രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതു നല്ല കാര്യമല്ല..ചിലർക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ.ബി.ഗണേഷ്കുമാർ. നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു എം എൽ എ...

രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതു നല്ല കാര്യമാണെന്നു തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലർക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ.ബി.ഗണേഷ്കുമാർ. നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബർ 17നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താൻ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ജനറൽ സർജറി വിഭാഗം മേധാവി വിസമ്മതിച്ചു. ഈ സ്ത്രീയിൽ നിന്നു ജനറൽ സർജറി മേധാവി 2000 രൂപ വാങ്ങി. വിജിലൻസ് അന്വേഷണം നടത്തിയാൽ താൻ തെളിവുകൾ കൊടുക്കാമെന്നും ഗണേഷ് പറഞ്ഞു. 48 വയസ്സുള്ള സ്ത്രീയുടെ ശസ്ത്രക്രിയ നടത്തിയ ശേഷം മുറിവ് തുന്നിക്കെട്ടാതെ ഡോക്ടർമാർ അലംഭാവം കാണിച്ചെന്നും രോഗിയുടെ വയറിലെ മുറിവിൽ നിന്നും പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന രീതിയിൽ ഗുരുതരാവസ്ഥയിലാണെന്നും ഗണേശ്് കുമാർ സഭയിൽ തുറന്നടിച്ചു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടറുടെ പേര് അടക്കം വെളിപ്പെടുത്തിയാണ് വിഷയം സഭയുടെ ശ്രദ്ധയിൽ എത്തിച്ചത്. ഡോക്ടർമാരെ രോഗിയുടെ കൂട്ടിരിപ്പുകാർ കയ്യേറ്റം ചെയ്ത നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർആശുപത്രിയിലെ ഡോക്ടർമാരുടെ അലംഭാവം സഭയിൽ പങ്കുവച്ചത്. ബജറ്റിലെ ധനാഭ്യർത്ഥനകളെ സംബന്ധിച്ച ചർച്ചയിലാണ് വിഷയം ഗണേശ് കുമാർ ഉന്നയിച്ചത്.കെ ബി ഗണേശ് കുമാർ സഭയിൽ പറഞ്ഞത്.നമ്മുടെ നാട്ടിൽ അടുത്തിടെയായി കാണുന്ന ഒരു കാര്യമുണ്ട്. ഡോക്ടർമാരെ തല്ലുക, രോഗിയുടെ കൂട്ടിരിപ്പുകാർ. അത് ഒരു നല്ലകാര്യമാണെന്ന് പറയുകയല്ല. പക്ഷെ ചിലർക്ക് കൊള്ളേണ്ടതാണ് എന്ന് പറയേണ്ടി വരും.എന്റെ നിയോജകമണ്ഡലത്തിലെ മുള്ളൂർനെരപ്പ് എന്ന സ്ഥലത്തുള്ള വിധവയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായ അനുഭവമാണ് ഇങ്ങനെ പറയാൻ കാരണം. 48 വയസുള്ള വിധവയായ സ്ത്രീക്കാണ് സർക്കാർ ഡോക്ടർമാരിൽ നിന്നും ഈ ദുരനുഭവം നേരിട്ടത്.ഡിസംബറിൽ പരാപ്പള്ളി മെഡിക്കൽ കോളേജിൽ ഒരു ശസ്ത്രക്രിയ ചെയ്തു. ആ സർജറി ചെയ്തതിന് ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് അയച്ചു. 2022 ഡിസംബർ മാസം 17ാം തീയതി ഒരു സർജറി കൂടി ചെയ്തു. ആ സ്ത്രീയുടെ വയറിൽ അലമാര തുറന്നതു പോലെ, നീളത്തിൽ വലിയ മുറിവ്.. ചക്ക വെട്ടിപ്പൊളന്നു വച്ചതുപോലെയാണ് മുറിവ്. ആ മുറിവ് സ്റ്റിച്ച് ചെയ്തിട്ടില്ല. ഞാൻ ഡോക്ടറല്ല, മെഡിക്കൽ സയൻസിനെക്കുറിച്ച് എനിക്ക് കൂടുതൽ അറിവില്ല. ഇത്തരം കാര്യങ്ങൾ അറിവുള്ള ആളല്ല.
പക്ഷെ ആ സ്ത്രീ സ്വന്തം നിലയ്ക്ക് അയച്ചു തന്ന ഒരു വീഡിയോ കണ്ടാൽ ഞെട്ടിപ്പോകും.ഡോക്ടർമാരുടെ സംഘടനയ്ക്കും ഡോക്ടർമാർക്കും ഒരു ന്യായം പറയാൻ കാണും. പക്ഷെ ഇതിനെന്ത് ന്യായം പറയും. അവർ സ്വന്തം നിലയ്ക്ക് എടുത്ത് അയച്ചുതന്ന വീഡിയോ ആണിത്. ഇപ്പോഴും തുടർ ചികിത്സയ്ക്കായി കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുകയാണ്. എന്തിനാണ് വെട്ടിപ്പൊളിച്ച് വച്ചിരിക്കുന്നത്. ഇത് സ്റ്റിച്ച് ചെയ്തു കൂടെ. ഇതിനൊരു പരിഹാരം വേണ്ടെ..ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടു. സൂപ്രണ്ട് പറഞ്ഞ പ്രകാരം എന്റെ ഓഫീസിൽ നിന്നും ആളെത്തി രോഗിയെ പുനലൂർ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് ഇവിടെ കൊണ്ടുവന്നു. അഡ്‌മിറ്റ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ അവിടെ ഡോക്ടറില്ല. സൂപ്രണ്ട് അഡ്‌മിറ്റ് ചെയ്യാൻ പറഞ്ഞിട്ടും ഡോക്ടർമാർ ഈ സ്ത്രീയോട് തിരിച്ചു പൊയ്‌ക്കൊളാൻ പറഞ്ഞു.സർജറിയുടെ ചുമതല വഹിച്ച ഡോക്ടറുടെ പേര് ആർ സി ശ്രീകുമാർ എന്നാണ്.
അദ്ദേഹം ജനറൽ സർജറി വിഭാഗത്തിന്റെ തലവനാണ്. ആ പേര് ഞാൻ വെളിപ്പെടുത്തിയതിന്റെ പേരിൽ ഡോക്ടർമാരുടെ ഏത് സംഘടന പ്രസ്താവന ഇറക്കിയാലും എനിക്ക് ഒന്നുമില്ല. അവർ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല.സർജറി കഴിഞ്ഞ ശേഷം മുറിവ് തുന്നിക്കെട്ടാതെ, സുഖപ്പെടാതെ എന്തിന് ആ സ്ത്രീയെ തിരിച്ചയച്ചു? വിധവയായ ഒരു സ്ത്രീയാണ്. ഇവിടെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രസംഗിക്കും. പക്ഷെ ഇതാണ് അനുഭവം.സൂപ്രണ്ട് പറഞ്ഞതിനാൽ അഡ്‌മിറ്റ് ചെയ്യേണ്ടി വരും എന്നതിനാൽ ഈ ഡോക്ടർ വീണ്ടും മുങ്ങിയതാണ്. ഈ സ്ത്രീ ശ്രീകുമാർ ഡോക്ടറെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. ആ സ്ത്രീയുടെ വയർ ഇപ്പോഴും തുറന്ന അവസ്ഥയിലാണ്. മുറിവിലൂടെ പഴുപ്പ് പുറത്തേക്ക് ഒഴുകുന്നു.അതെ സമയം വിഷയം കേട്ട ആരോഗ്യമന്ത്രി വയറിൽ സ്റ്റിച്ച് ഇടാത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
https://www.facebook.com/Malayalivartha


























