കേരളം കണ്ട ഏറ്റവും വിവാദമായ രാജന്‍ കേസ് അന്നത്തെ കരുണാകരന്‍ മന്ത്രിസഭയെ പിടിച്ചുലച്ചിരുന്നു; രാജന്‍ കേസില്‍ തെളിവില്ല; കരുണാകരന്റെ കസേര തെറിച്ചു; ഇ.ഡി കുരുക്കും; പിണറായിയും ലീഡറുടെ വഴിയേ?

കേരളം കണ്ട ഏറ്റവും വിവാദമായ കേസുകളില്‍ ഒന്നാണ് രാജന്‍ കേസ്. അതും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നേരിട്ട് ബന്ധമില്ലെങ്കിലും രണ്ട് കാര്യങ്ങള്‍ ആ കേസുമായി കൂട്ടി വായിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 1976 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ കോഴിക്കോട് റീജണല്‍ എന്‍ഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി പി.രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. നക്‌സലൈറ്റ് അനുഭാവിയായിരുന്നു രാജന്‍. കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയും നക്‌സലൈറ്റ് നേതാവുമായിരുന്ന മുരളി കണ്ണമ്പിള്ളി രാജന്റെ അടുത്ത സുഹൃത്തായിരുന്നു. മുരളി എവിടെയുണ്ടെന്ന് അറിയാനാണ് രാജനെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം രാജന്റെ മൃതദേഹം പോലും ഇതുവരെ കിട്ടിയിട്ടില്ല. രാജന്‍ കേസ് അന്നത്തെ കരുണാകരന്‍ മന്ത്രിസഭയെ പിടിച്ചുലച്ചിരുന്നു.
1977 മാര്‍ച്ച് 29ന് നിയമസഭയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നു. അന്ന് കരുണാകരന്‍ പറഞ്ഞത് ഇങ്ങിനെയാണ് ' ഒരു രാജനെ കാണാനില്ലെന്ന് പറഞ്ഞു. രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്, പഴയ സഹപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ വെച്ചിട്ടില്ല. ഗവർണ്‍മെന്റ് കസ്റ്റഡിയിലും ഇല്ല. ഇല്ലാത്ത ആളെക്കുറിച്ച് പോലീസ് എങ്ങനെ സമാധാനം പറയണം.' പ്രതിപക്ഷ ആരോപണങ്ങള്‍ പച്ചക്കള്ളം എന്ന മട്ടിലാണ് ഈ പ്രതികരണം. ഇത് കേട്ട് അന്നത്തെ എം.എല്‍.എയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ചോദ്യം ഇങ്ങനെ: ' രാജന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പുറത്ത് വന്നശേഷം രാജന്‍ ഞങ്ങള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞതായി കേള്‍ക്കുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം എന്താണ്', വല്ലവരും പറഞ്ഞതിനെ കുറിച്ച് ഞാന്‍ സമാധാനം പറയണോ എന്നായിരുന്നു കരുണാകരന്റെ മറുപടി.
രാജന്റെ പാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ വിചാരണയ്ക്കിടെ രാജനെ കസ്റ്റഡിയില്‍ എടുത്തില്ലെന്ന രീതിയില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ സത്യവാങ്മൂലം നല്‍കി. 1977ല്‍ ഏപ്രില്‍ 13ന് ജസ്റ്റിസ് പി.സുബ്രഹ്‌മണ്യന്‍ പോറ്റിയും ജസ്റ്റിസ് ജെ.ജെ ഖാലിദും വിധി പറഞ്ഞു. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തതായി തെളിഞ്ഞിട്ടുണ്ട്. ഏപ്രില്‍ 21ന് രാജനെ കോടതിയില്‍ ഹാജരാക്കണം. ഹാജരാക്കാന്‍ പറ്റുന്നില്ലെങ്കില്‍ 19ന് മുമ്പ് ഹൈക്കോടതിയ വിവരം അറിയിക്കണം. കള്ളസത്യവാങ്മൂലമാണ് മുഖ്യമന്ത്രിയായിരുന്ന കരുണാകരനും പോലീസ് ഉദ്യോഗസ്ഥരും സമര്‍പ്പിച്ചതെന്നും കോടതി വിമര്‍ശിച്ചു. കോടതി വിധി വന്ന് 12 ദിവസത്തിന് ശേഷം കരുണാകരന്‍ രാജിവെച്ച് ഒഴിയേണ്ടിവന്നു. അതായത് കോടതിയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന്, അല്ലാതെ രാജന്‍ കേസില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നതിന് തെളിവ് ഉണ്ടായിട്ടല്ല. ഏതാണ്ട് ഇതേ അവസ്ഥയിലാണ് അന്നത്തെ എം.എല്‍.എ പിണറായി വിജയന്‍ എന്ന ഇന്നത്തെ മുഖ്യമന്ത്രി ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ പെട്ടിരിക്കുന്നത്. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പച്ചക്കള്ളം പച്ചക്കള്ളം എന്ന് നിയമസഭയില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജന്‍സി ഒരു മുഖ്യമന്ത്രിയെ സംബന്ധിക്കുന്ന പരാമര്‍ശം കോടതി മുമ്പാകെ തെറ്റായി കൊടുത്തുമോ എന്ന സംശയം സ്വാഭാവികമായി സാധാരണക്കാരന് ഉണ്ടാകും. ആരുടെയെങ്കിലും മൊഴിയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസ് എം.എല്‍.എ മാത്യുകുഴല്‍ നാടന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ഇ.ഡി കണ്ടെത്തിയ, ശാസ്ത്രീയമായി പരിശോധിക്കാവുന്ന ഇലക്ട്രോണിക്‌സ് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അത് പച്ചക്കള്ളമാണെങ്കില്‍ മുഖ്യമന്ത്രിക്ക് നിയമനടപടി സ്വീകരിക്കാമല്ലോ. അതിന് തയ്യാറാകുന്നുമില്ല. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹം കിണ്ണംകട്ട കള്ളനെ പോലെ ക്ഷുഭിതനാകുന്നു. മന്ത്രാമാരടക്കം നിയമസഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നു. ഇതൊക്കെ പിണറായി റിപ്പബ്‌ളിക്കില്‍ മാത്രം കാണുന്ന കാഴ്ചകളാണ്. ഇതിന് മുമ്പും ഇവിടെ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരുടെ കാലത്തൊന്നും ഇത്തരം പൊറാട്ട് നാടകങ്ങള്‍ ജനംകണ്ടിട്ടില്ല.
ലൈഫ് മിഷന്‍ കോഴയെ കുറിച്ച് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഭൂതഗണങ്ങള്‍ എടുത്ത് വീശുന്ന പരിച ഇങ്ങിനെയാണ്; 'മുമ്പ് സ്വപ്‌ന മുഖ്യമന്ത്രിക്ക് അനുകൂലമായി പ്രസ്താവന നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മറുകണ്ടം ചാടിയതില്‍ ദുരൂഹതയുണ്ട്' സ്വര്‍ണക്കടത്ത് കേസില്‍ കേരളാ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന ഇ.ഡിക്കെതിരെ പറഞ്ഞതിന്റെ ശബ്ദരേഖ ഒരു പോലീസ് ഉദ്യോഗസ്ഥയാണ് പുറത്തുവിട്ടത്. അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ഇ.ഡി പറഞ്ഞിട്ട് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. അതും കഴിഞ്ഞ നിയമസഭാ തെരഞ്ഞൈടുപ്പിന് തൊട്ട് മുമ്പാണിത്. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ തന്നെ രക്ഷിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വഴി തനിക്ക് കിട്ടിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നങ്ങനെ ഒരു ശബ്ദരേഖ പുറത്ത് വിട്ടതെന്ന് സ്വപ്‌ന പിന്നീട് പറഞ്ഞിരുന്നു.
ഇനി മറ്റൊരു കാര്യം പറയാം, മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഷാജി കിരണ്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്നെ കണ്ടെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. താനാരെയും ചുമതലപ്പെടുത്തിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കാത്തതെന്ത്. മുഖ്യമന്ത്രിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തുകയല്ലേ ഷാജി കിരണ്‍ ചെയ്തത്. സ്വപ്‌നയോട് ഷാജി കിരണ്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ സംസ്ഥാനത്തെ ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഷാജി കിരണുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. എന്നിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ആ ഉദ്യോഗസ്ഥനെ തല്‍ക്കാലം മാറ്റിനിര്‍ത്തിയ ശേഷം പ്രമോഷന്‍ കൊടുത്തു.
സ്വപ്‌നയുടെ നിയമനത്തിനെതിര നടപടി എടുത്തെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ വീമ്പിളക്കി. എന്ത് നടപടിയാണ് എടുത്തത്. അവര്‍ മാസന്തോറും ലക്ഷങ്ങളായി വാങ്ങിയ ശമ്പളം പോലും തിരിച്ചുപിടിച്ചില്ല. അവരുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിച്ചിട്ട് എന്തായി. അതും എങ്ങുമെത്തിയില്ല. ഇനി ലൈഫ് മിഷനിലേക്ക് വരാം. ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലി കൊടുത്തെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴയാണ് നടന്നതെന്നും ഒരു കോടി തന്റെ അക്കൗണ്ടിലെത്തിയെന്ന് സ്വപ്‌നയും വ്യക്തമാക്കിയതാണ്. തൊണ്ടിമുതല്‍ ഇ.ഡി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനിലേക്ക് വരേണ്ടതായിരുന്നു യു.എ.ഇ റെഡ് ക്രസന്റ് നല്‍കിയ 20 കോടി രൂപ. എന്നാല്‍ ലൈഫ് മിഷനും യു.എ.ഇ റെഡ്ക്രസന്റും അല്ലാതെ വേറെ രണ്ട് പേരാണ് ഈ കരാറില്‍ ഏര്‍പ്പെട്ടത്. യൂണിടാക്കും യു.എ.ഇ റെഡ്ക്രസന്റും തമ്മിലാണ് കരാര്‍. സര്‍ക്കാര്‍ ഭൂമിയിലാണ് വടക്കാഞ്ചേരിലെ ലൈഫ് മിഷന്‍ പ്രോജക്ട്. അവിടെ പദ്ധതി നടപ്പാക്കാന്‍ കരാറൊപ്പിട്ടപ്പോള്‍ സര്‍ക്കാര്‍ പുറത്തായി. മുഖ്യമന്ത്രിയുടെ അറിവില്ലാതെ അതെങ്ങനെ സാധ്യമാകും. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രസന്റുമായി മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയെന്നാണ് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നത്. സ്വപ്‌ന സുരേഷ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍ എന്നിവരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ഇ.ഡി പറയുന്നു.
ഇത് നിഷേധിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് മാത്യുകുഴല്‍ നാടന്‍ ചോദിച്ചത്. ഉടനെ പച്ചക്കള്ളം പച്ചക്കളം എന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ക്ഷുഭിതനായി. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന യാതൊരു തെളിവും അതിലുണ്ടായിരുന്നില്ല. എന്നിട്ടും പച്ചക്കള്ളം പച്ചക്കള്ളം എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാവുന്നതേയുള്ളൂ. തെളിഞ്ഞാലും മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കാവുന്ന തെളിവല്ലത്. പക്ഷെ, ചര്‍ച്ച നടന്നെന്ന് തെളിഞ്ഞാല്‍ വേറൊരു കുഴപ്പമുണ്ട്. രാജന്‍ കേസില്‍ കെ.കരുണാകരന്‍ കോടതിയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചത് പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയേയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാകും. അപ്പോ പിന്നെ എന്താ വഴി, അത് തന്നെ കരുണാകരന്റെ വഴി.
https://www.facebook.com/Malayalivartha



























