ഇത് രാജ്യത്തിന് പൊന്‍തൂവല്‍... കേരളാ പോലീസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതോടെ കൊലയാളി കാല്‍ച്ചുവട്ടില്‍; ഷാരൂഖിനെ കോഴിക്കോട്ടെത്തിച്ചു; ഇനി തെളിയിക്കുക കേരള പോലീസ്; ദേശീയ അന്വേഷണ സംഘവും ചോദ്യം ചെയ്യും

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ തീവച്ച കേസിലെ ക്രിമിനലിനെ മൂന്നാം ദിവസം കസ്റ്റഡിയിലാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. പിടികൂടിയത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ്.മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയിലായ ന്യൂഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫിയെ (24) ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട്ട് എത്തിച്ചു. കാര്‍മാര്‍ഗമാണ് കേരള പൊലീസ് പ്രതിയുമായി എത്തിയത്. ഇടയ്ക്ക് ടയര്‍ പഞ്ചറായെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ടു വന്നു. മരുസാഗര്‍ എക്‌സ് പ്രസില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം കേരളത്തില്‍നിന്നു കടന്ന പ്രതി രത്‌നഗിരിയില്‍ ഇറങ്ങുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ ട്രെയിനിന് തീയിട്ടശേഷം പിന്നാലെ വന്ന തുരന്തോ എക്‌സ്പ്രസില്‍ ഷാരൂഖ് കണ്ണൂരിലെത്തുകയും തിങ്കളാഴ്ച പുലര്‍ച്ചെ മരുസാഗര്‍ എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത് മറ്റു രണ്ടുപേര്‍ക്കൊപ്പം പോയെന്നുമാണ് വിവരം. അജ്മീറിലേക്കോ അഹമ്മദാബാദിലേക്കോ പോവുകയായിരുന്നു ലക്ഷ്യം. പ്രതിക്കൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ക്കായി അന്വേഷണം വ്യാപകമാക്കി.
ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് രത്‌നഗിരി എസ്.പി ഡോ.ധനഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. ന്യൂഡല്‍ഹി ഷഹീന്‍ബാഗ് ജഗ്ഗന്‍പട്ടി 21-ാം ഗലിയിലെ ഫക്രുദ്ദീന്റെ മകനാണ് ഷാരൂഖ്. മകനെ ആരോ സ്വാധീനിച്ച് കൃത്യം ചെയ്യിച്ചതാവാമെന്ന് പിതാവ് പ്രതികരിച്ചു. പിതാവ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണ്.ഐ.ബി നല്‍കിയ വിവരമനുസരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എ.ടി.എസ്) റെയില്‍വേ സംരക്ഷണ സേനയും (ആര്‍.പി.എഫ്) ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ മൂന്നു യാത്രക്കാരുടെ മരണത്തിനും ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കാനുമിടയാക്കിയ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.
രത്‌നഗിരിയിലിറങ്ങിയ ഷാരൂഖ്, തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സതേടി. മുഖത്തും കാലിലും പൊള്ളലേല്‍ക്കുകയും ട്രെയിനില്‍ നിന്നുള്ള ചാട്ടത്തില്‍ തലയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ അറിയിച്ചു. ഷാരൂഖ് ഡോക്ടറെ തള്ളിമാറ്റി രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനിലെത്തി. പിന്നാലെ, ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള ടവര്‍ പരിധിയില്‍ ഷാരൂഖിന്റെ ഫോണ്‍ ഏതാനും നിമിഷം ഓണായത് ഐ.ബി കണ്ടെത്തി.
മഹാരാഷ്ട്ര എ.ടി.എസിനെ അറിയിച്ചു. ഇതോടെയാണ് പ്രതിയെ വലയിലാക്കിയത്.മോട്ടോറോളയുടെ ഫോണ്‍, ആധാര്‍- പാന്‍കാര്‍ഡ് , കൊട്ടക് മഹീന്ദ്രാ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് എന്നിവ ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. ഷാരൂഖിന്റെ ക്രിമിനല്‍ പശ്ചാത്തലം, സംഘടനാബന്ധം, കൂട്ടുകെട്ടുകള്‍ എന്നിവ എന്‍.ഐ.എയും എ.ടി.എസും ഡല്‍ഹിപൊലീസും അന്വേഷിക്കുകയാണ്.
കൈകോര്‍ത്തത് ആറ് ഏജന്‍സികള്‍
1. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ: ഷാരൂഖ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പര്‍ നിരീക്ഷിക്കുന്നു. രത്‌നഗിരി റെയില്‍വേ സ്റ്റേഷനടുത്ത് എ.ടി.എം ടവറിന്റെ പരിധിയില്‍ രാത്രി ഫോണ്‍ ഓണാവുന്നു. വിവരം മഹാരാഷ്ട്ര ഭീകരവിരുദ്ധസേനയ്ക്ക് (എ.ടി.എസ് )കൈമാറുന്നു.
2. മഹാരാഷ്ട്ര പൊലീസ്: രത്‌നഗിരി റെയില്‍വേ സ്‌റ്രേഷനടുത്ത് സിവില്‍ ആശുപത്രിയില്‍ ഷാരൂഖ് ചികിത്സ തേടിയതായി ഡോക്ടര്‍ അറിയിക്കുന്നു. പൊലീസ് എ.ടി.എസിനെ അറിയിക്കുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഷാരൂഖിനായി തെരച്ചില്‍.
3. റെയില്‍വേ സംരക്ഷണ സേന: റെയില്‍വേ സ്റ്റേഷനിലെത്തി ഒരു മൂലയ്ക്ക് കിടന്നുറങ്ങുകയായിരുന്ന ഷാരൂഖിനെ കണ്ടെത്തുന്നു. തടഞ്ഞുവയ്ക്കുന്നു.
4. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന: രത്‌നഗിരിയിലേക്ക് പാഞ്ഞെത്തുന്നു. ട്രെയിനില്‍ രക്ഷപ്പെടാനൊരുങ്ങിയ ഷാരൂഖിനെ റെയില്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ പിടികൂടുന്നു. ചോദ്യംചെയ്ത് പ്രതിയെന്ന് ഉറപ്പാക്കുന്നു. പിന്നാലെ കേരള പൊലീസിനെ അറിയിക്കുന്നു.
5. കേരള പൊലീസ്: ഷാരൂഖിനായി ഡല്‍ഹിയിലും യു.പിയിലുമടക്കം വലവിരിച്ചു. കേന്ദ്രഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തില്‍. വിരലടയാളമടക്കം ശാസ്ത്രീയ തെളിവുകള്‍ കൈമാറി സംയുക്ത അന്വേഷണം.
6. എന്‍. ഐ. എ: ഷാരൂഖിന് തീവ്രവാദബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നു. മറ്റേതെങ്കിലും സംഭവത്തിലെയോ ശിക്ഷാവിധിയിലെയോ പ്രതികാരമാണോ തീവയ്‌പ്പെന്ന് അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha
























