മുഖ്യനെ രക്ഷിക്കാനായി ഭരണപക്ഷത്തെ മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ രംഗത്തിറങ്ങിയത് സഭാ ചരിത്രത്തിലെ വേറിട്ട സംഭവമായി മാറി. പ്രതിപക്ഷം പറയുന്നതല്ല , ചോദിക്കുകയാണ് അതിന് മറുപടി കൊടുക്കേണ്ടവര്‍ ഒഴിഞ്ഞു മാറി കൂട്ട ആക്രമണം നടത്തിയാലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ചോദ്യം ചോദിക്കുന്നവരെ കള്ളന്മാരാക്കി ചിത്രീകരിക്കുന്ന പതിവ് സിപിഎം നയത്തിന് സഭയിലും ഏതൊരു മാറ്റവുമില്ല.

നിയമസഭ സമ്മേളനത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ കയ്യില്‍ നിന്നും പ്രതിഷേധവും വിമര്‍ശനങ്ങളും ഇരന്നു വാങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്. ചേദ്യങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്നെങ്കിലും ഒന്നിനും മറുപടിയില്ല. പകരം വിരട്ടലും കൂട്ട ആക്രമണവും കൊണ്ട് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന മോഹത്തിലാണ് ഭരണപക്ഷം മുന്നേറുന്നത്. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇടിവ് വരാതിരിക്കാനായി നിയമസഭയിലെ ഓരോ മറുപടിയും വളരെ സൂക്ഷിച്ചാണ് പറയുന്നത്.
എങ്കിലും മുഖ്യമന്ത്രിയുടെ പച്ചക്കള്ളം മറുപടി കുറച്ച് കടന്ന കൈയ്യായി പോയി. നിയമസഭയില്‍ എംഎല്‍എയുടെ ചോദ്യത്തിന് സത്യമെന്ന് എഴുതി കൊടുത്ത ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് മുഖ്യന്‍ എല്ലാം പച്ചക്കള്ളം എന്ന ഒറ്റവാക്ക് കൊണ്ട് പഴുതുകളടച്ചത്. എങ്കിലും രേഖകള്‍ സത്യം പറയും എന്ന് അദ്ദേഹത്തിന് അറിയാം.മുഖ്യനെ രക്ഷിക്കാനായി ഭരണപക്ഷത്തെ മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ രംഗത്തിറങ്ങിയത് സഭാ ചരിത്രത്തിലെ വേറിട്ട സംഭവമായി മാറി. പ്രതിപക്ഷം പറയുന്നതല്ല , ചോദിക്കുകയാണ് അതിന് മറുപടി കൊടുക്കേണ്ടവര്‍ ഒഴിഞ്ഞു മാറി കൂട്ട ആക്രമണം നടത്തിയാലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ചോദ്യം ചോദിക്കുന്നവരെ കള്ളന്മാരാക്കി ചിത്രീകരിക്കുന്ന പതിവ് സിപിഎം നയത്തിന് സഭയിലും ഏതൊരു മാറ്റവുമില്ല.
മുഖ്യന്റെ പ്രതിരോധങ്ങളെല്ലാം മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് എതിരായിരുന്നു. ചില വേളകളില്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി സ്വന്തം അണികളെ നിയന്ത്രിക്കുന്ന തരത്തിലാണ് സഭയില്‍ പ്രതിപക്ഷത്തിനോട് പെരുമാറിയതെന്നതും വ്യക്തമാണ്. എന്നിട്ടും ചേദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയില്ല. സഭയില്‍ പ്രതിപക്ഷത്തിന് നേരെ കൂട്ട ആക്രമണം നടത്തി സഭ അലങ്കോലമാക്കിയതും ചരിത്രത്തിലെ ആദ്യ സംഭവം.
ലൈഫ് മിഷന്‍ കോഴയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്ന് തോന്നു'മെന്ന പഴഞ്ചൊല്ലാണ് ഓര്‍മ വന്നതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി തുറന്നടിച്ചു.
പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങള്‍ എല്ലാം തന്നെ നിയമസഭയില്‍ നിന്ന് ഇറങ്ങിയോടി. പകരം, കയ്യോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയില്‍ കണ്ടത്. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതായി സുധാകരന്‍ വൈക്കത്ത് പറഞ്ഞു. പഴയ കാര്യങ്ങളൊക്കെ താന്‍ പറഞ്ഞു നടന്നാല്‍ മുഖ്യമന്ത്രിക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റാതാകും. മുഖ്യമന്ത്രി ഓടിനടന്ന് നാട്ടുകാരുടെ അടി മേടിച്ചിട്ടുണ്ട്. അതെല്ലാം താന്‍ പറയണോ എന്നും സുധാകരന്‍ ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്ബിഐ ശാഖകള്‍ക്കും എല്‍ഐസി ഓഫിസുകള്‍ക്കും മുന്നില്‍ ധര്‍ണ നടത്തുമെന്നും 13നു രാജ്ഭവനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സുധാകരന്‍ അറിയിച്ചു. കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടുന്നില്ലെന്നാണ് പിണറായി പറയുന്നത്. കേന്ദ്രവും കേരളവും ജനങ്ങളെ കൊള്ളയടിക്കുകയാണ്. രണ്ട് സര്‍ക്കാരുകള്‍ക്കെതിരെയും ശക്തമായ സമരങ്ങളാണ് നടത്തുന്നത്. സമരം കൊണ്ടോ ജനങ്ങളുടെ ദുരിതം കണ്ടോ മനംമാറ്റമുണ്ടാകാത്തവരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
തന്നെ ചുറ്റിപ്പറ്റി ഉപഗ്രഹങ്ങള്‍ ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും ഇപ്പോള്‍ ഉപഗ്രഹങ്ങളുടെ കൂട്ടമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപഗ്രഹങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയിലാണിപ്പോള്‍ മുഖ്യമന്ത്രി. കേരളത്തില്‍ പാവപ്പെട്ടവന് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്കു മറ്റൊരു നീതിയുമാണ്.25 ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ മാറാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു നേരത്തേയെങ്കില്‍ ഇപ്പോള്‍ 10 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും മാറാനാകുന്നില്ല.
വാര്‍ഷിക പദ്ധതി അവസാനിക്കാന്‍ ഒരു മാസം ശേഷിക്കെ പദ്ധതി പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച മട്ടാണ്. നികുതി പിരിക്കുന്നതിലുണ്ടായ പരാജയത്തിന്റെ നഷ്ടത്തിന് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.നെല്ലുസംഭരണത്തിന്റെ പേരില്‍ 28,698 കര്‍ഷകര്‍ക്ക് 200 കോടിയോളം രൂപ കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ നല്‍കിയത് 10 കോടി മാത്രമാണ്. കാരുണ്യ പദ്ധതിയുടെ ഭാഗമായി 2022 ഡിസംബര്‍ വരെ 574 കോടി രൂപയാണ് കുടിശിക.6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. ആശ്വാസകിരണം അടക്കമുള്ള എല്ലാ ക്ഷേമ പദ്ധതികള്‍ക്കും കുടിശികയുണ്ട്.
കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് 8 മാസത്തിലേറെയായി. വന്യജീവി ശല്യം കൊണ്ട് ജനം നട്ടംതിരിയുമ്പോള്‍ നഷ്ടപരിഹാരത്തിനായി 2021 ജൂണ്‍ മുതലുള്ള 8,231 അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. ഓരോ ഫയലിലും ഒരു ജീവിതം ഉണ്ട് എന്നു പ്രഭാഷണം നടത്തിയ മുഖ്യമന്ത്രിയുടെ ഭരണം 7 കൊല്ലം പിന്നിടുമ്പോള്‍ 7,89,623 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
ആകാശ് തില്ലങ്കേരിയെന്ന ക്രിമിനല്‍ സര്‍ക്കാരിനെ വിറപ്പിക്കുന്നു. തില്ലങ്കേരി അടക്കമുള്ളവരെ രക്ഷിക്കാനാണ് ഷുഹൈബ്, പെരിയ ഇരട്ട കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ 2.11 കോടി രൂപ ചെലവഴിച്ചത്. പാര്‍ട്ടിയാണ് കൊല്ലിച്ചത് എന്ന ഷുഹൈബ് കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തിയതില്‍ അന്വേഷണമില്ല.
സ്വപ്ന സുരേഷിനെ പോലുള്ള ഇടനിലക്കാരെ ഉപയോഗിച്ച് ധന സമ്പാദനം നടത്തുകയും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
സ്വപ്‌ന സുരേഷ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്നാവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയോട് കുഴല്‍നാടന്‍ പറഞ്ഞത്. ഇതൊക്കെ കള്ളത്തരമാണെങ്കില്‍ അങ്ങ് കേസു കൊടുക്കണം. ഞാനും സഹായിക്കാം.അതുപോലെ ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്ും പച്ചക്കള്ളമാണെങ്കില്‍ കോടതിയില്‍ പോകണം. പ്രതിപക്ഷവും സഹായിക്കാമെന്ന് കുഴല്‍നാടന്‍ പറഞ്ഞത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിതനാക്കി. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ പറയുന്നതിനെ ഭരണപക്ഷം കൂട്ടമായി ആക്രമിച്ച് പരാജയപ്പെടുത്തിയത് തികച്ചും മുന്‍നിശ്ചയ പ്രകാരമായിരുന്നു.
ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ലൈഫ് മിഷന്‍ കോഴ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റംഗങ്ങള്‍ക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാര്‍ഥ്യമല്ലേയെന്നും സതീശന്‍ ചോദിച്ചു. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബായില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുന്നെ് മുന്മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുന്നെും സതീശന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു.
സഭയിലെ ബഹളവും മുഖ്യമന്ത്രിയുടെ പച്ചക്കള്ള പ്രയോഗവും വരും ദിവസങ്ങളില്‍ കേരളത്തില്‍ പോര്‍മുഖങ്ങള്‍ തുറക്കും. സ്വപ്‌ന സുരേഷ് കോണ്‍സുല്‍ ജനറലുമായും അല്ലാതെയും ക്ലിഫ് ഹൗസില്‍ നിരവധി തവണ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ കുടുംബവുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും തെളിയിക്കുന്ന രേഖകള്‍ പലതവണ പുറത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി അതില്‍ പലതും സമ്മതിച്ചിട്ടുള്ളതുമാണ്. എന്നാല്‍ നിയമസഭയിലെ എല്ലാം പച്ചക്കള്ളമെന്ന നിലവിളി കിണ്ണം കട്ടവന്റെയല്ല. കിണ്ണം കട്ടവന്റെ കൈയില്‍ നിന്നും അടിച്ചു മാറ്റിയവന്റെ നിലവളിയാണെന്ന് പറയാം.
ശിവശങ്കറും , സി എം.രവീന്ദ്രനും പിണറായി വിജയന്റെ ഇടത്തും വലത്തുമിരുന്ന് നടത്തിയെന്ന് കണ്ടെത്തി കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകള്‍ മുഖ്യന്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞാല്‍ കേരളം അത് വിശ്വസിക്കില്ല. അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതില്‍ മുഖ്യനും എന്തോ താല്പര്യമുണ്ടെന്ന് സംശയിക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ എങ്ങനെ പോയാല്‍ എനിക്കെന്തായെന്ന സൈക്കോ തോന്നലുമാവാം. ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുന്നുവെന്ന കാര്യത്തില്‍ മാത്രം സംശയമില്ല.
https://www.facebook.com/Malayalivartha



























