ചരിത്രത്തിലെ വലിയ ആരാധകര്‍... അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയില്‍ വട്ടം ചുറ്റുന്നു; തന്നെ ഇറക്കിവിട്ട കേരളക്കരയിലേക്ക് വരാന്‍ മടിക്കുന്നു; പഴയ സങ്കേതം തേടാനുള്ള പരിശ്രമം തീര്‍ച്ചയായും നടത്തും; തമിഴ്‌നാട്ടിലും സൈ്വര്യം കൊടുക്കാതെ വനപാലകര്‍

അരിക്കൊമ്പന് പഴയതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്. കിട്ടിയ സാഹചര്യവുമായി ഇണങ്ങി ജീവിക്കുകയാണ്. ഇപ്പോള്‍ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ വനമേഖലയിലാണുള്ളത്. അവിടത്തെ ജനവാസ മേഖലയിലേക്ക് ആന പ്രവേശിക്കുന്നത് തടയാന്‍ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
പെരിയാറില്‍ എത്തിയ ശേഷം അരിക്കൊമ്പന്‍ ഇതുവരെ 30 കിലോമീറ്ററോളം യാത്ര ചെയ്‌തെന്നാണു വിവരം. പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്വാരത്ത് ചുരുളിയാര്‍ ഭാഗത്താണ് ഇന്നലെ ആനയെ കണ്ടത്.
ഈ ഭാഗത്തു താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനവാസ മേഖലകളില്‍ നിന്ന് അധികം ദൂരെയല്ലാത്ത വനപ്രദേശത്തു നിന്നാണ് നിലവില്‍ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളര്‍ സിഗ്‌നലുകള്‍ ലഭിക്കുന്നത്. ആനയെ നേരിട്ടു കാണാനും നിരീക്ഷക സംഘത്തിനു കഴിഞ്ഞു.
തമിഴ്നാട് സംഘത്തിന്റെ ദൃഷ്ടിയില്‍ തന്നെ അരിക്കൊമ്പന്‍ ഉള്ളതിനാല്‍ ജനവാസ മേഖലയിലേക്കു പ്രവേശിപ്പിക്കാതെ കാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ കഴിയും എന്നാണ് വനപാലകരുടെ കണക്കുകൂട്ടല്‍. അതിര്‍ത്തി കടന്നാല്‍ അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കുമെന്ന് വിലയിരുത്തല്‍. വണ്ണാത്തിപ്പാറ ഭാഗത്തേക്ക് ആന എത്തിയാല്‍ അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്നാട്ടിലെ ജനവാസമേഖലയാണ്.
ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എതിര്‍ദിശയിലേക്ക് നീങ്ങിയതോടെയാണ് ഇത്തരമൊരു വിലയിരുത്തലിന് കാരണം. അരിക്കൊമ്പന്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടോ എന്ന് തമിഴ്നാട് വനംവകുപ്പും നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒന്നര കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ച ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ട്. തുടര്‍ന്ന് വരുംദിവസങ്ങളില്‍ ആന പൂര്‍ണ ആരോഗ്യവാനാകുന്നതോടെ ആനയുടെ നീക്കങ്ങള്‍ ഏത് തരത്തിലായിരിക്കുമെന്നതിലും വനംവകുപ്പിന് ആശങ്കയുണ്ട്.
ശല്യക്കാരായ കാട്ടാനകളെ പിടികൂടി കൂട്ടിലാക്കുന്നതും വേറെ കാട്ടിലാക്കുന്നതും ആദ്യമല്ല. എന്നാല്‍ അതിനേക്കാള്‍ ദുഷ്‌കരവും സമാനതകളില്ലാത്തതുമായിരുന്നു 'മിഷന്‍ അരിക്കൊമ്പന്‍'. അരിക്കൊമ്പന്റെ സ്വഭാവ സവിശേഷതകളും ചിന്നക്കനാല്‍ മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് ദൗത്യത്തെ മുന്‍ മാതൃകകളില്ലാത്തവിധം ക്‌ളേശകരമാക്കിയത്. ആ ക്ലേശമെന്തെന്നറിയാന്‍ ആദ്യം ഈ കൊമ്പന്റെ പ്രത്യേകതയറിയണം. അഞ്ച് മയക്കുവെടിയേറ്റിട്ടും നാല് കരുത്തരായ കുങ്കിയാനകള്‍ക്കെതിരെയും ശക്തമായി പ്രതിരോധിച്ചു നില്‍ക്കണമെങ്കില്‍ അത് അരിക്കൊമ്പന് മാത്രമേ കഴിയൂ. ആദ്യമായാകും ഒരു കാട്ടാനയ്ക്ക് കേരളത്തില്‍ ഇത്രയധികം ആരാധകരുണ്ടാകുന്നത്.
പതിറ്റാണ്ടുകളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നാണ് അരിക്കൊമ്പന്‍. 30നും നാല്പതിനും ഇടയില്‍ പ്രായമുണ്ട് അവന്. കൊമ്പുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരിക്കൊമ്പന്റെ മുന്നില്‍പ്പെട്ടാല്‍ ഏത് ആനയും ഒന്നു ചൂളും. റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പന്‍!
ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയില്‍ അരിക്കൊമ്പന്റെ ശല്യമുണ്ട്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും. ഒരു വര്‍ഷത്തിനിടെ ഒമ്പത് തവണയാണ് പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കട തകര്‍ത്ത് അരിച്ചാക്കുകള്‍ പൊട്ടിച്ച് അരി തിന്നുതീര്‍ത്തത്. അറുപതില്‍പരം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്നിട്ടുള്ളത്. ഏഴ് പേരെ അരിക്കൊമ്പന്‍ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയില്‍ നല്‍കിയ വിവരം. എന്നാല്‍ പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്തൊക്കെയായാലും അരിക്കൊമ്പന്‍ തിരിച്ചു വരുമോയെന്നാണ് എല്ലാവരും കാതോര്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha
























