സ്വപ്‌നയെ വളയ്ക്കാന്‍ നോക്കിയത് നത്തോലികള്‍...പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് ഈ നാറ്റക്കേസ് വീണ്ടും കുത്തിപ്പൊക്കിയത്...സി.പി.എം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടായിട്ടുണ്ട്....പാര്‍ട്ടി കോടതി നിയമത്തിന് വിട്ടുകൊടുക്കാതെ അവരെ രക്ഷിച്ചിട്ടുമുണ്ട്, ശിക്ഷിച്ചിട്ടുമുണ്ട്....ഇതൊക്കെ നവകേരളത്തിലെ പുതിയ പുതിയ പ്രതിഭാസങ്ങളാണെന്നേ....

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും എം.ശിവശങ്കറിന്റെ സ്വന്തം 'പാറുക്കുട്ടിയും' ആയിരുന്ന സ്വപ്‌ന സുരേഷിനെ വളയ്ക്കാന്‍ നോക്കി പരാജയപ്പെട്ട മൂന്ന് സി.പി.എം നേതാക്കളുടെ മോഡസ് ഓപ്പറാണ്ടി വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് ഈ നാറ്റക്കേസ് വീണ്ടും കുത്തിപ്പൊക്കിയത്. അതും ഇരട്ടച്ചങ്കുള്ള പുതിയ മുഖ്യമന്ത്രിയേയും ഇന്ദ്രനേം ചന്ദ്രനേം വെല്ലാത്ത പഴയ പിണറായി വിജയനേയും കേരളത്തിന്റെ ഐശ്വര്യമായ അദ്ദേഹത്തിന്റെ കുടുംബത്തേയും രക്ഷിക്കാന്‍. വളക്കാനിറങ്ങിയ ത്രിമൂര്‍ത്തികളും ആരോപണം നിഷേധിച്ചിരുന്നതാണ്. പക്ഷെ, മാനനഷ്ടക്കേസ് കൊടുക്കാന്‍ അവര്‍ക്ക് പാര്‍ട്ടി അനുമതി കൊടുത്തിരുന്നു. എന്നാല്‍ ആ ത്രീ മെന്‍സ് വളരെ ഉദാരമനസ്‌ക്കരും സ്ത്രീകളോട് അന്തസും ആഭിജാത്യവും പുലര്‍ത്തുന്നവരും ആയതിനാല്‍ സ്വപ്‌നയെ കോടതി കയറ്റിയില്ല. മാത്രമല്ല സ്വപ്‌ന ഇവര്‍ക്കെതിരെ പോലീസിലോ, മുഖ്യമന്ത്രിക്കോ, ചില പീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന എ.കെ.ജി സെന്ററിലോ പാതിയും കൊടുത്തിട്ടില്ല.
എന്നാല്‍ മറ്റ് ചില സി.പി.എം നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി കോടതി നിയമത്തിന് വിട്ടുകൊടുക്കാതെ അവരെ രക്ഷിച്ചിട്ടുമുണ്ട്, ശിക്ഷിച്ചിട്ടുമുണ്ട്. ഇതൊക്കെ നവകേരളത്തിലെ പുതിയ പുതിയ പ്രതിഭാസങ്ങളാണെന്നേ. അത്തരം ചില പ്രതിഭാസങ്ങളെകുറിച്ചും അതിലെ പ്രതിഭകളെ കുറിച്ചുമാണ് ഇനി പറയാന്‍ പോകുന്നത്.ആദ്യം നമുക്ക് ശശിയുടെ വീരഗാഥ പറയാം. സി.പി.എമ്മില്‍ രണ്ട് ശശിമാരുണ്ട്. ഒന്ന് പി.ശശിയും മറ്റൊന്ന് പി.കെ ശശിയും. ശശീന്ന് കേള്‍ക്കുമ്പോ പലര്‍ക്കും പഴയ സിനിമകളിലെ ജോസ്പ്രകാശിനെ ഓര്‍മവരും. അതിന് കാരണമുണ്ട്. സി പി എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരെ ലൈംഗിക ആരോപണക്കേസില്‍ അന്വേഷണം നടത്താന്‍ 2012ല്‍ കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജുഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശി അഭിഭാഷകനായി ജോലി നോക്കുകയായിരുന്നു അന്ന്. അതായത് പാര്‍ട്ടി നിയമത്തില്‍ നിന്ന് രക്ഷപെടുത്തി എന്നര്‍ത്ഥം.
കോടതി ഉത്തരവിട്ടത് ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. ഡി വൈ എഫ് ഐ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സി പി എമ്മിന്റെ ഒരു മുന്‍ എം എല്‍ എയും നല്‍കിയ പരാതികളെ തുടര്‍ന്നാണ് ശശിയെ അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.യോഗാ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി ശശി ചികിത്സയില്‍ കഴിയുമ്പോള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യ സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഒരു മുന്‍ എം എല്‍ എയും സമാനമായ മറ്റൊരു പരാതി നല്‍കി. തന്റെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ശശിയെ സംരക്ഷിക്കുന്നത് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാമാണെന്നായിരുന്നു ആരോപണം. നീലേശ്വരത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലായിരുന്നു ശശി ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയില്‍ കരുത്തനായി തുടരുന്ന സാഹചര്യത്തിലാണ് പി ശശിയെ പാര്‍ട്ടി അന്ന് പുറത്താക്കിയത്. പി ശശിക്ക് നാണം കെട്ടാണ് അന്ന് പാര്‍ട്ടിക്ക് പുറത്തേക്ക് പോയത്. ശശിയോട് ആദ്യം അവധിയില്‍ പോകാനായിരുന്നു നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടവും പരിയാരം മെഡിക്കല്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനവും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വന്‍ തിരിച്ചടി ഉണ്ടായത്. 2011 ജൂലായിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താക്കിയത്. പരാതിക്കാര്‍ പരസ്യമായ നടപടിക്ക് മുതിരും എന്ന ഘട്ടമെത്തുന്നത് വരെ പാര്‍ട്ടി ശശിയെ സംരക്ഷിച്ചിരുന്നു. 2018ല്‍ ശശിയെ പാര്‍ട്ടി തിരികെയെടുത്തു. അടുത്തവര്‍ഷം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെത്തി. 2022ല്‍കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയിലുമായി. ശശിക്കെതിരായ നടപടി പാര്‍ട്ടി ശിക്ഷയില്‍ ഒതുങ്ങിയതിനെതിരെയാണ് നന്ദകുമാര്‍ ഹര്‍ജി കൊടുത്തത്. ആ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് കോടതി ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു.
ഇപ്പോ ശശി ആരാ, സ്ത്രീസമൂഹത്തിന്റെ ഉന്നമനം ലക്ഷമിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി. പുതിയ വിജയന്‍ എന്നൊക്കെ പറയുന്നത് പോലെ വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ പതിയ വേര്‍ഷനായിരിക്കും ഇതെന്ന് നമുക്ക് ആശ്വസിക്കാം. അല്ലാതെ തല്‍ക്കാലം വേറെ വഴിയില്ല.സി.പി.എം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായിരുന്ന പി.കെ ശശിക്കെതിരെ 2018ലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡന പരാതി കൊടുത്തത്. മണ്ണാര്‍ക്കാട് ഏര്യാ കമ്മിറ്റി ഓഫീസില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അതിക്രമം നടത്തി, ഭയം കൊണ്ട് പാര്‍ട്ടി ഓഫീസില്‍ പോകാറില്ല, പാര്‍ട്ടി ഓഫീസില്‍ സുരക്ഷിതമായി പോകാന്‍ അവസരം ഉണ്ടാകണം എന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. സ്ത്രീ നീരസം പ്രകടിപ്പിച്ചാലും തന്റെ ആഗ്രഹത്തിന് വഴങ്ങാന്‍ പുരുഷന്‍ നടത്തുന്ന നീക്കങ്ങളെ കടുത്ത ജയില്‍ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി 2013ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്നത്. അന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി പാര്‍ലമെന്റ് അംഗമായിരുന്നു. ഇതേ ശ്രീമതിയാണ് ശശിക്കെതിരായ പരാതി അന്വേഷിച്ച സി.പി.എം അന്വേഷണ കമ്മിഷനിലെ ഒരംഗം.
ശശിക്കെതിരെ നടപടിയെടുത്ത ശേഷം അന്ന് ശ്രീമതി പറഞ്ഞതിങ്ങിനെയാണ്: പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചില പ്രയോഗങ്ങള്‍ സംഭാഷണത്തിലുണ്ടായിട്ടുണ്ട്. അതൊട്ടും ശരിയായില്ല. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇത്രയും ശക്തമായ നടപടി ലോകത്ത് സി.പി.എമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും എടുക്കാന്‍ കഴിയില്ലെന്നും ശ്രീമതി അവകാശപ്പെട്ടു. എന്നിട്ടിപ്പോ എന്ത് സംഭവിച്ചു. ആറ് മാസം കഴിഞ്ഞ് ശശി കരുത്തനായി മടങ്ങിയത്തി. ഇപ്പോ കെ.ടി.ഡി.സി ചെയര്‍മാനാണ്. ഇതാണ് സി.പി.എമ്മിന്റെ നീതി ബോധം, സ്ത്രീശാക്തീകരണം. ഇവരാണ് ലിംഗസമത്വത്തിനും ജന്‍ഡര്‍ന്യൂട്രാലിറ്റിക്കും വേണ്ടി മുറവിളികൂട്ടുന്നത്.
കൂട്ടത്തിലുള്ള സഹോദരിമാരോട് അതിക്രമം കാണിച്ചവരെ നിയമത്തിന് വിട്ട് കൊടുത്ത് കല്‍ത്തുറുങ്കിലടയ്ക്കുകയും അതിജീവിതമാരെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ് മനുഷ്യത്വം, ജനാധിപത്യം, പൗരബോധം. അല്ലാതെ സ്ത്രീകളോട് പരാക്രമം കാട്ടിയവര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്ന പാര്‍ട്ടി കോടതിയും അവിടങ്ങളിടെ ശിക്ഷയും സ്ത്രീവിരുദ്ധവും പ്രാകൃതമാണ് സഖാക്കളേ... നാഴികയ്ക്ക് നാല്‍പ്പത് വട്ടം പുരോഗമനം പ്രസംഗിച്ചാല്‍ പോരാ പ്രവര്‍ത്തിച്ച് കാണിക്കണം. അതിന് ഇരട്ടച്ചങ്ക് ഉണ്ടായിട്ട് കാര്യമില്ല, നീതിബോധം വേണം.
https://www.facebook.com/Malayalivartha


























