ഇയാളാണ് ഇത്രയും നാൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചത്: സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിയായ സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സന്ദീപിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒരു ജീവനക്കാരനാണ്. ഇയാളാണ് ഇത്രയും നാൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചത്. ഈ സൈസ് വേറെയുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും നാളായിട്ടും അവിടത്തെ ഡി.ഒയ്ക്കും, ഡിഡിയ്ക്കും, അല്ലെങ്കിൽ പി ടി ഒയ്ക്കും ഈ കാര്യം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും അത്ഭുതകരമായിട്ടുള്ള കാര്യം എന്നും അദ്ദേഹം പ്രതികരിച്ചു.
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു.
സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നീക്കം. ഇന്നലെയും ജയിൽ ഡോക്ടര്‍ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പൊലീസിനെ രൂക്ഷമായി വിമർശിക്കുന്ന റിപ്പോർട്ട് സൂപ്രണ്ട് ഡോ.സുനിൽ കുമാർ ഡി.എം.ഒയ്ക്ക് ആശുപത്രി സൂപ്രണ്ട് കൈമാറിയിട്ടുണ്ട്. പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാർ ഓടിയൊളിച്ചെന്നും ഇവർ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഡോ.വന്ദനയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് പ്രതി സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. 4.34നാണ് സന്ദീപ് അക്രമാസക്തനാകുന്നത്. ഇതിനിടെ ഒബ്സർവേഷൻ റൂമിലേക്കെത്തിയ പൊലീസ് അതേവേഗത്തിൽ കാഷ്വാലിറ്റിയുടെ ഗേറ്രിന് പുറത്തേക്ക് ഓടി. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ.വന്ദനാദാസിനെ 4.42ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എട്ട് മിനിറ്റ് മാത്രമാണ് അക്രമസംഭവം നീണ്ടുനിന്നത്. കാഷ്വാലിറ്റി ഗേറ്റിന് പുറത്തേക്ക് പോയ പൊലീസുകാർ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അകത്തേക്ക് കയറിയത്. സംഭവം നടക്കുമ്പോൾ നാല് പൊലീസുകാരും സെക്യൂരിറ്റിയും കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. പൊലീസുകാരുടെ കൈയിൽ ലാത്തി ഉണ്ടായിരുന്നില്ല. ബഹളംകേട്ട പൊലീസുകാർ കസേരയുമായാണ് അകത്തേക്ക് പോയത്.
എന്നാൽ വെറും കൈയോടെ നിമിഷങ്ങൾക്കുള്ളിൽ ഓരോരുത്തരും തിരിച്ചോടി. ആക്രമണത്തിന് പിന്നാലെ പൊലീസ് കാഷ്വാലിറ്റിയുടെ ഗേറ്റ് പുറത്തുനിന്ന് അടച്ചതിനാലാണ് തനിക്ക് അകത്തേക്ക് കയറാൻ കഴിയാത്തതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണവുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
https://www.facebook.com/Malayalivartha
























