പാര്‍ട്ടിയും സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കണ്ടുകൊണ്ട് രണ്ടിനും ഇടയിലെ പ്രശ്‌നങ്ങളെ സമീപിക്കുന്നതായിരുന്നു കോടിയേരിയുടെ ശൈലി. എന്നാല്‍, പാര്‍ട്ടിയാണ് എല്ലാറ്റിലും വലുത് എന്നതാണ് ഗോവിന്ദന്റെ സമീപനം

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ 'സീസണ്‍-3' ആയി എം.ശിവശങ്കറിനും സി.എം.രവീന്ദ്രനും എതിരെയുള്ള ഇഡിയുടെ പുതിയ നീക്കങ്ങളെ പരിഹസിക്കുന്നവര്‍ സിപിഎമ്മിലുണ്ട്. പക്ഷേ, പുതിയ സംഭവവികാസങ്ങളെ കരുതലോടെയാണ് സിപിഎം സമീപിക്കുന്നത്. ശിവശങ്കറിനെയോ രവീന്ദ്രനെയോ പിന്തുണയ്ക്കാനോ ഇഡിയുടെ നീക്കങ്ങളെ അപലപിക്കാനോ പാര്‍ട്ടി മുതിര്‍ന്നിട്ടില്ല.
പിണറായിയെ സംബന്ധിച്ച് ഇതു പ്രതിസന്ധിയാണ്. കാരണം, ഓഫിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അദ്ദേഹം ഏറ്റവും ആശ്രയിച്ചതും വിശ്വസിച്ചതുമായ ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. വ്യക്തിപരമായ എല്ലാറ്റിനും അദ്ദേഹം ഓഫിസില്‍ ഏറ്റവും വിശ്വസിക്കുന്നതു രവീന്ദ്രനെയാണ്. ആ രണ്ടുപേരെ കേന്ദ്ര അന്വേഷണ ഏജന്‍സി കുടുക്കാന്‍ നോക്കുമ്പോള്‍ അതു തനിക്കു നേരെയുള്ള നീക്കം തന്നെയാണെന്നു മനസ്സിലാക്കാത്ത നേതാവല്ല പിണറായി.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പിന്തുണ കൂടുതലായി വേണ്ടിവരും. അതില്‍ മുന്നണിയെ ഏകോപിപ്പിക്കേണ്ട കണ്‍വീനറാണ് പാര്‍ട്ടി നടത്തുന്ന ജാഥയില്‍നിന്നുതന്നെ അകന്നുനില്‍ക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കെ.കെ.ശൈലജ മത്സരിക്കുമെന്നും ജയിച്ചാല്‍ അവര്‍ ഒഴിയുന്ന മട്ടന്നൂരില്‍ വീണ്ടും മത്സരിച്ച് ഇ.പി.ജയരാജന്‍ മന്ത്രിയാകുമെന്നും കിനാവ് കാണുന്ന അദ്ദേഹത്തിന്റെ ആരാധകര്‍പോലും ജാഥാ നിസ്സഹകരണത്തില്‍ അദ്ദേഹത്തോടു ലേശം പരിഭവത്തിലാണ്.
ഇതെല്ലാംകൊണ്ടുതന്നെ ഇപിയെ മെരുക്കാനും ശാസിക്കാനും പാര്‍ട്ടിയുടെ വരുതിക്കു നിര്‍ത്താനുമേ പിണറായി തുനിയൂ എന്നു കരുതുന്നവരാണേറെ. പക്ഷേ, പാര്‍ട്ടിക്ക് അകത്തെ ഈ സംഘര്‍ഷങ്ങള്‍ വളരുകയും പുറത്തെ കുരുക്കുകള്‍ മുറുകുകയും ചെയ്താല്‍ സന്നിഗ്ധ ഘട്ടത്തെ സര്‍ക്കാരും പാര്‍ട്ടിയും അഭിമുഖീകരിച്ചു തുടങ്ങും. അതില്‍ എം.വി.ഗോവിന്ദന്റെ പുതിയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകവുമാകും. കോടിയേരിയുടെ മരണത്തില്‍ പിണറായി പൊട്ടിക്കരഞ്ഞതും , ഇപ്പോള്‍ ഇ പി ജയരാജന്റെ മനം മാറ്റവുമെല്ലാം ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് വെളിയിലെന്ന അവസ്ഥയിലേയ്ക്ക് വഴുതി വീഴുകയാണ്. നിയമസഭയ്ക്കകത്ത് പ്രതിപക്ഷവും പുറത്ത് സ്വപ്‌ന സുരേഷും വെല്ലുവിളിയും കൊലവിളിയും നടത്തുമ്പോള്‍ ജയരാജനെ പോലൊരു വ്യക്തിയുടെ താങ്ങ് പിണറായി പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്.
പാര്‍ട്ടിയും സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി കണ്ടുകൊണ്ട് രണ്ടിനും ഇടയിലെ പ്രശ്‌നങ്ങളെ സമീപിക്കുന്നതായിരുന്നു കോടിയേരിയുടെ ശൈലി. എന്നാല്‍, പാര്‍ട്ടിയാണ് എല്ലാറ്റിലും വലുത് എന്നതാണ് ഗോവിന്ദന്റെ സമീപനം. അതുകൊണ്ടാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ വയ്ക്കുന്ന മുഖ്യമന്ത്രി എന്ന അഭിമാനിക്കുന്ന പിണറായി വിജയന്റെ ഓഫിസിനോട് പ്രോഗ്രസ് റിപ്പോര്‍ട്ട് ആദ്യം പാര്‍ട്ടിക്കു നല്‍കാന്‍ ഗോവിന്ദന്‍ ആവശ്യപ്പെട്ടത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പി.ജയരാജന്‍ രണ്ടു പേര്‍ക്കെതിരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ആദ്യം പി.ശശിക്കെതിരെ, രണ്ടാമത് ഇ.പി.ജയരാജനെതിരെ. രണ്ടുപേരും പിണറായി വിജയന്റെ വിശ്വസ്തര്‍. ഇതെല്ലാം എം.വി. ഗോവിന്ദന്റെ അറിവോടെയും ആശിസ്സോടെയുമാണെന്നുള്ളതാണ് വസ്തുത. എല്ലാ അധികാരവും പിണറായി വിജയന്‍ എന്ന ഒറ്റ നേതാവില്‍ കേന്ദ്രീകരിക്കുന്നതിലും സര്‍ക്കാരിലും പാര്‍ട്ടിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം തുടരുന്നതിലും കേന്ദ്ര നേതൃത്വത്തിലെ ഒരു പ്രബല വിഭാഗത്തിന് ആശങ്കയും അസ്വസ്ഥതയും ഉണ്ടെന്നതു യാഥാര്‍ഥ്യം.
എന്നാല്‍, പിണറായിക്കൊപ്പം കോടിയേരി അചഞ്ചലമായി നിന്നതുകൊണ്ടുതന്നെ കേരളത്തിലേക്ക് കൈ കടത്തുന്നതില്‍ അവര്‍ക്കു പരിമിതികളുണ്ടായി. 'തിരുത്തലുകള്‍' കൂടിയേ തീരൂ എന്നു വിചാരിക്കുന്ന കേന്ദ്രസംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഗോവിന്ദന്റെ വരവ് ആ നിലയില്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. പിബിയില്‍ എസ്.രാമചന്ദ്രന്‍പിള്ള സര്‍ക്കാരിനു നല്‍കി വന്നിരുന്ന അതേ സംരക്ഷണം എം.എ.ബേബിയും എ.വിജയരാഘവനും പിണറായിക്ക് നല്കി കൊണ്ടിരുന്നു. അത് ഇനി തുടരാനാകുമോയെന്ന കാര്യമാണ് സംശയം. ഇ.പി.ജയരാജന്‍ പിണങ്ങി നില്‍ക്കുന്ന സാഹചര്യം ഈ ചോദ്യങ്ങളുടെ പ്രസക്തി കൂടിയാണ് ഉയര്‍ത്തുന്നത്. ജാഥയില്‍ എവിടെയെങ്കിലും ഇപി എത്തുമെന്നുതന്നെയാണ് നേതൃത്വം കരുതുന്നത്. എത്തി കഴിഞ്ഞാല്‍ ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് അന്നുവരെയുള്ള എല്ലാ കുറവുകളും നികത്തി മാധ്യമ പ്രവര്‍ത്തകരുടെ മെക്കിട്ട് കയറും . അതേസമയം ഇപി പൂര്‍ണ്ണമായി ജാഥ ബഹിഷ്‌കരിച്ചാല്‍ സിപിഎമ്മില്‍ വരാനിരിക്കുന്നത് വലിയ പൊട്ടിത്തെറിയാണ്.
https://www.facebook.com/Malayalivartha



























