എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നിൽ ആരൊക്കെ...പ്രതിയുടെ ഉദ്ദേശമെന്ത്? കേരളത്തിലെത്തിച്ച ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ വിശദമായി ചോദ്യം ചെയ്യും, എഡിജിപി എം ആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിൽ

കേരളത്തിലെത്തിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് മാലൂർക്കുന്ന് പൊലീസ് ക്യാമ്പിൽ വിശദമായി ചോദ്യം ചെയ്യും. എഡിജിപി എം ആർ അജിത്ത് കുമാറും ഐജി നീരജ് കുമാറും ക്യാമ്പിലെത്തി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയും പൊലീസ് ക്യാമ്പിലെത്തിയിട്ടുണ്ട്. പ്രതിയുടെ ഉദ്ദേശമെന്തായിരുന്നു, പിന്നിൽ ആരൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കും.
ചോദ്യം ചെയ്യലിനെക്കുറിച്ച് ചർച്ച ചെയ്യാൻ പുലർച്ചെ പൊലീസ് ഉന്നത തല യോഗം ചേർന്നിരുന്നു. എഡിജിപി യുടെ അധ്യക്ഷതയിലാണ് പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. ഷാറൂഖിനെ കൊണ്ടുവരുമ്പോൾ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. ആരുടെയും ശ്രദ്ധയിൽ പെടാതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കുമെന്നായിരുന്നു പോലീസിന്റെ വാദം.
എന്നാൽ, ടയർ പഞ്ചറായതോടെ ഷാരൂഖിനേയും കൊണ്ടുള്ള ‘രഹസ്യ’ യാത്രാ റൂട്ട് പരസ്യമായി. തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു.
ധർമ്മടം റൂട്ടിൽ മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു. 45 മിനിറ്റോളം വാഹനം റോഡിൽ കിടന്നു. പകരം ജീപ്പ് എത്തിച്ച ശേഷമായിരുന്നു യാത്ര. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം പെരുവഴിയിലായി. പിന്നീടും ഒരുപാട് സമയം കഴിഞ്ഞ് സ്വകാര്യ കാർ എത്തിച്ചായിരുന്നു പ്രതിയെ കോഴിക്കോടേക്ക് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha
























