മായാത്ത രാത്രി... സന്ദീപിനെ ഇന്നു രാവിലെ 11നു ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം; ഡോ. വന്ദനയുടെ മരണകാരണം ശ്വാസകോശം തുളച്ച മുറിവ്; സന്ദീപിന് മാനസികപ്രശ്‌നങ്ങളില്ല; ആക്രമിക്കാന്‍ കാരണം വെളിപ്പെടുത്തി

കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഇപ്പോഴും മലയാളികളുടെ മനസില്‍ നീറുകയാണ്.
ശ്വാസകോശത്തില്‍ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവ് ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോ. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ 4 മുറിവുകള്‍ ആഴത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫൊറന്‍സിക് സര്‍ജന്‍ ഡോ. കെ.വത്സലയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. മുറിവുകള്‍ ഏറെയും മുതുകിലായിരുന്നു. ഡോ. വത്സലയില്‍നിന്ന് അന്വേഷണ സംഘം ഇന്നലെ വിശദാംശങ്ങള്‍ ശേഖരിച്ചു.
കേസിലെ പ്രതി ജി. സന്ദീപിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്ന് ഇന്നു പരിഗണിക്കും. പ്രതിയെ ഇന്നു രാവിലെ 11നു ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കി. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി പ്രതിയെ 4 ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.
റിമാന്‍ഡില്‍ കഴിയുന്ന സന്ദീപിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. സന്ദീപിനെതിരെ പരമാവധി തെളിവുകള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. സന്ദീപിന്റെ ശാരീരിക, മാനസിക നിലയെക്കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കും. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കോടതിക്കു കൈമാറി. കോടതി അനുമതിയോടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോടു പറഞ്ഞു.
ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു. രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്.
കൊലപാതകത്തിന്റെ നാലാം നാളായ ശനിയാഴ്ച, സന്ദീപ് സാധാരണ അവസ്ഥയിലായിരുന്നു. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല. അതോടെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധിച്ചു. മാനസിക ആരോഗ്യപ്രശ്‌നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍.
സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചു. നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നൂവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നുവെന്നും സന്ദീപ് വെളിപ്പെടുത്തി.
"
https://www.facebook.com/Malayalivartha
























