ബംഗാള്‍ വഴി ത്രിപുര മഹാപാപികള്‍.. കേരളത്തിലൊതുക്കി. ഇവിടെയാണിനി കളികള്‍...

സിപിഎമ്മിന്റെ കോട്ടയായിരുന്നു അഞ്ചു കൊല്ലം മുമ്പ് വരെ ത്രിപുരയെന്ന ഗോത്ര സംസ്ഥാനം. ബിജെപി തേരോട്ടത്തിലും നയങ്ങളില്‍ മാറ്റം വരുത്താത്തതിനാലും കഴിഞ്ഞ തവണ തകര്‍ന്നു. പതിനാറ് സീറ്റുകളുമായി പ്രതിപക്ഷത്തായി. ഇത്തവണ വീറോടെ അവര്‍ പൊരുതി. കൂടെ കോണ്‍ഗ്രസിനേയും കൂട്ടി. കോണ്‍ഗ്രസുമായുള്ള പ്രചരണമായതു കൊണ്ട് തന്നെ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചരണത്തിന് എത്തിയില്ല. അപ്പോഴും ത്രിപുരയില്‍ അധികാരം പിടിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഉറച്ച് വിശ്വസിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. കോണ്‍ഗ്രസിനെ ചേര്‍ത്ത് നിര്‍ത്തി മത്സരിച്ചിട്ടും സീറ്റുകള്‍ കുറയുകയാണ് ത്രിപുരയില്‍ സിപിഎമ്മിന്. 16ല്‍ നിന്നും 11 സീറ്റിലേക്ക് അതു ചുരുങ്ങുന്നു. ഒന്നും ഇല്ലായ്മയില്‍ നിന്നും കോണ്‍ഗ്രസിന് മൂന്ന് സീറ്റും ഈ കൂട്ടായ്മ നല്‍കുന്നുവെന്നതാണ് വസ്തുത.
ത്രിപുരയില്‍ ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന് കൈകൊടുത്ത സിപിഎമ്മിന് തിരിച്ചടി എന്നതാണ് അന്തിമ വിലയിരുത്തല്‍. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസ് സീറ്റുകള്‍ നേടിയപ്പോഴും സിപിഎം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന സഖ്യത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. 43 സീറ്റില്‍ സിപിഎം മത്സരിച്ചെങ്കിലും സിപിഎമ്മിന് 11 സീറ്റ് മാത്രമാണ് കിട്ടിയത്. ഇത്തവണ സഖ്യധാരണ അനുസരിച്ച് 13 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ പല സ്ഥലത്തും ശക്തമായ പോരാട്ടം കോണ്‍ഗ്രസ് നടത്തി. ഒടുവില്‍ ജയം മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. 2018 ല്‍ ഫലം വന്നപ്പോള്‍ ഒരു സീറ്റും ജയിക്കാതെ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായിരുന്നു. മതേതര സഖ്യം ഫലത്തില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തപ്പോള്‍ സിപിഎമ്മിന്റെ അംഗബലം കുറഞ്ഞു. ഫലത്തില്‍ പഴയ ശത്രുക്കളുടെ കൂടിചേരല്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമായി.
സെക്കുലര്‍ ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന പേരില്‍ മത്സരിച്ച സഖ്യത്തില്‍ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്പി. പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിച്ചിരുന്നു. രാംനഗറില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പുരുഷോത്തം റോയ് ബര്‍മനെ തിപ്ര മോത്തയും ഇടത് കോണ്‍ഗ്രസ് സഖ്യവും പിന്തുണച്ചിരുന്നു. അവിടെ ജയിച്ചതും ബിജെപിയാണ്. കഴിഞ്ഞ തവണ ഭരണകക്ഷിയായിരുന്ന സിപിഎം സഖ്യമില്ലാതെ 57 സീറ്റില്‍ മത്സരിച്ചപ്പോള്‍ ഒറ്റയ്ക്ക് 16 സീറ്റില്‍ ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ സഖ്യ ബലത്തില്‍ പതിനൊന്നിലേക്ക് ചുരുങ്ങുന്നു. ഇത് ദേശീയ തലത്തില്‍ സിപിഎമ്മിന് ക്ഷീണമാണ്. ഇതിനൊപ്പം കേരള ഘടകത്തിന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കോണ്‍ഗ്രസിന് പിറകെ പോയത് വെറുതെയായെന്ന ഉള്‍പാര്‍ട്ടി വിമര്‍ശനത്തിനും കാരണമാകും.
കോണ്‍ഗ്രസുമായി സഖ്യമല്ലെന്നും സീറ്റു ധാരണ മാത്രമാണെന്നുമായിരുന്നു മണിക് സര്‍ക്കാര്‍ അടക്കമുള്ള ഇടത് നേതാക്കളുടെ വിശദീകരണം. സ്വന്തം താത്പര്യപ്രകാരം പുതിയമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മാറിനില്‍ക്കുകയാണെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 20 വര്‍ഷത്തോളം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിനെ പിന്തിരിപ്പിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. കേരളത്തിന്റെ നിലപാടും ഇതിന് എതിരായിരുന്നു. പക്ഷേ പ്രാദേശികമായി തീരുമാനം വന്നത് ദേശീയ നേതൃത്വം അംഗീകരിച്ചു. ബംഗാളില്‍ സിപിഎമ്മിന്റെ കരുത്ത് ഏറെ ചോര്‍ന്നു പോയിരിക്കുന്നു. അതുകൊണ്ട് തന്നെ ത്രിപുരയിലെ തോല്‍വി സിപിഎമ്മിന് വലിയ ആഘാതമാണ്. കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിയെന്ന പേരിലേക്ക് സിപിഎം ചുരുങ്ങും.
ത്രിപുരയിലെ സഖ്യത്തില്‍ സിപിഎമ്മിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നു. 60 സീറ്റില്‍ തുല്യ പരിഗണന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് 27 സീറ്റിലേക്കായിരുന്നു കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, ഇടത് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 13 സീറ്റുകളായിരുന്നു കോണ്‍ഗ്രസിനായി മാറ്റിവെച്ചത്. ഇതില്‍ തൃപ്തരാവാതിരുന്ന കോണ്‍ഗ്രസ് 17 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ പരസ്പരം പ്രഖ്യാപിച്ച നാല് സ്ഥാനാര്‍ത്ഥികളെ അവസാനനിമിഷം പിന്‍വലിച്ച് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അങ്ങനെ സഖ്യം യാഥാര്‍ത്ഥ്യമായി. പ്‌ക്ഷേ ഈ ഒത്തു ചേരല്‍ ജനം അംഗീകരിച്ചില്ല.
കഴിഞ്ഞ തവണ 59 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വഴി ബിജെപിയിലെത്തിയ സുദീപ് റോയ് ബര്‍മന്‍, തിരിച്ചുവന്ന് അഗര്‍ത്തലയില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് കോണ്‍ഗ്രസിന് സംസ്ഥാന നിയമസഭയില്‍ ഒരംഗമുണ്ടായത്. ഇത്തവണയും അഗര്‍ത്തലയില്‍ ബര്‍മന്‍ വിജയം ഉറപ്പിച്ചു. അതായത് നിലവിലെ നിയമസഭയില്‍ ഒരംഗമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇനി മൂന്ന് അംഗങ്ങളുണ്ടായി.
https://www.facebook.com/Malayalivartha



























