ത്രിപുര പോലെ കേരളം കാവി അണിയും..വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ടുംകല്‍പ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനേതൃത്വം തയ്യാറെടുക്കുകയാണ്....അതിന്റെ ഭാഗമായാണ് അമിത് ഷാ ഇവിടെ എത്തിയത്....രാജ്യത്താകെ മൊത്തം 400 ലോക്‌സഭാ സീറ്റുകളാണ് 2024ല്‍ ബി.ജെ.പിയുടെ ടാര്‍ഗറ്റ്....

വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ബി.ജെ.പി കേരളത്തിലൊരു കുതിച്ച് ചാട്ടം നടത്തിയത്. അത് കേവലം തെരഞ്ഞെടുപ്പ് വിജയം എന്നല്ല ഉദ്ദേശിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് വരെ കേരളത്തില്‍ വലിയ ആളും അനക്കവുമില്ലാതെ പാര്‍ട്ടിയായിരുന്നു ബി.ജെ.പി. അവിടെ നിന്നാണ് ആള്‍ക്കൂട്ടവും ആരവവും ഉള്ള പ്രസ്ഥാനമായി അവര്‍ കരുത്ത് കാട്ടിത്തുടങ്ങിയത്. പലപ്പോഴും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതും പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ട് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ടുംകല്‍പ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനേതൃത്വം തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് അമിത് ഷാ ഇവിടെ എത്തിയത്. രാജ്യത്താകെ മൊത്തം 400 ലോക്‌സഭാ സീറ്റുകളാണ് 2024ല്‍ ബി.ജെ.പിയുടെ ടാര്‍ഗറ്റ്. അതിന് തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാള്‍ എന്നിവയ്ക്ക് പുറമേ കേരളവും ലക്ഷ്യമിടുന്നു. കേരളത്തില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം മാത്രമാണ് ബി.ജെ.പി ശക്തമായ അടിത്തറയുള്ളത്.
അതുകൊണ്ടാണ് തലസ്ഥാന നഗരസഭയില്‍ അവര്‍ നിര്‍ണായക ശക്തികളായതും. പത്തനംതിട്ടയും നല്ലൊരു തട്ടകമാണ്. 2014ല്‍ 1,40,000 താഴെ വോട്ടാണ് അവിടെ താമര വാരിയത്. 2019ല്‍ അത് മൂന്ന് ലക്ഷം അടുത്തു. ശബരിമല സമരം കഴിഞ്ഞതവണ അവിടെ അനുഗ്രഹമായിരുന്നു. ത്രിശൂരില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടാണ് ഉണ്ടായിരുന്നത്. പക്ഷെ, കഴിഞ്ഞ തവണ സുരേഷ് ഗോപി കളത്തിലിറങ്ങിയതോടെ പെട്ടിയില്‍ വീണത് മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ടാണ്. ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞതവണ ആറ്റിങ്ങലില്‍ രണ്ടരലക്ഷത്തിലധികം വോട്ട് പിടിച്ചു. അതുപോലെ പാലക്കാടും നല്ലൊരു ബി.ജെ.പി കോട്ടയാണ്. പലപ്പോഴും അത് പിടിച്ചെടുക്കാനായില്ലെന്ന് മാത്രം. ഇതെല്ലാം വ്യക്തമാക്കുന്നത് ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവും പ്രത്യേക രാഷ്ട്രീയ സാഹചര്യവും ബി.ജെ.പിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ്. അതുകൊണ്ട് സജീവ രാഷ്ട്രീയക്കാരേക്കാളുപരി ജനസമ്മിതി ഉള്ളവരും ഇ.ശ്രീധരനെ പോലുള്ള വിദഗ്ധരും 2024ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകും എന്നാണ് ലഭ്യമായ വിവരം.
സ്ഥിരം കുപ്പായമണിഞ്ഞിരിക്കുന്നവരെ ഇക്കുറി അങ്കത്തിനിറക്കേണ്ടെന്നാണ് ദേശീയനേതൃത്വത്തിന്റെ തീരുമാനം. അഞ്ച് ലോക്‌സഭാ സീറ്റാണ് പ്രധാന നോട്ടം. എന്നാല്‍ കേരളത്തില്‍ മാറ്റമുണ്ടാകും എന്ന് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും പറഞ്ഞത്. കേരളത്തില്‍ ബി.ജെ.പി കളിക്കുന്നുണ്ടെങ്കിലും ഗോളടിക്കുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അത് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറണം എന്നാണ് ഇരുവരും ഉദ്ദേശിച്ചത്.വിഷുവിന് ന്യൂനപക്ഷ സമുദായത്തിലുള്ളവരെ നേതാക്കള്‍ ക്ഷണിച്ചതും ക്രിസ്മസിന് കേക്കുമായി ക്രിസ്ത്യന്‍ വീടുകളില്‍ പോയതും ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി ആയിരുന്നു. ഈസ്റ്റര്‍ നോമ്പിനും ബി.ജെ.പി ക്രിസ്ത്യന്‍ സമുദായ അംഗങ്ങളെ സന്ദര്‍ശിക്കുന്നുണ്ട്. പക്ഷെ, ഇതൊക്കെ രാഷ്ട്രീയമായി അനുകൂലമാക്കി മാറ്റുക. ന്യൂനപക്ഷങ്ങള്‍ക്കുള്ള അകല്‍ച്ച മാറ്റിയെടുക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. ക്രൈസ്തവരുടെ ഇടയില്‍ കാസ എന്ന ബി.ജെ.പി അനുകൂല സംഘടന തന്നെ ഉണ്ട്. പല സഭാ മേലധ്യക്ഷന്‍മാരുമായും ബി.ജെ.പി നേതാക്കള്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഹിന്ദുക്കളുടെ പിന്തുണ കൊണ്ട് മാത്രം ബി.ജെ.പിക്ക് വലിയ മുന്നേറ്റം നടത്താനാവില്ല. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് നോക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ഇവരിലേക്ക് എത്തിക്കുന്നതിനും അതിന്റെ പുരോഗതിയും പാര്‍ടി വിലയിരുത്തി വരുകയാണ്.
12 മുതല്‍ 15 ശതമാനം വോട്ടാണ് പാര്‍ട്ടി കേരളത്തില്‍ നേടുന്നത്. അതില്‍ നിന്ന് ഒരു പത്ത് ശതമാനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരം അടക്കം പിടിച്ചെടുക്കണം എന്നാണ് ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ തവണ ശബരിമല അനുകൂല കാലാവസ്ഥയാണ് ഒരുക്കിയത്. ഇത്തവണ അതില്ലെങ്കിലും അതിനേക്കാള്‍ വലിയ സുവര്‍ണാവസരമാണ് കയ്യിലുള്ളത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ ഈ രണ്ട് കേസുകളിലും കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ആരോപണ വിധേയരാണ്. ലൈഫ് മിഷന്‍ കേസിലെ പ്രതികളായ എം.ശിവശങ്കറും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ ചെന്ന് കൂടിക്കാഴ്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാതെ കേന്ദ്ര ഏജന്‍സി ഇക്കാര്യം കോടതിയെ അറിയിക്കില്ലല്ലോ. അതുകൊണ്ട് ലൈഫ് ഇടപാടിലെ മുഖ്യമന്ത്രിയുടെ പങ്ക് ഇ.ഡി കോടതിയെ ബോധ്യപ്പെടുത്തിയാല്‍ സി.പി.എമ്മിന്റെ കാറ്റ് പോകും.
അതുപോലെ മുഖ്യമന്ത്രിയുടെ മകനും മകളും അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തി. ഈ കേസുകളെല്ലാം കേന്ദ്ര ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. അന്വേഷണം കാര്യക്ഷമമാക്കുകയും മുഖം നേക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ചെയ്താല്‍ ജനവിശ്വാസം നേടാനാകും. അതിലൂടെ ബി.ജെ.പിക്ക് കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറക്കാനും കഴിയും എന്ന് മാത്രമല്ല 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറം വിജയം കൈവരിക്കാനും ആകും.
https://www.facebook.com/Malayalivartha

























