ഈ വർഷത്തെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിൽ പ്രധാന കളിക്കാരുടെ ആവർത്തിച്ചുള്ള പരിക്കുകൾ വില്ലനാകുന്നു.. ബാറ്ററായ ശ്രേയസ് അയ്യരാണ് ഏറ്റവുമൊടുവിൽ ടീമിൽ നിന്ന് പുറത്തായത്. ..

ഈ വർഷത്തെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പിൽ പ്രധാന കളിക്കാരുടെ ആവർത്തിച്ചുള്ള പരിക്കുകൾ വില്ലനാകുന്നു. ബാറ്ററായ ശ്രേയസ് അയ്യരാണ് ഏറ്റവുമൊടുവിൽ ടീമിൽ നിന്ന് പുറത്തായത്. ആസ്ത്രേലിയയും ഇന്ത്യയും തമ്മിൽ നടന്ന നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ശ്രേയസ് അയ്യർ ടീമിലുണ്ടായിരുന്നുവെങ്കിലും ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പുറംവേദനയെത്തുടർന്ന് അബ്‌സൻറ് ഹർട്ടായായിരുന്നു താരം.
ആസ്ത്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയും ഐപിഎല്ലിലെ ഏറെ മത്സരങ്ങളും അയ്യർക്ക് നഷ്ടമാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ) ടീം മാനേജ്മെന്റും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) സ്പോർട്സ് സയൻസ് വിഭാഗത്തിൽ നിന്ന് കൂടുതൽ വിവരം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
താരം ആരോഗ്യവാനാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി പ്രഖ്യാപിച്ചതിന് ശേഷം ഒരു മത്സരത്തിനിടെ വീണ്ടും പരിക്ക് പുറത്തുവന്ന കളിക്കാരുടെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് അയ്യർ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും പരിക്കിനെത്തുടർന്ന് ശ്രേയസിന് നഷ്ടമായിരുന്നു. മാത്രമല്ല, പിന്നാലെ വന്ന ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. എൻ.സി.എയിലെ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നത്. ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽവെച്ച് ശസ്ത്രക്രിയക്ക് വിധേയനായ കാര്യം ബോർഡ് രഹസ്യമായി സൂക്ഷിച്ചിരുന്നു. ദീപക് ചാഹറിന്റെ അടിക്കടിയുള്ള പരിക്കും ടീം മാനേജ്മെൻറിനെ നിരാശയിലാക്കിയിരുന്നു. പരിക്ക് പൂർണമായി മാറാതെ താരങ്ങൾ വീണ്ടും ടീമിലെത്തുന്നതായുള്ള മുൻ സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.https://www.facebook.com/Malayalivartha

























