പ്രമുഖരെ വെട്ടി അമിത് ഷായ്ക്ക് അരികിലേക്ക് സുരേഷ് ഗോപി... കേരളത്തിന്റെ കേന്ദ്രമന്ത്രി! സുരേഷ് ഗോപി കേന്ദ്രത്തിലേക്ക്....

വൈകിട്ട് തൃശൂർ തേക്കിൻകാട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ പാർട്ടി പദവിയിലുള്ള ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിക്ക് പ്രസംഗിക്കാൻ അവസരം നൽകിയതിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അടുത്തു നടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെയെന്ന അനൗദ്യോഗിക പ്രഖ്യാപനം തന്നെയാണ് ഇതെന്നാണ് അവർ വിലയിരുത്തുന്നത്. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാർട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്.
യോഗത്തിൽ സുരേഷ് ഗോപിക്കു പുറമേ ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ എന്നിവർ മാത്രമാണ് പ്രസംഗിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ സ്ഥാനാർത്ഥിയെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അന്നത്തെ പരാജയത്തിനുശേഷം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നേടിയ വോട്ടുകളാണ് ബിജെപിയ്ക്ക് ആത്മവിശ്വാസം നല്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും അവയുടെ പ്രചരണവുമായിരിക്കും ഇനിയുള്ള നാളുകളിലെ മുഖ്യപ്രചരണ ആയുധം. കഴിഞ്ഞ രണ്ട് വര്‍ഷമായി സുരേഷ് ഗോപി തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിരവധി പേര്‍ക്ക് ധനസഹായം നല്കുകയും ദുരന്ത മേഖലകളില്‍ ഓടിയെത്തുകയും ചെയ്യുന്ന ജനകീയ നേതാവായ വളരാനാണ് അദ്ദേഹവും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയും നാൾകൊണ്ട് ഏറെ വ്യക്തി ബന്ധങ്ങളും മണ്ഡലത്തിൽ അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം പാർട്ടിക്ക് പ്രയോജനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. പാർട്ടി സംസ്ഥാനത്ത് വിജയ പ്രതീക്ഷ പുലർത്തുന്ന ഒരു മണ്ഡലം കൂടിയാണ് തൃശൂർ.
ഇന്ന് ഉച്ചയ്ക്ക് കുട്ടനെല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നേരത്തെ ലുലു ഹെലിപാഡിൽ ഇറങ്ങുമെന്നാണ് നിശ്ചയിച്ചതെങ്കിലും റോഡ് പണികൾ നടക്കുന്നത് സുരക്ഷാ പ്രശ്നം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടനെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
ബി.ജെ.പിയുടെ രണ്ട് പരിപാടികളിലും ശക്തൻ സമാധിയിലെ പുഷ്പാർച്ചനയും വടക്കുന്നാഥ ക്ഷേത്ര ദർശനവുമാണ് അമിത്ഷായുടെ ഏകദിന സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിനാണ് വടക്കെച്ചിറയ്ക്ക് സമീപമുള്ള കൊട്ടാരത്തിലെ ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അമിത് ഷാ എത്തുന്നത്.
ബി.ജെ.പി നേതാക്കൾക്ക് പുറമേ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നു മണിക്കാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗം. ജോയ് പാലസിൽ നടക്കുന്ന യോഗത്തിൽ അമിത് ഷായ്ക്ക് പുറമേ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശൻ, സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുക്കും.
തൃശ്ശൂരിനെ ലക്ഷ്യമാക്കി ബിജെപിയും സുരേഷ് ഗോപിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം നെ വലിയ ബുദ്ധിമുട്ടികളിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹം എംപി എന്ന നിലയിലും അല്ലാതെയും സാധാരണക്കാര്‍ക്കായി നല്കുന്ന സഹയാങ്ങള്‍ സിപിഎം നെ ചൊടിപ്പിച്ചിരിക്കുന്ന എന്ന് വ്യക്തമായത് എം.വി.ഗോവിന്ദന്റെ ജനകീയ പ്രതിരേധ ജാഥയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്.
ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറഞ്ഞവര്‍ക്ക് ഉണ്ടായിരുന്ന 16% വോട്ട് 12 ശതമാനമായി കുറഞ്ഞത് നമ്മള്‍ കണ്ടതാണ് എന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.
തെക്കെ ഗോപുര നടയിൽ വൈകിട്ട് അഞ്ചിന് അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ അഞ്ചിന് നിശ്ചയിച്ച പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശന നടത്തിയ ശേഷം റോഡ് മാർഗ്ഗം കൊച്ചിയിലേക്ക് തിരികെ പോകും.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ. കെ.ആർ. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
അതേസമയം, അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതിനാൽ രാവിലെ മുതൽ പൊലീസിനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നുച്ചയ്ക്കു 12 മുതൽ വൈകിട്ടു പൊതുസമ്മേളനം അവസാനിക്കുന്നതു വരെ നഗരഹൃദയത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
കനത്ത സുരക്ഷയൊരുക്കാൻ സിറ്റി പൊലീസിനു നിർദേശം ലഭിച്ചു. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. വേദിയിലും പരിസരത്തുമായി ഇന്നലെ ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലെങ്ങും ഉയര്‍ന്നിട്ടുണ്ട്. ഇന്നു രാവിലെ മുതൽ വൈകിട്ടു വരെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും വാഹന പാർക്കിങ് അനുവദിക്കില്ല. കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാറ്റിക് പാർക്കിങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗർ, പടിഞ്ഞാറേക്കോട്ട നേതാജി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
പാലക്കാട്, പുത്തൂർ, ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഐടിസി ജംക്‌ഷൻ വഴി ശക്തനിലെത്തി മടങ്ങണം. മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തു നിന്നുള്ള ബസുകൾ ബിഷപ് പാലസ്, അശ്വനി ജംക്‌ഷൻ വഴി വടക്കേ സ്റ്റാൻഡിലെത്തി മടങ്ങണം. ചേറൂർ ഭാഗത്തു നിന്നുള്ള ബസുകൾ രാമനിലയം വഴി വടക്കേ സ്റ്റാൻഡിലെത്തി മടങ്ങണം. കുന്നംകുളം ദിശയിൽ നിന്നെത്തുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കൽ, അശ്വനി, ചെമ്പൂക്കാവ്, ഐടിസി, ഇക്കണ്ട വാരിയർ റോഡ് വഴി ശക്തനിലെത്തി സർവീസ് നിർത്തി മടങ്ങണം.
വാടാനപ്പിള്ളി, കാഞ്ഞാണി, അന്തിക്കാട്, അയ്യന്തോൾ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചു മടങ്ങണം. കൂർക്കഞ്ചേരി ഭാഗത്തു നിന്നുള്ള ബസുകൾ ബാല്യ ജംക്‌ഷൻ വഴി ശക്തനിലെത്തി മടങ്ങണം. ആമ്പല്ലൂർ ഭാഗത്തു നിന്നുള്ള ബസുകൾ ശക്തനിലെത്തി സർവീസ് അവസാനിപ്പിച്ചു മടങ്ങണം.
https://www.facebook.com/Malayalivartha























