അടിപതറും...! ഇ.ഡി രവീന്ദ്രനിൽ പിടിമുറുക്കുന്നു, ഫോണ്‍ വിളിയും പൊക്കി, മണിക്കൂറോളം നീളുന്ന ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും

ഇ.ഡിയുടെ ലക്ഷ്യം രവീന്ദ്രനല്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലും സി.എമ്മിൽ തന്നെയാണ് ഇഡിയുടെ കണ്ണ് ഉടക്കിയിരിക്കുന്നത്. തുടർച്ചയായി ചോദ്യം ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസവും രവീന്ദ്രനെ ഇഡി വെള്ളം കുടിപ്പിച്ചെന്നാണ് കേൾക്കുന്നത്. കൊച്ചിയിലെ എൻഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റ് മേഖലാ ഓഫിസിൽ ഇന്നലെ രാവിലെ 8 മണിക്കാണണ് രവീന്ദ്രൻ വീണ്ടും ഹാജരായത്. കൊച്ചി ഇ ഡി ഓഫീസിലെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു.
ചോദ്യംചെയ്യലിന് ഹാജരാവാൻ രവീന്ദ്രനും രണ്ടാം തവണ നോട്ടിസ് നൽകിയ ശേഷം രവീന്ദ്രൻ ഉപയോഗിച്ചിരുന്ന രണ്ടു ഫോൺനമ്പറുകളും രവീന്ദ്രനുമായി ഏറ്റവും അടുപ്പമുള്ളവരുടെ നമ്പറുകളും ഇഡി നിരീക്ഷിച്ചിരുന്നതായും അറിയുന്നു. ലൈഫ് മിഷൻ ഇടപാടു സംബന്ധിച്ചു രവീന്ദ്രൻ ഫോണിലൂടെ നടത്തിയ സംഭാഷണങ്ങൾ അടക്കം കേൾപ്പിച്ചാണ് ഇന്നലെ ചോദ്യം ചെയ്തതെന്നും സൂചനയുണ്ട്. സ്വപ്ന സുരേഷും ശിവശങ്കറും ഉൾപ്പെട്ട ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസിന്റെ മൊഴികളിലെ ചില പരാമർശങ്ങളാണു രവീന്ദ്രനെ കൂടുതൽ പ്രശ്നത്തിലാക്കുന്നതെന്നാണു വിവരം. കേസിൽ അറസ്റ്റുണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രവീന്ദ്രൻ ഇന്നലെ നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.
ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.
https://www.facebook.com/Malayalivartha























