6 ജില്ലകളിൽ താപനില മുന്നറിയിപ്പ്; ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശങ്ങൾ

കേരളം ചൂടിൽ വെന്തുരുകുകയാണ്. സംസ്ഥാനത്ത് കനത്ത ചൂടിന് ഇന്നും ശമനമുണ്ടാവില്ല എന്ന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ് വന്നു . താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത . പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്താണ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്താണ്.. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ് .
ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്ന ചൂട് 40 ഡിഗ്രിക്ക് മുകളിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. താരതമ്യേന ചൂട് കൂടുതല്‍ കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഇത്തവണ ഉയര്‍ന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൂട് ദിനംപ്രതി ഉയരുന്ന സാഹചര്യമായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയത് . സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് 3 വരെയുള്ള സമയങ്ങളില്‍ വെയില്‍ നേരിട്ട് ഏല്‍ക്കാതെ സൂക്ഷിക്കണം. ജലം പാഴാക്കാതെ ഉപയോഗിക്കണമെന്നും വേനല്‍ മഴ കിട്ടുമ്പോൾ തന്നെ പരമാവധി ജലം സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് ഇത്തവണ കേരളത്തിലും . പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അത് പാലിക്കണം;
* പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കരുത് .
* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha

























