കോട്ടയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലി തർക്കം, തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയത്ത് ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒപ്പം താമസിച്ചയാൾ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പൂവൻതുരുത്തിലെ സ്വകാര്യ ഫാക്ടറി ജീവനക്കാരനായ അസം സ്വദേശി സഞ്ജൻ (29) ആണ് മരിച്ചത്.
രണ്ടാഴ്ച മുൻപാണ് തലയ്ക്കടിയേറ്റ സഞ്ജനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ ശസ്ത്രക്രിയ നടത്തി എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.
സഞ്ജനും മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. സംഭവ ദിവസം ഭക്ഷണം പാചകം ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് , കിടക്കാൻ മുറിയിലേയ്ക്ക് പോയ സഞ്ജനെ സുഹൃത്ത് പിന്നാലെ എത്തി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
തലയ്ക്ക് പരിക്കേറ്റ സഞ്ജനെ ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരും മറ്റ് കമ്പനികളിലെ ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജൻ രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കയറ്റി അയയ്ക്കും. സംഭവത്തിലെ പ്രതിയെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ റിമാൻഡിലാണ്.
https://www.facebook.com/Malayalivartha
























