മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ സർക്കാരിനും വെല്ലുവിളി ഉയർത്തി ബ്രഹ്മപുരത്തേക്ക് സി ബി ഐ വന്നേക്കും...സി പി എം നേതാവ് വൈക്കം വിശ്വൻ്റെ മരുമകന് നിയമം ലംഘിച്ച്, കരാർ നൽകിയതും അതുമായി ബന്ധപ്പെട്ട അഴിമതികളുമാണ് അന്വേഷിക്കുക.... ബ്രഹ്മപുരം ചെന്നെത്തിയിരിക്കുന്നത് വൈക്കം വിശ്വൻ്റെ പോക്കറ്റിലാണ്...

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ സർക്കാരിനും വെല്ലുവിളി ഉയർത്തി ബ്രഹ്മപുരത്തേക്ക് സി ബി ഐ വന്നേക്കും. കേന്ദ്ര മന്ത്രി വി.മുരളീധരൻ നൽകിയ പരാതിയിലാണ് അന്വേഷണം വരുന്നതെന്ന് മനസിലാക്കുന്നു. സി പി എം നേതാവ് വൈക്കം വിശ്വൻ്റെ മരുമകന് നിയമം ലംഘിച്ച് കരാർ നൽകിയതും അതുമായി ബന്ധപ്പെട്ട അഴിമതികളുമാണ് അന്വേഷിക്കുക.അതിനിടെ വൈക്കം വിശ്വൻ്റെ പൂർവകാല ജീവിതം മുൻ സി പി എം അനുഭാവി ജി.ശക്തിധരൻ സമൂഹ മാധ്യമത്തിൽ എഴുതിയത് വൈറലായി. അത് ഇപ്രകാരമാണ്.ഇപ്പോൾ നാം കാണുന്ന കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ആയിരുന്നില്ല തമ്പാന്നൂരിൽ എഴുപതുകളുടെ തുടക്കത്തിൽ. ഇപ്പോൾ താലൂക്ക് ആസ്ഥാനങ്ങളിൽ കാണുന്നതരത്തിലുള്ള പത്രാസോ പകിട്ടോ ഒന്നും ഇല്ലാത്ത ഒരു ബസ് സ്റ്റാൻഡ്. പ്രധാന കവാടത്തിൽ ഇപ്പോൾ മൂത്രപ്പുര സ്ഥിതിചെയ്യുന്ന മൂലയിൽ ഒരു പോലീസ് ഔട്പോസ്റ്റ് ഉണ്ടായിരുന്നു.ഒരു ദിവസം ഞാനും ലെനിൻ രാജേന്ദ്രനും രാത്രി മുഴുവൻ എസ് എഫ് ഐ യുടെ ചുമരെഴുത്തും കഴിഞ്ഞു നേരം പരപരാ വെളുക്കുന്ന സമയത്തു വീട്ടിലേക്ക് മടങ്ങാൻ തമ്പാന്നൂർ സ്റ്റാൻഡിൽ എത്തി.
ഞങ്ങളുടെ ബസ് പുലർച്ചെ നാലേകാലിനാണ്. അതുവരെ കിടന്ന് നടുനിവർക്കാം എന്ന് കരുതി പോലീസ് ഔട്ട് പോസ്റ്റിനു അരുകുപറ്റി കിടന്നു. സാധാരണ ഞങ്ങൾ രാത്രിയിൽ പണിയെല്ലാം കഴിഞ്ഞു പാളയത്തെ വീതിയുള്ള കടവരാന്തയിൽ കിടന്ന് നേരം വെളുപ്പിക്കുകയായിരുന്നു പതിവ്. (ജയൻ ബാബു മാത്രം പാളയത്തെ സ്വന്തം വീട്ടിൽ പോകും.ഉറക്കത്തിന്റെ മയക്കത്തിൽ ഞങ്ങളുടെ ശരീരം തൊട്ടടുത്ത് കിടന്ന ആളുടെ ശരീരവുമായി മുട്ടിക്കൊണ്ടിരുന്നു.അസ്വാരസ്യം മറച്ചുപിടിച്ചു അദ്ദേഹം അൽപ്പംകൂടി അകന്നുകിടന്നു. അടിയിൽ വിരിച്ചിരുന്ന പത്രക്കടലാസുമായാണ് അദ്ദേഹം നീങ്ങിയത്.അപ്പുറത്തു കിടക്കുന്നത് വൈക്കം വിശ്വൻ ആണെന്ന് ലെനിൻ തിരിച്ചറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ലെനിൻ സ്ഥലകാലബോധമില്ലാത്ത സംഭാഷണം തുടങ്ങി. മൂവർക്കും അടുത്ത പരിചയവുമുണ്ട് .വിശ്വന് പുലർച്ചെയുള്ള ബസിൽ ഏറ്റുമാനൂർക്ക് പോകാനാണ് എത്തിയത്. ആ ഘട്ടത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ അംഗമായിരുന്നു വിശ്വൻ എന്നാണ് ഓർമ്മ.
അക്കാലത്തു ജില്ലാകമ്മിറ്റിയിൽ ഒരു യുവാവ് എത്തുക എന്നുപറഞ്ഞാൽ അത്ഭുതമാണ്. എന്റെ സ്വപ്നത്തിൽ ഭാവിയിൽ എപ്പോഴോ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി പദവിയിൽ എത്താൻ സാധ്യതയുള്ള രണ്ടുപേരിൽ ഒരാൾ വൈക്കം വിശ്വനായിരുന്നു.മറ്റൊരാൾ കണ്ണൂരിലെ പാട്യം ഗോപാലനും.പക്ഷെ ഇരുവരും മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടേയുള്ളൂ. യൂണിവേഴ്‌സിറ്റി കോളജ് മുൻ വിദ്യാർത്ഥി എന്ന നിലയിലും തിരുവനന്തപുരത്തെ മുക്കിലും മൂലയിലും പാർട്ടി അണികൾ റാഞ്ചിക്കൊണ്ടു പോയി വേദികളിൽ കയറ്റുന്ന പ്രിയങ്കരനായ പ്രാസംഗികൻ എന്ന നിലയിലും ലക്ഷണമൊത്ത വിപ്ലവകാരിയായിരുന്നു വിശ്വൻ. കമ്മ്യുണിസ്റ്റുകാരുടെ തലസ്ഥാനത്തെ രോമാഞ്ചം എന്നുതന്നെ വിശേഷിപ്പിക്കാം. സിപിഐ താരമായ കണിയാപുരം രാമചന്ദ്രനെയാണ് കോൺഗ്രസ് രംഗത്തിറക്കാറുള്ളതെങ്കിലും അദ്ദേഹം വിശ്വന്റെ വാക്‌ധോരണിയുടെ നാലയലത്തു എത്തുമായിരുന്നില്ല.
സ്റ്റാച്യുവിൽ ആസാദ് ഹോട്ടലിൽ തൊഴിലാളിയായിരുന്ന പാർട്ടി അനുഭാവി സോമൻ നായർ നഗരത്തിലെ നിന്ന് എന്നും എന്റെ ഗ്രാമത്തിലെ വീട്ടിൽ വരുമ്പോൾ പൊടിപ്പും തൊങ്ങലും വെച്ച് കൊണ്ടുവരുന്ന വിവരങ്ങളാണ് കൗമാരത്തിലെ എന്റെ രാഷ്ട്രീയ പാഠപുസ്തകത്തിലെ കൊച്ചു കൊച്ചു ഇതിഹാസങ്ങൾ. വികാരവായ്പ്പോടെ ഞാൻ ആവർത്തിച്ചു കേൾക്കാനാഗ്രഹിക്കുന്നതാണ് വൈക്കം വിശ്വൻ കഥകൾ. വൈകിട്ട് വിശ്വനും പറവൂരുകാരൻ എൻ എ അലിയും(കെ എസ് എഫ് നേതാവ് ) ചേർന്നുള്ള കിഴക്കേ കോട്ടയിലേക്കുള്ള നടത്തവും ആ സമയത്തു സോമൻനായരും മറ്റും ചായക്കടയിൽ സന്ദർശകർക്കുള്ള ഭക്ഷണം നൽകുന്നത് നിർത്തിവെച്ചു ആവേശപൂർവം ആ നടത്തം നോക്കിനിൽക്കുന്നതും മറ്റും വിവരിക്കുമ്പോൾ എന്റെ ഇളം മനസ്സ് ഇളകിപ്പോകാറുണ്ടായിരുന്നു. വിശ്വനും അലിയും തുല്യ ഉയരക്കാരും യൗവ്വനത്തിലെ സാഹസികതയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നവരും. ലോകമാകെ അമേരിക്കയുടെ വിയത്നാം യുദ്ധത്തിനെതിരെ പ്രതിഷേധാഗ്നി ഉയർന്നപ്പോൾ തലസ്ഥാനത്തു ഉണ്ടായിരുന്ന അമേരിക്കൻ കൾച്ചറൽ സെന്റർ കത്തിച്ച സംഭവം വിപ്ലവകാരികളെ കോരിത്തരിപ്പിച്ചപ്പോൾ ഏറ്റുമാനൂർകാരൻ വിശ്വൻ എന്ന യുവാവിന്റെ പേര് വിശ്വത്തോളം ഉയർന്നു.
ആ വിശ്വത്തെയാണ് ഏതോ അളിഞ്ഞ രാസപദാർത്ഥ കച്ചവടത്തിന്റെ പേരിൽ മാധ്യമങ്ങൾ ഇപ്പോൾ അലക്കിക്കൊണ്ടിരിക്കുന്നതെന്ന് എത്രപേർക്കറിയാം. രാജ്യത്തിന് ജീവൻ കൊടുക്കാൻ സന്നദ്ധമായി ജീവിച്ച ഒരാളുടെ മകനോ ബന്ധുവോ ആണെങ്കിലും ഏതെങ്കിലും അവിശുദ്ധ ഇടപാടിൽ കുടുങ്ങിയാൽ എന്തെങ്കിലും ഔദാര്യം കാണിക്കണമെന്ന് ഞാൻ പറയില്ല.അത് ശരിയുമല്ല. പക്ഷെ നമ്മുടെ സമൂഹം അതാണ്. ആ കരി എല്ലാവരുടെയും മേൽ പതിയാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഉണ്ടാകേണ്ടതാണ്.ഗാന്ധിജിയുടെ കൊച്ചുമകൾ ഇളാ ഗാന്ധിയുടെ പുത്രി ആഷിഷ് ലതാ രാംഗോബ് സാമ്പത്തിക തട്ടിപ്പ് കേസിൽ ധർബനിലെ കോടതി ഏഴുവർഷം കഠിന തടവിന് ശിക്ഷ അനുഭവിക്കുന്നു എന്നത് നമുക്ക് അഭിമാനിക്കാനാവുന്നതല്ല. അതാണ് ഇന്നത്തെ ലോകം. നമുക്ക് അതിന് എങ്ങിനെ ഗാന്ധിജിയെ പഴിക്കാനാകും?ഏതെങ്കിലും സ്ഥാനമാനം നേടാൻ ഈ മുൻ എൽ ഡി എഫ് കൺവീനർ എന്നെങ്കിലും എന്തെങ്കിലും ചരടുവലി നടത്തിയതായി അറിയില്ല. വളരെ വൈകി വിവാഹിതനായ വിശ്വം ഒരു പക്ഷെ പിജിയുടെ സഹിക്കാനാവാത്ത സമ്മർദ്ദം ഇല്ലായിരുന്നില്ലെങ്കിൽ ഇപ്പോഴും അവിവാഹിതരുടെ പട്ടികയിൽ കാണുമായിരുന്നു എന്നാണ് എന്റെ തോന്നൽ.
പിജിയുടെ അടുത്തസുഹൃത്തു കൂടിയായ കൊച്ചിയിലെ ദേശാഭിമാനി കെട്ടിടം നിർമ്മിച്ച ഗോപാലൻ നായരുടെ മകളുടെ വിവാഹാലോചനയുടെ പരിസമാപ്തിയുടെ സാഫല്യം പിജിയുടെ സ്നേഹവായ്പ്പ് കാരണമായിരുന്നു.വിശ്വത്തിന്റെ വിവാഹം സംബന്ധിച്ചും അക്കാലത്തു രസകരമായ കഥകൾ ഉണ്ടായിരുന്നു. ഏ കെ ആന്റണി മുഖ്യമന്ത്രിയായി കഴക്കൂട്ടം ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച കാലം. ആന്റണിയും വിശ്വനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഭൂമിപോലും ഇളക്കി നിർത്തുന്ന വിശ്വന്റെ പ്രസംഗം കേട്ട് അറബിക്കടൽ .പോലും കോരിത്തരിച്ചിട്ടുണ്ടാകും. സാധാരണ ചുവന്നകൊടി കെട്ടി ഒരു മൈക്ക് വെച്ച് പ്രസംഗിക്കുന്നതുപോലും സ്വപ്നം കാണാൻ കഴിയാത്ത തുറയിലായിരുന്നു നൂറുകണക്കിന് സ്ത്രീകൾ രോഷം അടക്കിപ്പിടിച്ചു നിന്ന് ഈ പ്രസംഗം കേട്ടത്. ആന്റണിയാകട്ടെ ക്രിസ്തുവിന്റെ പ്രതീകമായിരുന്നു സ്ത്രീകൾക്ക്. അറ്റകൈക്ക് സ്ത്രീകൾ കടപ്പുറത്തു ഒരു പ്രയോഗം നടത്തി. അതോടെ അവിടെക്കൂടിയ മുഴുവൻ ആണുങ്ങളും കണ്ണും പൊത്തി ഓടിരക്ഷപ്പെട്ടു.
അതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ വിശ്വൻ എത്തി എന്നായിരുന്നു അക്കാലത്തെ കിംവദന്തി! വിശ്വന് പാർലമെന്ററി പദവികളോടുള്ള വിരക്തി നേരിട്ട് അനുഭവിക്കുകയും അതുകണ്ടു രോഷം കൊള്ളുകയും ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകനാണ് ഞാൻ. ഏറ്റുമാനൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായപ്പോൾ രണ്ടാം സ്ഥാനത്തു തന്നെ നില്ക്കാൻ എന്തെല്ലാം കുതന്ത്രങ്ങൾ പ്രയോഗിക്കാം എന്നതിൽ ഗവേഷണം നടത്തുകയായിരുന്നു? പ്രചാരണത്തിന് ഓരോ ദിവസവും വീട്ടിൽ നിന്ന് ഇറങ്ങിയത് പോലും രാവിലെ പത്തുമണിയോടെയായിരുന്നു. കേരളാകോൺഗ്രസിന്റെ നെടും കോട്ടയിൽ അവിടെ ജയം കാണുക എളുപ്പമായിരുന്നില്ല എന്നത് സത്യമായിരുന്നു. മാത്രമല്ല പ്രചാരണ തന്ത്രങ്ങളും പാളം തെറ്റിയിരുന്നു.ഒരു തമാശ പറഞ്ഞാൽ, കർഷകത്തൊഴിലാളികൾ നിബിഡമായ കൂറ്റൻ പൊതുയോഗത്തിൽ പ്രസംഗിക്കവെ ജനക്കൂട്ടത്തിലെ ആരവം കണ്ട് നായനാർ പ്രസംഗം കാടുകയറിയപ്പോൾ ഇവിടെ വിശ്വൻ തോൽക്കാൻ പോകുകയാണെന്ന് തന്നെ പച്ചയ്ക്കു പറയുകയും ചെയ്തു. വൈകിട്ട് രണ്ട് വാട്ടീസുമടിച്ചു അർമാദിച്ചു ഇവിടെ ഇളകിമറിയുന്ന ജനക്കൂട്ടം ബൂത്തിൽ എത്തുമ്പോൾ കുത്തുന്നത് കെ എം മാ ണിയുടെ സ്ഥാനാർഥിക്കു ആയിരിക്കുമെന്ന് സ്വതസിദ്ധശൈലിയിൽ നായനാർപ്രസംഗിച്ചു മുന്നേറിയത് സ്വന്തം അണികളെ കൂടുതൽ ആവേശഭരിതരാക്കാനായിരുന്നു എങ്കിലും അതല്ല സംഭവിച്ചത് .
വേദിയിലിരുന്ന് എരിപൊരികൊള്ളുന്ന ജില്ലാ സെക്രട്ടറി കെ എം ഏബ്രഹാമിന്റെയും സ്ഥാനാർഥി വിശ്വന്റെയും വിഷണ്ണമായ മുഖം നായനാർ കണ്ടില്ല. പ്രസംഗം പാളം തെറ്റി എന്ന് മനസ്സിലായ ഞാൻ വേദിയിലേക്ക് വൈദ്യുതി എടുത്തിരുന്ന എതിർവശത്തുള്ള ലൈബ്രറിയിലെ കോവണി കയറി സ്വിച്ച് ബോർഡ് തപ്പിപിടിച്ചു ഫ്യൂസ് ഊരി കീശയിലാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.അപ്പോഴും ആർത്തലയ്ക്കുന്ന ജനാവലിയോട് ഒന്നും അറിയാത്ത നായനാർ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു : കറന്റ് പോയതല്ല .ഇത് ആ കള്ള മാണി കട്ട് ചെയ്യപ്പിച്ചതാണെന്ന് .അങ്ങിനെ പാർട്ടി നേതാവിന്റെ പ്രസംഗം പാർട്ടി പത്രക്കാരൻ തന്നെ മുക്കി. അടുത്തയോഗസ്ഥലത്തേക്ക് നീങ്ങുമ്പോൾ നായനാർക്കു .ഇതിൽ എന്തോ ചതിയുണ്ടെന്ന് മനസിലായി. ഞാൻ വായ് പൂട്ടി പ്രതിഷേധിച്ചിരിക്കുകയായിരുന്നു. കുറെ ദൂരം വണ്ടി പോയപ്പോൾ നായനാർ ബോംബ് പൊട്ടുമ്പോലെ ഒരു പൊട്ടിത്തെറി ."|എന്റെ തലയിലിരിക്കുന്നത് കമ്പ്യൂട്ടർ ഒന്നുമല്ല. ചിലപ്പോ അങ്ങിനെ ആയിപ്പോകുന്നതാ."ഞാൻ അതിനും പ്രതികരിച്ചില്ല. ഇഷ്ടമുള്ളത് ചെയ്തോ എന്നമട്ടിൽ ഇരുന്നു. ഒരു ദിവസമേ പിന്നെ വോട്ടെടുപ്പ് നടക്കാൻ അവശേഷിച്ചിരുന്നുള്ളൂ.വിശ്വൻ ആഗ്രഹിച്ചതുപോലെ എട്ടു നിലയ്ക്ക് പൊട്ടി.
കൊച്ചിയെ വിഷപ്പുകയില്‍ മുക്കിയ ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം പത്ത് ദിവസമായിട്ടും കെട്ടടങ്ങിയിട്ടില്ല. പ്ലാസ്റ്റിക് മല കത്തിയതോടെ കൊച്ചിക്കാര്‍ ശ്വസിക്കുന്നത് ഡയോക്‌സിനുകളാണ്. അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ രാസസംയുക്തമാണ് ഈ ഡയോക്‌സിനുകള്‍. പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും കൂടി കത്തിയപ്പോള്‍ ഒരു കൂട്ടം കെമിക്കലുകളാണ് കൊച്ചിയില്‍ പിറവിയെടുത്തത്. ഇത് ജനങ്ങളില്‍ എന്തുമാത്രം ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ കൂടി സാധ്യമല്ല. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ പിടിപ്പുകേടിന്റെ ഉദാഹരണമായി മാറിയിരിക്കുകയാണ് ബ്രഹ്മപുരം തീപിടുത്തവും കൊച്ചിയിലെ നിലവിലെ ആരോഗ്യാവസ്ഥയും. ഇതാണ് ശക്തിയുടെ കുറിപ്പ്. അത് എന്തു തന്നെയായാലും ബ്രഹ്മപുരം ചെന്നെത്തിയിരിക്കുന്നത് വൈക്കം വിശ്വൻ്റെ പോക്കറ്റിലാണ്.വൈക്കം വിശ്വൻ അറിയാതെയാണ് അദ്ദേഹത്തിൻെറ മരുമകന് ഇങ്ങനെയൊരു ക്വട്ടേഷൻ കിട്ടിയതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. സോൺs ഇൻഫ്രാടെക്ക് എന്ന കമ്പനി ബ്രഹ്മപുരത്ത് മാത്രമല്ല കോഴിക്കോടും വിവാദത്തിലായി.
വേസ്റ്റ് ടു എനർജി പദ്ധതിയിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ നിർമിക്കാൻ സോൺട ഇൻഫ്രാടെക്കിന് നൽകിയ കരാർ, ഫലത്തിൽ സർക്കാർ ഭൂമി കമ്പനിക്കു വിട്ടുകൊടുക്കാനുള്ള വ്യവസ്ഥകൾ ചേർ ത്തായിരുന്നു.. ഈ ഭൂമി പണയപ്പെടുത്തി ഇവർക്കു പ്ലാന്റ് നിർമാണത്തിനുള്ള പണം കണ്ടെത്താം. പുതുതായി കൊണ്ടുവന്ന ഈ മാതൃക സർക്കാർ പിന്നീടു വേറെയും പദ്ധതികളിലേക്കു പകർത്തി. പാട്ടവ്യവസ്ഥകളിൽ ഇളവു നൽകി ഭൂമി ക്രയവിക്രയം നടത്താനുള്ള അനുമതിയാണു നൽകുന്നത്. വിദേശ മലയാളികളുടെ കമ്പനിക്കു വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാൻ അനുമതി നൽകിയ പദ്ധതിയിലും ഭൂമി കൈമാറാൻ ഉദാഹരിച്ചത് വേസ്റ്റ് ടു എനർജി പദ്ധതിയുടെ മാതൃകയായിരുന്നു.കോഴിക്കോട് കോർപറേഷനിൽ പദ്ധതി നടപ്പാക്കാനുള്ള കരാർ നൽകുമ്പോൾ സോൺട കമ്പനി രൂപീകരിച്ച് 5 വർഷം പോലുമായിരുന്നില്ല. പ്ലാന്റ് നിർമാണത്തിനുള്ള തുക കണ്ടെത്തേണ്ടതു കമ്പനിയാണ്. പക്ഷേ, ഇതിനായി മാലിന്യ സംസ്കരണകേന്ദ്രം സ്ഥിതി ചെയ്യുന്ന സർക്കാർഭൂമി പണയം വയ്ക്കാമെന്ന വ്യവസ്ഥയോടെയാണു കരാർ ഉണ്ടാക്കിയത്.
ഈ രീതിയെ പല തദ്ദേശ സ്ഥാപനങ്ങളും എതിർത്തിരുന്നെങ്കിലും സർക്കാർ ഇടപെടലിൽ കരാർ ഉറപ്പിച്ചു. കോഴിക്കോടിനു പുറമേ കൊച്ചി, കൊല്ലം, കണ്ണൂർ കോർപറേഷനുകളിലും കമ്പനിക്കു കരാർ ലഭിച്ചു. എന്നാൽ കരാർ നൽകിയ ഒരിടത്തു പോലും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയിട്ടില്ല. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ 400 കോടിയോളം രൂപയുടെ മാലിന്യസംസ്കരണ പ്ലാന്റ് നിർമാണ പദ്ധതികൾക്കാണ് ഈ കമ്പനിക്കു കരാർ നൽകിയത്.2019 മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉന്നതതലസംഘം ജനീവയിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സന്ദർശിച്ചിരുന്നു. സംഘം തിരിച്ചെത്തിയ ഉടൻ സമാന പദ്ധതി സംസ്ഥാനത്തും പ്രഖ്യാപിച്ചു. 2 മാസത്തിനുള്ളിൽ സോൺട ഇൻഫ്രാടെക്കിനെ കോഴിക്കോട്ടെ പദ്ധതി നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) ടെൻഡറിലൂടെ തിരഞ്ഞെടുത്തു. തിരുനെൽവേലിയിൽ മാലിന്യ സംസ്കരണം നടത്തിയെന്ന മുൻപരിചയ സാക്ഷ്യപത്രം ഇതിനായി കമ്പനി ഹാജരാക്കി.
2014 ലാണ് എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. 2016 ൽ ഇദ്ദേഹത്തിന്റെ സഹോദരൻ രാജ്കിഷോറും ഡയറക്ടറായി. ഇവരെക്കൂടാതെ 3 പേർ കൂടി കമ്പനി ഡയറക്ടർമാരാണ്. റജിസ്ട്രേഷൻ വിവരങ്ങൾ പ്രകാരം പ്രവർത്തന മൂലധനം 17.22 ലക്ഷം രൂപയാണ്. ബെംഗളൂരുവിലാണ് ആസ്ഥാനം. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം കമ്പനിയുടെ ഏറ്റവും അവസാനത്തെ വാർഷിക പൊതുയോഗം നടത്തിയിരിക്കുന്നത് 2021 നവംബറിലാണ്. ബാലൻസ് ഷീറ്റ് അവസാനം ഫയൽ ചെയ്തതും 2 വർഷം മുൻപാണ്. കോഴിക്കോട് കോർപറേഷനിൽ നൽകിയ കരാർ 4 വർഷമായിട്ടും പൂർത്തിയാക്കാനായില്ല. വീണ്ടും നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കത്തു നൽകിയിരിക്കുകയാണ്. കണ്ണൂരിൽ കരാർ റദ്ദാക്കി.
മാലിന്യ സംസ്കരണം ഉൾപ്പെടെ പരിസ്ഥിതി സംരക്ഷണരംഗത്തു പ്രവർത്തിക്കുന്ന അസെറ്റ് മാനേജ്മെന്റ് കമ്പനിയായ സോൺട ഗ്രൂപ്പിന്റെ ബെംഗളൂരു ഓഫിസ് മ്യൂസിയം റോഡ് റിലയബിൾ ഫീനിക്സ് ടവറിന്റെ ഒന്നാം നിലയിലാണ്. ഗ്രൂപ്പിനു കീഴിലുള്ള സോൺട ഇൻഫ്രാടെക്, സോൺട ബൗവർ, എഡ്ജ് വാഴ്സിറ്റി ലേണിങ് സിസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബോർഡുകളും ഇവിടെ ഉണ്ട്. 2010 ൽ സ്ഥാപിതമായ കമ്പനിയാണെന്ന് വെബ്സൈറ്റിൽ അവകാശപ്പെടുന്നു.ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന്‍റെ പേരില്‍ വിവാദത്തിലായ സോണ്ട ഇൻഫ്രാടെകിന് കോഴിക്കോട്ടും പാളി. ഞെളിയൻ പറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതി നാല് വർഷം ആയിട്ടും നടപ്പായില്ല.ഇതിനകം കോർപ്പറേഷൻ ചെലവിട്ടത് രണ്ടര കോടിയോളം രൂപയാണ്.കരാർ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് കമ്പനി കത്ത് നൽകി.കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.അതിനിടെ സൊണ്ടയെ ന്യായീകരിച്ച് കോർപ്പറേഷൻ രംഗത്തെത്തി.സ്വാഭാവിക കാലതാമസം മാത്രമാണെന്നാണ് വിശദീകരണം.
ബയോംമൈനിംഗിൽ എന്നു വേണ്ട ഒന്നിലും മുൻപരിചയമില്ലാതെയാണ് സോണ്‍ട ഇൻഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാർ ഏറ്റെടുത്തത്.ബ്രഹ്മപുരത്തെ പ്രവർത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവർത്തികളിൽ പരാതികൾ ഉയർന്നിരുന്നു.ഏറ്റവുമൊടുവിൽ ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു.പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല.മെഷീനുകൾ ഉപയോഗിച്ച് തരംതിരിച്ചവയിൽ മണ്ണും കല്ലും മരകഷണങ്ങളും ഉൾപ്പെട്ട മാലിന്യങ്ങളിൽ വീണ്ടും പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തൽ.അതായത് ബയോമൈനിംഗ് ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് വ്യക്തം.തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാൻ മാറ്റണമെന്നിരിക്കെ അതും കെട്ടി കൂട്ടി മാലിന്യ പ്ലാന്‍റിൽ തന്നെ തള്ളി.തീപിടുത്തമുണ്ടായപ്പോൾ ഇതു കൂടി കത്തിയുരുകിയതും വിഷപുകയുടെ അളവ് കൂട്ടി.മഴയും ബ്രഹ്മപുരത്തെ മണ്ണിന്‍റെ ഘടനയും ശരിയായ രീതിയിലുള്ള ബയോമൈനിംഗിന് തടസമായിട്ടുണ്ടെന്നാണ് സോണ്ട ഇൻഫ്രാടെക്കിന്‍റെ മറുപടി. 54കോടിയുടെ കച്ചവടമാണ് കൊച്ചിയിൽ നടന്നത്.
ഹൈക്കോടതിയില്‍ വരെ പുക എന്നാണ് ഇന്നലെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ബ്രഹ്മപുരത്തെ പുക എത്രനാള്‍ ജനങ്ങള്‍ സഹിക്കണമെന്നാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതി ചോദിച്ചത് ബ്രഹ്മപുരം സ്ഥിതി നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ജില്ലാ കളക്ടറെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് ഈ സമിതിയ്ക്ക് ഹൈക്കോടതി രൂപം കൊടുത്തത്. തീ നിയന്ത്രണ വിധേയം എന്ന കോര്‍പറേഷന്‍ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞ ഹൈക്കോടതി ഓണ്‍ലൈനായി ബ്രഹ്മപുരം കാണണം എന്നാണ് പറഞ്ഞത്. അതേസമയം പ്ലാന്റില്‍ ബയോ മൈനിംഗിന് കരാര്‍ എടുത്ത സോണ്ട ഇന്‍ഫ്രാടെക്കിനെ നിയമിച്ചതില്‍ കള്ളക്കളിയുണ്ട് എന്ന് ലോകം മനസിലാക്കി. മാലിന്യ സംസ്ക്കരണത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ അനാസ്ഥ തെളിഞ്ഞതോടെ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് വന്‍ തുക പിഴയിട്ടു. മാലിന്യം നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ കോര്‍പറേഷനില്‍ നിന്നും ഈ ചുമതല ഏറ്റെടുത്തത്. അതോടെയാണ് അഴിമതി തുടങ്ങിയത്.
കെഎസ്ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കിയാണ് ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തത്. 2020 ലാണ് കെഎസ്ഐഡിസി ബയോമൈനിംഗിന് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഇതിലാണ് സോണ്ട ഇന്‍ഫ്രാടെക് രംഗപ്രവേശനം ചെയ്യുന്നത്. 10 കോടിയുടെ പ്രവര്‍ത്തി പരിചയമുള്ള കമ്പനികള്‍ക്കാണ് അംഗീകാരമുള്ളത്. വന്ന രണ്ടു കമ്പനികള്‍ക്കും ഈ യോഗ്യതയുണ്ടായിരുന്നില്ല. തിരുനല്‍വേലിയില്‍ 8.5 കോടിയുടെ മാലിന്യസംസ്ക്കരണം നടത്തിയ സര്‍ട്ടിഫിക്കറ്റും അതിന്റെ കൂടെ രണ്ടു വര്‍ഷത്തെ കരാര്‍ കൂടി കൂട്ടിയാണ് 10 കോടിയുടെ മാലിന്യസംസ്ക്കരണം എന്ന കടമ്പ കമ്പനി മറികടന്നത്. ഇവിടെയാണ് വൈക്കം വിശ്വൻ മാജിക്. രണ്ടാമത് നടത്തിയ ടെന്‍ഡറിലാണ് സോണ്ട കടന്നു വന്നത്. ആദ്യ ടെന്‍ഡറിൽ പങ്കെടുത്ത സോണ്ട അടക്കമുള്ള രണ്ടു കമ്പനികള്‍ക്കും യോഗ്യതയില്ല എന്ന് പറഞ്ഞു കെഎസ്ഐഡിസി തള്ളിക്കളഞ്ഞിരുന്നു. ഒരു കമ്പനി അതായത് സോണ്ട മാത്രമാണ് രണ്ടാം ടെന്‍ഡറില്‍ പങ്കെടുത്തത്. ഇങ്ങനെയാണ് സോണ്ട കമ്പനി ബ്രഹ്മപുരത്ത് കരാര്‍ കമ്പനിയായി മാറുന്നത്.കൊച്ചി കോര്‍പറേഷനില്‍ ഇടതുമുന്നണി വന്നതോടെയാണ് കരാര്‍ ഒപ്പിടുന്നത്. 2022 ജൂണില്‍ കമ്പനി ജോലികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. എന്നാല്‍ സോണ്ട കരാര്‍ ലംഘനം നടത്തി. കെഎസ്ഐഡിസി ഇടപെട്ടാണ് ഈ വര്‍ഷം ജൂണ്‍ വരെ ഒരു വര്‍ഷം കൂടി കരാര്‍ നീട്ടിക്കൊടുത്തത്. ഇതിനെതിരെ യുഡിഎഫ് നിരന്തരം കോര്‍പ്പറേഷനില്‍ രംഗത്ത് വന്നിരുന്നു. സോണ്ടയുടെ കരാര്‍ ലംഘനം ചര്‍ച്ചയാകുന്ന സമയത്ത് തന്നെയാണ് ബ്രഹ്മപുരം പ്ലാന്റില്‍ തീ പടരു ന്നത്. ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം കാരണം കൊച്ചിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ ഇപ്പോള്‍ സര്‍ക്കാര്‍ അടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ്.
വീടുകളില്‍ ആരോഗ്യസര്‍വേ നടത്തി കൊച്ചിയിലെ ആരോഗ്യനില അപഗ്രഥിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിൽ നിന്നും എത്ര അടിക്കുമെന്ന് കണ്ടറിയാമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.ഇതെല്ലാം സാധിച്ചത് കമ്പനിയുടെ തലപ്പത്ത് ഒരു സഖാവ് എത്തിയതുകൊണ്ടല്ലേ എന്നാരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെയാണ് കുറ്റപ്പെടുത്താൻ കഴിയുക? സഖാവ് എത്തിയാൽ മാത്രം പോരാ സാധനം അച്ചടിച്ച് ഇറക്കുകയും വേണം! ഇനി എല്ലാം കേന്ദ്ര സർക്കാരിൻെറ പോക്കറ്റിലാണ്.സി ബി ഐ വന്നാലറിയാം സഖാക്കളുടെ നേർസാക്ഷ്യം.
https://www.facebook.com/Malayalivartha


























