ഷാരൂഖ് സെയ്‌ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നിഗമനം...ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു,?ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്....

എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച കേസിൽ പിടിയിലായ ഷാരൂഖ് സെയ്‌ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നിഗമനം. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് തീവ്രവാദ ബന്ധം സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി. പ്രതിയെ അൽപ്പസമയത്തിനകം കേരളത്തിൽ എത്തിക്കും.ഷാരൂഖ് ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് നിലവിലെ വിവരം. ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി - 1 കോച്ചിൽ കയറിക്കൂടിയ ഷാരൂഖ് രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ല ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നതാണ് സാഹചര്യത്തെളിവുകൾ.കമ്പാർട്ട്‌മെന്റിലെ ഒരാളെപ്പോലും മുൻപരിചയമില്ലാത്ത പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്ത കൃത്യമാണിതെന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.എലത്തൂരിലെ കോരപ്പുഴ പാലത്തിലേക്ക് ട്രെയിൻ പൂർണമായി കയറുന്നതിന് മുമ്പാണ് അക്രമി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീയിട്ടത്. ട്രെയിൻ നിന്നതോടെ യാത്രക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടന്ന ഡി 1, ഡി 2 കോച്ചുകൾ പാലത്തിന്റെ മദ്ധ്യത്തിൽ ആയിരുന്നെങ്കിൽ രക്ഷപ്പെടൽ അസാദ്ധ്യമാവുമായിരുന്നു. പരിഭ്രാന്തിയിൽ പുറത്തേക്ക് ചാടുന്ന യാത്രക്കാർ കോരപ്പുഴയിൽ വീണ് വലിയ ദുരന്തം ഉണ്ടാവുമായിരുന്നു.
അക്രമി ഉന്നമിട്ടതും വലിയ ദുരന്തമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഡിപ്പോ ഉൾപ്പടെയുള്ള പ്രദേശമാണ് എലത്തൂർ. തീ വലിയ തോതിൽ പടർന്നിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. ആക്രമണം നടന്ന ഉടൻ ചെയിൻ വലിച്ച് ട്രെയിൻ നിറുത്തിയതും ദുരന്തത്തിന്റെ ആക്കം കുറച്ചു. പൊള്ളലേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എളുപ്പം മാറ്റാൻ സാധിച്ചു. അവസാന സ്റ്റോപ്പ് കണ്ണൂരിലായതിനാൽ യാത്രക്കാരും കുറവായിരുന്നു.ഷാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി.അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി കണ്ണൂർ വരെ യാത്ര ചെയ്തെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. അവിടെനിന്ന് ട്രെയിൻ മാർഗവും മറ്റു വാഹനങ്ങൾ മാറിക്കയറിയുമാണ് മഹാരാഷ്ട്രയിലെത്തിയതെന്നാണ് സൂചന.
ഷഹീൻബാഗിൽനിന്ന് കാണാതായ ഷാരൂഖ് സെയ്ഫി ഇയാൾ തന്നെയാണെന്നും റിപ്പോർട്ടുണ്ട്.ഞായറാഴ്ച രാത്രി എലത്തൂരിനു സമീപം ഓടുന്ന ട്രെയിനിന് അജ്ഞാതൻ തീയിട്ട വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ രാത്രി ഒൻപതു മണിയോടെയാണ് അക്രമി തീയിട്ടത്. ട്രെയിൻ ഉടൻതന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചെന്ന വാർത്ത പിന്നാലെയെത്തി.ഇതിനിടെ, ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ പൊലീസ് രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർധ ജനിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം അഭ്യൂഹങ്ങൾക്കും പ്രചാരണങ്ങൾക്കും ഇടെയാണ്, പ്രതിയെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്ന ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ വലയിലായത്.
https://www.facebook.com/Malayalivartha
























