അമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്നതായി ജയിൽ അധികൃതരോട് സന്ദീപ്: ആ ആഗ്രഹവും...

ഡോ. വന്ദനാദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവായ ക്യാമറ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ കോടതിയ്ക്ക് കൈമാറിയിരുന്നു. അര മണിക്കൂറോളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സന്ദീപിന്റെ അക്രമമായിരുന്നു അരങ്ങേറിയത്. അക്രമത്തിന് മുതിരുന്നതിന് മുമ്പ് സ്വന്തം ചികിത്സാ ദൃശ്യങ്ങൾ പ്രതി തന്നെ റെക്കോർഡ് ചെയ്ത് സ്കൂൾ അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബർ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 3 ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടെത്തിയത്.
ശാസ്ത്രീയ പരിശോധനയ്ക്കായി സന്ദീപിന്റെ മൊബൈൽ ഫോൺ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറൻസിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും തെളിവെടുപ്പു തുടർന്നു. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. പക്ഷെ പൂജപ്പുര സെൻട്രൽ ജയിലിൽ മാനസിക പ്രശ്‌നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രതി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല.
കൃത്യ സമയങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ട്. അമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്നതായി ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. അമ്മയെ കാണണമെന്ന ആഗ്രഹവും പ്രതി അധികൃതരോട് ആവശ്യപ്പെട്ടു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിൽ എത്തി ഇയാളെ പരിശോധിച്ചു. നിലവിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
നാട്ടുകാരുമായുള്ള പ്രശ്‌നത്തെ തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ പരിശോധിക്കുന്നതിനിടെ ചിലരുടെ സംസാരം പ്രകോപനമുണ്ടാക്കി. അവിടെയുള്ളവർ ആക്രമിക്കുമെന്ന സംശയത്തിലാണ് കത്രികയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനാണ് ലക്ഷ്യമിട്ടത്. ഡോ.വന്ദന ദാസിനെ ലക്ഷ്യം വച്ചില്ലെന്നാണ് ഇയാളുടെ ഏറ്റുപറച്ചിൽ.
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് സന്ദീപിന്റെ വാദങ്ങൾ. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്‍റെ നേതൃത്വത്തില്‍ പ്രതിയുമായി സംസാരിച്ചു. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത്.
പൊലീസിനെ രൂക്ഷമായി വിമർശിക്കുന്ന റിപ്പോർട്ട് സൂപ്രണ്ട് ഡോ.സുനിൽ കുമാർ ഡി.എം.ഒയ്ക്ക് ആശുപത്രി സൂപ്രണ്ട് കൈമാറി. പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാർ ഓടിയൊളിച്ചെന്നും ഇവർ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഡോ.വന്ദനയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് പ്രതി സന്ദീപിനെ പൊലീസും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്.
4.34നാണ് സന്ദീപ് അക്രമാസക്തനാകുന്നത്. ഇതിനിടെ ഒബ്സർവേഷൻ റൂമിലേക്കെത്തിയ പൊലീസ് അതേവേഗത്തിൽ കാഷ്വാലിറ്റിയുടെ ഗേറ്രിന് പുറത്തേക്ക് ഓടി. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഡോ.വന്ദനാദാസിനെ 4.42ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എട്ട് മിനിറ്റ് മാത്രമാണ് അക്രമസംഭവം നീണ്ടുനിന്നത്. കാഷ്വാലിറ്റി ഗേറ്റിന് പുറത്തേക്ക് പോയ പൊലീസുകാർ വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അകത്തേക്ക് കയറിയത്. സംഭവം നടക്കുമ്പോൾ നാല് പൊലീസുകാരും സെക്യൂരിറ്റിയും കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. പൊലീസുകാരുടെ കൈയിൽ ലാത്തി ഉണ്ടായിരുന്നില്ല. ബഹളംകേട്ട പൊലീസുകാർ കസേരയുമായാണ് അകത്തേക്ക് പോയത്. എന്നാൽ വെറും കൈയോടെ നിമിഷങ്ങൾക്കുള്ളിൽ ഓരോരുത്തരും തിരിച്ചോടി.
ആക്രമണത്തിന് പിന്നാലെ പൊലീസ് കാഷ്വാലിറ്റിയുടെ ഗേറ്റ് പുറത്തുനിന്ന് അടച്ചതിനാലാണ് തനിക്ക് അകത്തേക്ക് കയറാൻ കഴിയാത്തതെന്നാണ് സെക്യൂരിറ്റിയുടെ വിശദീകരണവുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ഡി.എം.ഒയും ഡി.എച്ച്.എസ് അഡിഷണൽ ഡയറക്ടറും ആശുപത്രിയിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. കാഷ്വാലിറ്റിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളുടെയും ഹാർഡ് ഡിസ്കുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. ഒരു പൊലീസുകാരനെ പ്രതി കുത്തുന്നത് കാഷ്വാലിറ്റിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
https://www.facebook.com/Malayalivartha
























