അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചു; ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്; അരിക്കൊമ്പൻ വീണ്ടും തമിഴ്‍നാട് വിറപ്പിക്കുന്നു

അരിക്കൊമ്പൻ വീണ്ടും തമിഴ്‍നാട് വിറപ്പിക്കുന്നു. അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷൻ കട ആക്രമിച്ചുവെന്ന വിവരം പുറത്ത് വരികയാണ്. ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലാണ്.
ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ എത്തി. ഒരു മലകൂടി പിന്നിട്ടാൽ ആന നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടുക്കും. നിരീക്ഷണം ശക്തിപ്പെടുത്തി കേരളവും തമിഴ്‌നാടും വ്യക്തമാക്കി. ഫോറസ്റ്റ് വാച്ചർമാർ നടത്തിയ നിരീക്ഷണത്തിൽ കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ മണലാറിൽ അരിക്കൊമ്പനെ കണ്ടെത്തി.ഇപ്പോൾ നിൽക്കുന്ന പ്രദേശത്തുനിന്നും ഒരു മല കയറിഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്കാണ് എത്തിച്ചേരുക. മല പിന്നിടാൻ കഷ്ടി 30 കിലോമീറ്റർ ദൂരം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ഇതിന് പുറമെ ആന ജനവാസമേഖലകളിലൂടെ ചിന്നക്കനാലിൽ എത്തുന്നതിനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പതിയെ ആണെങ്കിലും ആന തിരച്ചുനടന്നുതുടങ്ങിയത് ആനപ്രേമികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. നേരത്തെ തങ്ങിയിരുന്ന വനമേഖലയുടെ സമാന സ്വഭാവമുള്ള വനമേഖലയിലാണ് കൊമ്പൻ ഇപ്പോൾ കഴിയുന്നതെന്നും വെള്ളവും ഭക്ഷണവും വേണ്ടുവോളം ലഭിക്കുന്നതിലാൽ അരിക്കൊമ്പൻ ഉടൻ ഈ പ്രദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് നീങ്ങാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























