അരിക്കൊമ്പന്‍ അരിശക്കൊമ്പനായി... അരിക്കൊമ്പന്‍ കാരണം മേഘമലയിലെ താമസക്കാര്‍ക്ക് മനസമാധാനം പോയി; മേഘമലയില്‍ സഞ്ചാരികള്‍ക്കു വിലക്ക്; സിഗ്‌നല്‍ വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്ന് തമിഴ്‌നാട്; കേരളവും തമിഴ്‌നാടും തമ്മിലുള്ള അടിയായി മാറാതിരിക്കാന്‍ ഏറെ ശ്രദ്ധ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം

അരിക്കൊമ്പന്‍ തമിഴ്‌നാട്ടുകാരുടെ മനസമാധാനം കെടുത്തുകയാണ്. നമ്മുടെ അരിക്കൊമ്പന്‍ അവരുടെ അരിശ കൊമ്പനാണ്. അരിക്കൊമ്പന്‍ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്‌നാട് വിലക്കി. മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.
അതേസമയം അരിക്കൊമ്പന്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ കേരളം ചെയ്തതുപോലെ മയക്ക് വെടി വച്ച് പിടിച്ച് ഉള്‍വനത്തിലാക്കും. അവസാനം അരിക്കൊമ്പന്‍ കേരളത്തില്‍ തന്നെയെത്തും.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പന്‍ കാടിനു പുറത്തിറങ്ങി ജനവാസമേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നില്‍പെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകര്‍ ആനയെ കാട്ടിലേക്ക് ഓടിച്ചു.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകര്‍ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ ശിവാജി പറഞ്ഞു. ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകല്‍ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ജനസംസാരം. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
മേഘമല, ഹൈവേയ്‌സ്, മണലാര്‍, മേല്‍മണലാര്‍, വെണ്ണിയാര്‍, മഹാരാജാമെട്ട്, ഇരവിങ്കലാര്‍ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേര്‍ന്നാണ്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയില്‍ എത്തിയിട്ട് മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.
അരിക്കൊമ്പന്‍ പിന്‍വാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരില്‍ നിന്ന് തമിഴ്‌നാട് വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നു വേണം മേഘമലയില്‍ എത്താന്‍. ഇന്നലെ ഈ ചെക്‌പോസ്റ്റില്‍ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചു.
അതേസമയം അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപണം. മാര്‍ച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് 'മനുഷ്യ - കാട്ടാന സംഘര്‍ഷം' നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇന്‍ഡോ-ജര്‍മന്‍ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വര്‍ഗങ്ങളില്‍പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘര്‍ഷം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നാലു പൊതു മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ പതിനാലു മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.
ഇതിലെ പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങളാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ലംഘിക്കപ്പെട്ടതെന്ന് കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ആരോപിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിലെ രണ്ടു പ്രധാന നിര്‍ദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണം. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിര്‍ദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം.
ആനകള്‍ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം പിടികൂടുന്ന അപകടകാരികളായ ആനകളെ താമസിപ്പിക്കാനുള്ള ഒരു സങ്കേതമെങ്കിലും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്താത്ത വിധം കുറഞ്ഞത് 200 മുതല്‍ 300 കിലോമീറ്റര്‍ ദൂരത്തില്‍ വിട്ടയക്കണമെന്നതാണ് ലംഘിക്കപ്പെട്ട രണ്ടാമത്തെ നിര്‍ദേശം. അതും പാലിക്കപ്പെട്ടില്ല. എന്തായാലും അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലെത്തുമോയെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha























