ഇ.ഡി ചോദ്യം ചെയ്യും, ഇ.ഡി ഉടൻ ചോദ്യം ചെയ്തേക്കാം, ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത; മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു വാക്ക് ഇ ഡി; സി.ബി.ഐ. എന്ന മൂന്നക്ഷരത്തിനുണ്ടായിരുന്ന പവറിനെ മറികടന്നത് ഇ.ഡി.എന്ന രണ്ടക്ഷരം; സ്ഥാനമാനങ്ങൾ നോക്കാതെ ചോദ്യം ചെയ്യാനും സ്വത്തുക്കൾ കണ്ടു കെട്ടാനും ഇ ഡി യ്ക്ക് അധികാരം കൊടുത്തത് ആര്? എന്താണ് ഇ ഡിയുടെ അധികാരം ?

ഇ.ഡി ചോദ്യം ചെയ്യും, ഇ.ഡി ഉടൻ ചോദ്യം ചെയ്തേക്കാം, ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു വാക്ക് ആണ് ഇ ഡി ... ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന വാക്കിന് എന്തെങ്കിലും സമ്മാനം ഉണ്ടെങ്കിൽ അത് തീർച്ചയായും ഇ ഡിയ്ക്ക് തന്നെ കിട്ടും. കൊച്ചു കുട്ടികൾ വരെ ഇപ്പോൾ പറയാൻ തുടങ്ങിയിരിക്കുന്നു ഇ ഡി യോട് പറഞ്ഞു കൊടുക്കും എന്ന് . എന്നാൽ എന്താണ് ഈ ഇ ഡി എന്നോ യഥാർത്ഥത്തിൽ ഇ ഡി യുടെ അധികാരമെന്തെന്നോ രാഷ്ട്രീയം എന്തെന്നോ നമ്മളിൽ പലരും മുഴുവനായി മനസ്സിലാക്കിയിട്ടുണ്ടാവില്ല. ആരെയും വലിപ്പ ചെറുപ്പമോ സ്ഥാനമാനങ്ങളോ നോക്കാതെ ചോദ്യം ചെയ്യാനും സ്വത്തുക്കൾ കണ്ടു കെട്ടാനും ഇ ഡി യ്ക്ക് അധികാരം കൊടുത്തത് ആര് ? എന്താണ് ഈ അധികാരം ?
സി.ബി.ഐ. എന്ന മൂന്നക്ഷരത്തിനുണ്ടായിരുന്ന പവറിനെ മറികടന്നത് ഇ.ഡി.എന്ന രണ്ടക്ഷരം - കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരമുള്ള അധികാരം കിട്ടിയപ്പോള്‍ ആണ് സത്യത്തിൽ ഇ.ഡി.ക്ക് പവർ ഇരട്ടിച്ചത് . ഈ നിയമപ്രകാരം അറസ്റ്റുചെയ്യാനും സ്വത്തുവക കണ്ടുകെട്ടാനുമുള്ള അധികാരം സുപ്രീംകോടതി ഇ ഡി യ്ക്ക് അഥവാ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ സാമ്പത്തിക നിയമങ്ങൾ നടപ്പാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്തമുള്ള ഒരു നിയമ നിർവഹണ ഏജൻസിയും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയുമാണ് ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ് എന്ന ഇഡി.
റവന്യൂ വകുപ്പിന്റെ ഭാഗമായ ഇതിൽ ധനകാര്യ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ് ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറിൽ നിന്നുള്ള സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
എന്‍ഫോഴ്‌സ്മെന്റിന്റെ ഇടപെടല്‍ സമീപകാലത്ത് കൂടിയെന്നതാണ് ഈയടുത്ത നാളുകളിലെ കാഴ്ച. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷത്തെ പ്രമുഖനേതാക്കളായ സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത് ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ കിഫ്ബി മസാലബോണ്ട് വിഷയത്തില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും മയക്കുമരുന്ന് ഇടപാടു കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും ഇ.ഡി. വിളിപ്പിച്ചിട്ടുണ്ടായിരുന്നു. പിന്നെ ശിവശങ്കർ, സി എം രവീന്ദ്രൻ, മുതൽ നമ്മുടെ ജോയ് ആലുക്കയെ വരെ ഇ ഡി വിറപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം വരുന്നത് ഐക്യരാഷ്ട്ര സഭ പാസാക്കിയ രണ്ട് പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ്. 1990 ഫെബ്രുവരി 23 ന് പാസാക്കിയ ഒരു പ്രമേയം. പിന്നീട് 1998 ജൂണ്‍ എട്ടുമുതല്‍ പത്തുവരെ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാസാക്കിയ പ്രമേയമാണ് മറ്റൊന്ന്. എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയായ ഹവാല, ലഹരി, ആയുധക്കടത്തുകള്‍ നിയന്ത്രിക്കാനും സമാന്തര സമ്പദ്ഘടന തകര്‍ക്കാനും കള്ളപ്പണം ഒഴുകുന്നതും ഒളിപ്പിക്കുന്നതും തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം.
ഇതുപ്രകാരം ഇന്ത്യയില്‍ 2002ല്‍ ആണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എല്‍.എ.) കൊണ്ടുവന്നത്. 2005 ജൂലൈ ഒന്നിന് ഇത് നടപ്പില്‍ വന്നു.
ഈ ഡയറക്ടറേറ്റിന്റെ ഉത്ഭവം 1956 മെയ് 1 മുതൽ സാമ്പത്തിക കാര്യ വകുപ്പിൽ 1947 ലെ വിദേശ വിനിമയ നിയന്ത്രണ നിയമപ്രകാരം എക്സ്ചേഞ്ച് നിയന്ത്രണ നിയമ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ’എൻഫോഴ്സ്മെന്റ് യൂണിറ്റ് ’ രൂപീകരിച്ചതോടെയാണ്. 1957 ൽ ഈ യൂണിറ്റിന്റെ പേര് മാറ്റി. ’എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ’എന്നാക്കി. ന്യൂഡൽഹിയിലെ മുൻ ആദായനികുതി കമ്മീഷണർ സഞ്ജയ് കുമാർ മിശ്രയെ ഇന്ത്യൻ ഗവൺമെന്റ് സെക്രട്ടറി പദവിയിൽ ഇഡി ചീഫായി നിയമിച്ചു. 1960ൽ ഭരണപരമായ അധികാരങ്ങൾ ധനകാര്യ വകുപ്പിൽ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റി ലഭിച്ചപ്പോൾ നിരവധി ഭേദഗതികൾ ഇഡി വകുപ്പിൽ ഉണ്ടായി
ഇന്ത്യാ ഗവൺമെന്റിന്റെ രണ്ട് പ്രധാന നിയമങ്ങൾ ആയ 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് , 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ഇവ നടപ്പിലാക്കുക എന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രധാന ലക്ഷ്യം . പ്രാഥമികമായി ഇന്ത്യയിലെ പണമിടപാട് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്ന അന്വേഷണ ഏജൻസിയായതിനാൽ പൊതു ഡൊമെയ്നിൽ പൂർണ്ണ വിവരങ്ങൾ നൽകുന്നത് GOI നിയമങ്ങൾക്ക് വിരുദ്ധമാണ്.
ഡിപ്പാർട്ട്മെന്റിന്റെ മൊത്തം കരുത്ത് 2000 ൽ താഴെ ഉദ്യോഗസ്ഥരാണ്, അതിൽ 70% ഉദ്യോഗസ്ഥരും മറ്റ് ഓർഗനൈസേഷനുകളിൽ നിന്നുള്ള ഡെപ്യൂട്ടേഷനിൽ നിന്നാണ് വന്നത്, ഇ.ഡിക്ക് സ്വന്തം കേഡർ ഉണ്ട്. ഇ.ഡി കേഡറിനായി അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫീസറെ നിയമിക്കുന്നു, ഈ ഉദ്യോഗസ്ഥർ മാത്രമാണ് ഇഡിയെ സേവിക്കുന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റാഫ് അഥവാ വകുപ്പിന്റെ നട്ടെല്ല്.
ഇന്ത്യയില്‍ നിലവിലുള്ള വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളായി പ്രഖ്യാപിച്ച കുറേയധികം വകുപ്പുകളെ ഷെഡ്യൂള്‍ഡ് ഒഫന്‍സ് ആയി പി.എം.എല്‍.എ.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വകുപ്പുകളില്‍ ഏതെങ്കിലും പ്രകാരം കുറ്റകൃത്യങ്ങള്‍ നടന്നാല്‍ അതില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പി.എം.എല്‍.എ. വകുപ്പുപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനും കഴിയും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന മുറയ്ക്ക് കുറ്റാരോപിതരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരം വരെ ഇ.ഡിക്ക് ഉണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമം, നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് ആക്ട് 1985, ആംസ് ആക്ട് 1959, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972, ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് 1956, പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് 1988 തുടങ്ങിയ നിയമങ്ങളില്‍ നിന്നുള്ള പല വകുപ്പുകളും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനു കീഴിലാണ് ഇപ്പോൾ വരുന്നത് . ഒടുവില്‍ ചേര്‍ക്കപ്പെട്ടത് ഐ.പി.സി-420 വഞ്ചനാകുറ്റം, ഐ.പി.സി-120(ബി) ക്രിമിനല്‍ ഗൂഡാലോചന എന്നിവയാണ്
2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് നിയമം അനുസരിച്ച്, ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയവരുടെ കേസുകൾ ഇ ഡി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യൻ കോടതികളുടെ അധികാരപരിധിക്ക് പുറത്തുള്ള കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ നേടിക്കൊടുക്കുവാൻ ഈ നിയമം സഹായിക്കുന്നു.
ഫെമയുടെ നിയമ ലംഘനങ്ങൾ സംബന്ധിച്ച് കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിംഗ് ആക്ടിവിറ്റീസ് ആക്ട്, 1974 (കോഫെപോസ) പ്രകാരമുള്ള പ്രതിരോധ തടങ്കൽ കേസുകൾ ഇ ഡി നടത്തുന്നു.
പിഎംഎൽഎയുടെ വ്യവസ്ഥകൾക്ക് കീഴിലുള്ള കള്ളപ്പണം വെളുപ്പിക്കൽ, സ്വത്തുക്കൾ വീണ്ടെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുമായി ഇ ഡി സഹകരണം നൽകുകയും അത്തരം കാര്യങ്ങളിൽ സഹകരണം തേടുകയും ചെയ്യുന്നു.
ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെൻറ്, ആസ്ഥാനം ന്യൂഡൽഹി, എൻഫോഴ്സ്മെന്റ് ഡയറക്ടറാണ്. മുംബൈ, ചെന്നൈ, ചണ്ഡിഗ,കൊൽക്കത്ത, ദില്ലി എന്നിവിടങ്ങളിൽ അഞ്ച് റീജിയണൽ ഓഫീസുകളുണ്ട്.ഡയറക്ടറേറ്റിന്റെ മേഖലാ ഓഫീസുകൾ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, കൊച്ചി, ദില്ലി, പനാജി, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജലന്ധർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പട്ന, ശ്രീനഗർ എന്നിവിടങ്ങളിലാണ്. ജോയിന്റ് ഡയറക്ടറാണ് ഇവരുടെ നേതൃത്വം.ഡയറക്ടറേറ്റിന് ഭുവനേശ്വർ, കോഴിക്കോട്, ഇൻഡോർ, മധുര, നാഗ്പൂർ, അലഹബാദ്, റായ്പൂർ, ഡെറാഡൂൺ, റാഞ്ചി, സൂറത്ത്, ഷിംല, വിശാഖപട്ടണം, ജമ്മു എന്നിവിടങ്ങളിൽ ഉപമേഖല ഓഫീസുകളുണ്ട്. കേരളത്തിൽ കൊച്ചിയിലാണ് സോണൽ ഓഫീസുള്ളത്. ഇപ്പോൾ മനസ്സിലായിലേ ഇ ഡിയ്ക്ക് അത്യാവശ്യം വലിയ കൊമ്പു തന്നെ ഉണ്ടെന്നു ?
.
https://www.facebook.com/Malayalivartha



























