പിണറായി ഇനി പറപറക്കും, കരിങ്കൊടി പേടിച്ചെന്ന് കെകെ രമ

മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാനായി സംസ്ഥാന സർക്കാരിന്റെ വാടക ഹെലികോപ്റ്റർ അടുത്ത മാസം കേരളത്തിലെത്തും. ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽനിന്നാണ് ഇരട്ട എൻജിനും 6 സീറ്റുമുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. 80 ലക്ഷത്തിലധികമാണ് മാസവാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. മുൻപ് പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസിൽനിന്ന് വാടകയ്ക്കെടുത്ത 10 സീറ്റുള്ള ഹെലികോപ്റ്ററിന് 1.44 കോടിരൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.
2020 ഏപ്രിലിലാണ് ഡൽഹി പവൻഹംസ് കമ്പനിയിൽനിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കോവിഡ് ബാധയെത്തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് 2021 ഒക്ടോബറിൽ ടെൻഡർ നടപടികൾ ആരംഭിച്ചു. 6 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേയ്ക്ക് വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയെയും രൂപീകരിച്ചു. എന്നാൽ, ടെൻഡർ നടപടികൾ മുന്നോട്ടു പോയില്ല. ഈ മാസം ഒന്നാം തീയതി ചേർന്ന മന്ത്രിസഭായോഗം ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ അനുമതി നൽകി. പഴയ ടെൻഡർ പരിശോധിച്ചശേഷം ഡൽഹിയിലെ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് നേരത്തെ രാഷ്ട്രീയ വിവാദമായിരുന്നു.ഇപ്പോൾ ഹെലികോപ്ടർ വാടകക്ക് എടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ജനങ്ങളോട് പറയണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ എംഎൽഎ മലയാളി വാർത്തയോട് പറഞ്ഞു.കരിങ്കൊടിയെ മുഖ്യമന്ത്രിക്ക് ഇത്രഭയമാണോയെന്നും കെകെ രമ ചോദിക്കുന്നു.
കഴിഞ്ഞതവണ ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്. കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു മൂന്നിരട്ടി ഉയർന്ന നിരക്കു പറഞ്ഞ കമ്പനിയുടെ കോപ്റ്റർ വാടയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടിരൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ചത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷംരൂപയാണ്.
https://www.facebook.com/Malayalivartha























