പരഖ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കും; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന അക്കാദമിക കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ എന്നു കരുതുന്നു; തുറന്നടിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പരഖ് (പെർഫോമൻസ് അസസ്സ്‌മെന്റ് ആന്റ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പരഖ് (പെർഫോമൻസ് അസസ്സ്‌മെന്റ് ആന്റ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷകൾക്ക് ഏകീകൃതമായ സ്വഭാവം നൽകുന്നതിനായി കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടു എന്ന വാർത്ത വന്നിട്ടുണ്ട്.
ഇതിന്റെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച പുതിയ നിലവാര നിർണ്ണയ ഏജൻസിയായ പരഖ് (പെർഫോമൻസ് അസസ്സ്‌മെന്റ് ആന്റ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) ഈ ദിശയിലുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന അക്കാദമിക കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ എന്നു കരുതുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 രൂപപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് കൊണ്ടു വരുന്ന കേന്ദ്രീകരണം പ്രത്യേകിച്ച് അക്കാദമിക കേന്ദ്രീകരണം വിദ്യാഭ്യാസപരമായി നീതികരിക്കാൻ കഴിയില്ല എന്നും ഇതെല്ലാം വിദ്യാഭ്യാസേതര ലക്ഷ്യങ്ങൾ കണ്ടു കൊണ്ടാണെന്നും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ തന്നെ അപകടപ്പെടുത്തുന്ന കേന്ദ്രീകരണ നിർദ്ദേശങ്ങൾ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസം എന്നത് മാനവരാശി ആർജ്ജിച്ച അറിവിനെ കുട്ടിയുടെ ജീവിത പരിസ്ഥിതിയുമായി ബന്ധിപ്പിക്കലാണ്. കുട്ടി അതത് പ്രായഘട്ടത്തിന്റെ സവിശേഷതകൾക്ക് അനുസരിച്ചാണ് അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കുന്നത്. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളും ഇതനുസരിച്ചാണ് വികസിച്ചിട്ടുള്ളത്.
ഭൂമിശാസ്ത്രപരമായും ജന്തു-സസ്യ വൈവിധ്യങ്ങൾ, കാലാവസ്ഥ, ആഹാരരീതി, ഭക്ഷണ രീതി, ഭക്ഷ്യ വസ്തുക്കൾ, പ്രകൃതി വിഭവങ്ങൾ,ഭാഷ, സംസ്‌കൃതി എന്നിവയിലെല്ലാം വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്ത് ഒരേ തലത്തിലുള്ള ഉപാധി വിനിയോഗിച്ച് കുട്ടികളെ കേന്ദ്രീകരിച്ച് വിലയിരുത്തുക എന്നത് തികച്ചും അശാസ്ത്രീയവും വിദ്യാഭ്യാസ വിരുദ്ധവുമാണ്. ഒരു വലിയ സംഘം കുട്ടികളെ പൊതുധാരയിൽ നിന്ന് കൊഴിച്ചു കളയാനേ ഇത് ഇടവരുത്തൂ.
https://www.facebook.com/Malayalivartha



























