദ്രൻ പറഞ്ഞതിങ്ങനെയാണ്... ‘‘കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ കാസർകോട്ടു നിന്ന് കാറിൽ കോഴിക്കോട്ടേയ്ക്കു വന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോഴിക്കോട്ടാണ് നടക്കുന്നത്. അതായത് കോഴിക്കോടു ജില്ലയുടെ തെക്കൻ മേഖലകളിൽ. ഞാൻ നോക്കുമ്പോൾ ഒരു 10–25 വാഹനങ്ങൾ, അതായത് ഗോവിന്ദന്റെ കാർ, അകമ്പടിക്കാരുടെ വാഹനങ്ങൾ, മൈക്ക് സെറ്റ് വച്ചുകെട്ടിയ വാഹനം ഇങ്ങനെ... എല്ലാവരും മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുകയാണ്.’
‘‘പ്രതിരോധ ജാഥക്കാരുടെ വാഹനങ്ങൾ മുഴുവൻ മാഹിയിൽ വന്ന് പെട്രോളടിച്ചു പോകുന്നു. 10 രൂപ ലാഭം. കോഴിക്കോട് നടക്കേണ്ട ജാഥ, വയനാട്ടിൽ നടക്കേണ്ട ജാഥ.. എല്ലാറ്റിനും മുൻപേ മാഹിയിൽ വന്ന് പെട്രോളടിച്ചു പോവുകയാണ്. അതാണ് കേന്ദ്ര ഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം.’ – സുരേന്ദ്രൻ പറഞ്ഞു.
ശേഷം ഇതിന്റെ സത്യാവസ്ഥ അറിയാൻ സുരന്ദ്രൻ കാര്യം അന്വേഷിച്ചു. ‘‘എന്താണ് സ്ഥിതിയെന്ന് ഞാൻ പെട്രോൾ പമ്പുകാരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞത് മുഖ്യമന്ത്രിയുടെ വാഹനങ്ങൾ മുഴുവൻ, മുഖ്യമന്ത്രിയുടെ കാറും അകമ്പടിക്കാരുടെ കാറും പൊലീസുകാരുടെ കാറും പഴ്സനൽ സ്റ്റാഫിന്റെ കാറും എല്ലാം ഈ ഭാഗത്ത് എവിടെ വന്നാലും മാഹിയിൽ വന്നാണ് പെട്രോളടിക്കുന്നത്! കേരളത്തിൽ പെട്രോളിനും ഡീസലിനും എത്ര ഭീകരമായ വിലവർധനവ് ഈ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണത്. എന്നിട്ട് അതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്’ എന്നും സുരേന്ദ്രൻ പറഞ്ഞു.
ജിഎസ്ടി കുടിശ്ശികയായ 780 കോടി കിട്ടിയെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇതുവരെ ബാലഗോപാല്‍ പറഞ്ഞത് 20,000 കോടി കിട്ടാനുണ്ടെന്നാണ്. ഇതും പറഞ്ഞാണ് ഇവര്‍ രണ്ട് രൂപ സെസ് കൂട്ടി ജനങ്ങളെ വഞ്ചിച്ചത്. ദേശീയ പാത ഭൂമിയേറ്റെടുക്കലിന് 25 ശതമാനം ഞങ്ങള്‍ നല്‍കാമെന്ന് നിതിന്‍ ഗഡ്ക്കരിയോട് സമ്മതിച്ച പിണറായി വിജയന്‍ അതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പാവങ്ങൾക്ക് വീട് വയ്‌ക്കാൻ സർക്കാർ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചു മാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാവുകയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സർക്കാർ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയിൽ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സി.എം രവീന്ദ്രൻ്റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസ് ആണ് അഴിമതിക്ക് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞതായും സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതും അന്വേഷണ പരിധിയിൽ വരണമെന്നും മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. വിജിലൻസ് അന്വേഷണം എവിടെയും എത്തില്ലെന്നും മുമ്പുണ്ടായ അനുഭവം അങ്ങനെയാണെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനെ എന്തിനാണ് സിപിഎം ഭയക്കുന്നത്? മതതീവ്രവാദികളുടെ വോട്ട് പിടിക്കാനുള്ള സിപിഎമ്മിന്റെ താത്പര്യമാണ് ചര്‍ച്ചക്കെതിരായ വിറളിയിലൂടെ പുറത്ത് വരുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംവി ഗോവിന്ദന്റെ പ്രതിരോധ ജാഥ എന്നത് അനുയോജ്യമായ പേര് തന്നെയാണ്. അഴിമതികള്‍, ജനദ്രോഹ നയങ്ങള്‍, തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനുള്ള ജാഥയാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനം സമ്പൂര്‍ണമായ സാമ്പത്തിക തകര്‍ച്ചയിലായിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടന്നത്. ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉന്നതമായ രാഷ്ട്രീയ നേതൃത്വമാണ് ഇതിന് പിന്നില്‍. ദുരിതാശ്വാസനിധി തട്ടിപ്പിനെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും തയ്യാറാവണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിൽ തീവെട്ടി കൊള്ളയാണ് നടന്നതെന്ന് സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. കേരളത്തിൽ നടന്നത് ഉന്നത തലത്തിലെ ഗൂഡാലോചനയാണന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളത് ശുപാർശ നൽകിയ ഉന്നത രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി അവരുടെ പങ്ക് കൂടി പുറത്തുകൊണ്ടുവരണം. തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം. സർക്കാർ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുകയാണ്.
മുട്ടില്‍ മരം മുറി കേസിലും പ്രളയഫണ്ട് തട്ടിപ്പിലും സംഭവിച്ചത് തന്നെയാണ് ദുരിതാശ്വാസ നിധി തട്ടിപ്പിലും സംഭവിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. വിഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും അനര്‍ഹര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് പ്രതികരിക്കാനാവാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ മാർച്ച് 5 ന് തൃശ്ശൂരിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. ഇടതു ദുർഭരണത്തിനെതിരെ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും. ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ശക്തൻ തമ്പുരാൻ സ്മാരക വേദിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പുഷ്പാർച്ചന നടത്തും.
അമിത്ഷാ വരുമ്പോൾ പ്രതിലോമ ശക്തികൾക്ക് വെപ്രാളമുണ്ടാകുന്നത് സ്വാഭാവികമാണ്. മതഭീകരവാദികളെ സഹായിക്കുന്നവർക്കും അഴിമതിക്കാർക്കും അമിത്ഷാ പേടി സ്വപ്നമാണ്. പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളിൽ ആ ഭയം കാണാനുണ്ട്. അമിത്ഷാ വരുന്നത് ഗോവിന്ദന്റെ യാത്ര കണ്ടിട്ടാണെന്ന് പറയുന്നവരോട് സഹതാപം മാത്രം. കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്ന ഇടത് സർക്കാരിന്റെ പ്രവർത്തനം തുറന്ന് കാണിക്കാനാണ് അമിത് ഷാ വരുന്നത്.
https://www.facebook.com/Malayalivartha



























