ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇരട്ടത്താപ്പ് കാണിക്കുന്നവരാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരളാ സ്‌റ്റോറി എന്ന ഹിന്ദി സിനിമ റിലീസാകും മുമ്പ് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇടത്-വലത് മുന്നണികള്‍ രംഗത്തെത്തിയിരിക്കുകയാണല്ലോ. സിനിമയുടെ ട്രെയിലര്‍ മാത്രമാണ്. രണ്ട് ദിവസം കൊണ്ട് ഒരു കോടിയിലധികം പേര്‍ ഇത് കണ്ടു. ട്രെയിലര്‍ സിനിമയുടെ സ്വഭാവം എങ്ങനെയാണെന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. സിനിമ കണ്ടാലേ ഇപ്പോഴുള്ള വിവാദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ എന്ന് പറയാനാകൂ. സിനിമ കണ്ട ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രതിഷേധിക്കാം. അതല്ല പ്രദര്‍ശനമേ അനുവദിക്കില്ല എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ നിങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുമ്പ് വാളെടുത്തിട്ടുള്ളതോ. ഏറ്റവും അവസാനം നടി ദീപികാ പാദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് പത്താനാന്‍ സിനിമയിലെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ചില പ്രതിഷേധങ്ങളുണ്ടായി. അന്ന് സി.പി.എമ്മും കോണ്‍ഗ്രസും എന്ത് നിലപാടാണ് സ്വീകരിച്ചത്.ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യൂമെന്ററി ബിബിസി പുറത്തുവിട്ടു. കേന്ദ്രസര്‍ക്കാര്‍ അത് നിരോധിച്ചു. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യം മുഴുവനും അത് പ്രദര്‍ശിപ്പിച്ചു. അപ്പോള്‍ ഈ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് നിങ്ങള്‍ രണ്ട് കൂട്ടരുടെ മാത്രം പോക്കറ്റിലിരിക്കുന്നതല്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അതിന് അവകാശമുണ്ട്. ഭരണഘടന അത് അനുവദിക്കുന്നുണ്ട്. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഇറങ്ങിയപ്പോഴും കോണ്‍ഗ്രസും സി.പി.എമ്മും ചില മുസ്ലിം സംഘടനകളും വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. പക്ഷെ, ജനം അതെല്ലാം തള്ളിക്കളഞ്ഞു പടം 300 കോടിയാണ് വാരിക്കൂട്ടിയത്. കാശ്മിരിലെ ഭൂരിപക്ഷം ആയിരുന്ന പണ്ഡിറ്റുകള്‍ ന്യൂനപക്ഷമായത് എങ്ങനെ എന്ന കഥയാണ് ആ സിനിമ പറഞ്ഞത്. അതില്‍ കാര്യവും കഴമ്പും ഉള്ളത് കൊണ്ടാണ് ജനം ഏറ്റെടുത്തത്. ഒന്നുമില്ലാതെ ജനം ഒരു സിനിമ കണ്ട് വിജയിപ്പിക്കുമോ? ഇതൊക്കെ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷെ, ചിലര്‍ മനസ്സിലായാലും ആയില്ലെന്ന് നടിക്കും. അതിന് അവര്‍ക്ക് വേറെ ലക്ഷ്യങ്ങളുണ്ട്.സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയാം, നിരൂപണം എഴുതാം, പ്രതിഷേധിക്കാം അങ്ങനെ എന്തെല്ലാം ജനാധിപത്യ മാര്‍ഗങ്ങളുണ്ട്. ഏതെങ്കിലും വിഭാഗത്തെ അപകീര്‍ത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അതൊഴിവാക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തെ ആസ്പദമാക്കി മൊയ്തു താഴത്ത് എന്ന സംവിധായകനൊരു സിനിമ എടുത്തു. ചിത്രം പ്രഖ്യാപിച്ച ദിവസം മുതല്‍ അയാള്‍ നേരിട്ട ഭീഷണി, സിനിമ റിലീസാകാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ ഇതെല്ലാം സി.പി.എമ്മുകാര്‍ നടത്തിയില്ലേ. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പിണറായി വിജയനെ വില്ലനായി അവതരിപ്പിക്കുന്നതാണ്. ഹരീഷ് പേരാടിയാണ് പിണറായിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി നിറഞ്ഞാടി കയ്യടി നേടിയത്. ആ സിനിമയെ സി.പി.എം വളരെ നിശബ്ദമായി തിയേറ്ററുകളില്‍ നിന്ന് ഒഴിവാക്കി. മീരാ നായരുടെ ദ മിഡ് നൈറ്റ് ചില്‍ഡ്രന്‍ അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ഭരണത്തെ വിമര്‍ശിക്കുന്നതാണ്. ആ സിനിമ കേരള രാജ്യാന്തരചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തിയേറ്ററിന് മുന്നില്‍ പ്രതിഷേധം നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയറാണ് ഐ.എഫ്.എഫ്.കെയില്‍ നടന്നത്. കെ.കരുണാകരന്റെ ഭരണകാലത്താണ് ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീമിന്റെ രാഷ്ട്രീയ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത്. അവരുടെ സിനിമകളിലെ പല സീനുകളും ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. അവസാനം അപ്പീല്‍ കമ്മിറ്റിയെ സമീപിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. 1977ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം കിസാ കുര്‍സികാ അഥവാ കസേരയുടെ കഥ എന്ന ചിത്രത്തിന്റെ റീല് പോലും കോണ്‍ഗ്രസുകാര്‍ കത്തിച്ചുകളഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും ചെയ്ത് കൂട്ടിയ കാര്യങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന സിഖ് കലാപത്തെ ആസ്പദമാക്കി എടുത്ത ഒക്ടോബര്‍ 31 എന്ന സിനിമ 2015ലാണ് ഇറങ്ങിയത്. ചിത്രം ബാന്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അവസാനം നിര്‍മാതാക്കള്‍ക്ക് കോടതി കയറിയ ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. ഇന്ദിരാഗാന്ധിയുമായി ഭര്‍ത്താവ് ഫിറോസ് അകന്ന് കഴിഞ്ഞിരുന്ന കാലത്തെ ആസ്പദമാക്കി എടുത്തു എന്ന സംശയം കൊണ്ട് പോലും കോണ്‍ഗ്രസുകാര്‍ ഒരു സിനിമ രണ്ട് കൊല്ലം നിരോധിച്ചു. ഗുല്‍സാറിന്റെ ആനന്ദി എന്ന ചിത്രത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്.ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ പോലും മാനിക്കാത്തവരാണ് കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും. വിഖ്യാത ചിത്രകാരന്‍ സരസ്വതിദേവിയുടെ നഗ്നചിത്രം വരച്ചപ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞിരുന്നത്. എം.എ ബേബിയായിരുന്നു അതില്‍ പ്രമുഖന്‍. തൃശൂര്‍ കേരള വര്‍മ കോളജിലെ എസ്.എഫ്.ഐക്കാര്‍ ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ക്യാമ്പസില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. ബി.ജെ.പിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തിയാണത് നീക്കിയത്. നവാഗതരെ സ്വാഗതം ചെയ്യാന്‍ സ്ഥാപിച്ച ഫ്‌ലക്‌സായിരുന്നു ഇത്. ഇങ്ങിനെയൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അദ്ദേയറ്റം വരെ പോയവരാണ്. കേരളത്തിലെ മതപരിവര്‍ത്തനത്തെ കുറിച്ചും ഐ.എസ് ബന്ധത്തെ കുറിച്ചും പറയുന്ന ഒരു സിനിമയെ ഭയക്കുന്നത്. ഒരു സിനിമ കൊണ്ട് കേരളത്തിലുള്ളവരെല്ലാം ബി.ജെ.പിക്കാരാവുമോ? ഇല്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. പിന്നെന്തിനാണ് ഇത്ര തിടുക്കം. ലക്ഷ്യം ഒന്നുമാത്രം മുസ്ലിം വോട്ട്. പട്ടി എല്ലിന്‍ കഷണത്തിനായി കടിപിടികൂടുന്നത് പോലെ നാല് വോട്ടിന് വേണ്ടി ബഹിഷ്‌ക്കരണവുമായി ഇറങ്ങിയിരിക്കുകയാണ് കപട ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാര്‍.