ശൊ രക്തം മരവിക്കും രാത്രി... രോഗിയെ പരിശോധിച്ച് നിന്ന ഡോ. വന്ദന ഒരിക്കലും ഈയൊരാക്രമണം കരുതിയില്ല; ഡോ. വന്ദന ദാസിന്റെ സ്വപ്നങ്ങള്‍ ഇല്ലാതെയായത് കേവലം 30 മിനിറ്റില്‍; പോലീസ് ഉണ്ടായിട്ടും രക്ഷിക്കാനായി ആരുമില്ലാതെ ആ പിഞ്ചുമോള്‍ വീണുടഞ്ഞു

ഡോ. വന്ദന ദാസ് മലയാളികളുടെ നോവായി മാറുകയാണ്. ഡോ. വന്ദന ദാസിന്റെ സ്വപ്നങ്ങള്‍ ഇല്ലാതെയായത് കേവലം 30 മിനിറ്റിലാണ്. പുലര്‍ച്ചെ ഏകദേശം 4.30നാണ് സന്ദീപിനെ പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ അരങ്ങേറിയ അതിക്രൂര നാടകത്തിനു ദൈര്‍ഘ്യം 30 മിനിറ്റ് മാത്രം.
4.30ന് ഡോക്ടര്‍ മുറിവു നോക്കുന്നു, നഴ്‌സ് മുറിവ് വൃത്തിയാക്കുന്നു. എക്‌സ്‌റേക്കായി പുറത്തേക്കിറങ്ങിയപ്പോള്‍ ബന്ധുവായ രാജേന്ദ്രന്‍ പിള്ളയെ ഉപദ്രവിക്കുന്നു. നഴ്‌സസ് ഡ്രസിങ് മുറിയില്‍ നിന്ന് കത്രിക കയ്യിലെടുക്കുന്നു. ആ കത്രിക ഉപയോഗിച്ച് ഹോംഗാര്‍ഡിനെ കുത്തുന്നു; തടയാന്‍ ശ്രമിച്ച മറ്റു പൊലീസുകാരെയും കുത്തിപരുക്കേല്‍പ്പിക്കുന്നു.
ഒബ്‌സര്‍വേഷന്‍ മുറിയില്‍ ഒറ്റപ്പെട്ട ഡോ. വന്ദനയെ കാണുന്നു; ഓടിയടുത്ത് വന്ദനയെ വീഴ്ത്തി കത്രിക ഉപയോഗിച്ചു കുത്തുന്നു. വന്ദനയുടെ നിലവിളികേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകന്‍ ഡോ. മുഹമ്മദ് ഷിബിന്‍ സന്ദീപിനെ തള്ളിവീഴ്ത്താന്‍ ശ്രമിക്കുന്നു. ഡോ. ഷിബിനെ തള്ളി വീണ്ടും വന്ദനയെ കുത്തുന്നു. വന്ദനയുമായി പുറത്തേക്ക് ഡോ. ഷിബിന്‍ ഇറങ്ങുമ്പോള്‍ വന്ദനയുടെ പുറത്തും കുത്തുന്നു.
5 മണിക്ക് മറ്റ് ആശുപത്രി ജീവനക്കാരുടെ സഹാ യത്തോടെ കൊട്ടാരക്കര വിജയ ആശുപത്രിയിലേക്ക് മാറ്റി. 7.25 ന് കിംസ് ആശുപത്രിയില്‍ എത്തിച്ചു. 8.25ന് കിംസ് ആശുപത്രി അധികൃതര്‍ ഡോ. വന്ദനയുടെ മരണം സ്ഥിരീകരിച്ചു.
ഡോ. വന്ദന ദാസ് എംബിബിഎസ്' മുട്ടുചിറയിലെ വീടിനു മുന്നില്‍ നീല അക്ഷരങ്ങളുള്ള ആ സ്വര്‍ണ ബോര്‍ഡിന് ഒരു അച്ഛനും അമ്മയും ഏക മകളെക്കുറിച്ച് ഇക്കാലമത്രയും കണ്ട സ്വപ്നങ്ങളുടെ തിളക്കമുണ്ടായിരുന്നു.
വന്ദനയ്ക്ക് എന്‍ജിനീയറിങ്ങിലും താല്‍പര്യമുണ്ടായിരുന്നെങ്കിലും അമ്മ വസന്തകുമാരിക്കു മകള്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. രണ്ട് എംഎയുള്ള അച്ഛന്‍ മോഹന്‍ദാസും ഒപ്പം നിന്നു. എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഭാരവാഹിത്വവും ടോഡി കോണ്‍ട്രാക്ടര്‍ എന്ന നിലയിലുള്ള ബിസിനസ് തിരക്കുകളുമുള്ള ജീവിതമാണ് മോഹന്‍ദാസിന്റേത്. എങ്കിലും മകളോടുള്ള കരുതലില്‍ ആ തിരക്കുകളെല്ലാം അപ്രസക്തമായി.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പഠനകാലത്ത് മിക്ക ഞായറാഴ്ചകളിലും അമ്മയും അച്ഛനും മകളെ കാണാന്‍ പോകുമായിരുന്നു. ഫെബ്രുവരിയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതോടെ ഈ ഡിസംബറിനുള്ളില്‍ വിവാഹം നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. നാടിന്റെ കൊച്ചുഡോക്ടര്‍ക്കു ചില സംഘടനകള്‍ ചേര്‍ന്നു സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലായിരുന്നു. പരിശീലന തിരക്കുകള്‍ക്കു ശേഷമെത്താമെന്നാണു വന്ദന അറിയിച്ചിരുന്നത്. ഇവരെല്ലാം ഇന്നലെ വന്ദനയെ വീണ്ടും കണ്ടു. പക്ഷേ, വന്ദന ആരെയും കണ്ടില്ല.
അതേസമയം ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും, ജയിലില്‍ പ്രവേശിപ്പിക്കാനാകാതെ കുഴങ്ങി പൊലീസും ജയില്‍ വകുപ്പ് അധികൃതരും. ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായുള്ള രക്ത പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതാണ് അധികൃതരെ പ്രതിസന്ധിയിലാക്കിയത്. ഡോക്ടര്‍മാരുടെ പ്രതിഷേധം കാരണം സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി രക്ത പരിശോധന സാധ്യമല്ലെന്നുള്ള നിലപാടിലായിരുന്നു പൊലീസ്.
സ്വകാര്യ ആശുപത്രിയില്‍ രക്ത പരിശോധനയ്ക്കുള്ള സംവിധാനവും വൈകി. ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ രക്തപരിശോധന നടത്തിയശേഷം രാത്രിയാണ് സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ജയിലിലെ മെഡിക്കല്‍ ഓഫിസറും സന്ദീപിനെ പരിശോധിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ പലപ്പോഴും അബോധാവസ്ഥയില്‍ ആണെന്ന് തോന്നിക്കുന്നതായും ജയില്‍ അധികൃതര്‍ പറയുന്നു.
സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയില്‍ വീല്‍ചെയറിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. കോടതിയില്‍നിന്ന് ആംബുലന്‍സില്‍ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പ്രതിയെ മാറ്റി. പ്രതിക്കുവേണ്ടി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല.
" f
https://www.facebook.com/Malayalivartha


























