എല്ലാം ഡല്‍ഹിയില്‍... മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പിടിമുറുക്കിയതോടെ ഫോര്‍മുല കണ്ടെത്തി ഹൈക്കമാന്‍ഡ്; ശിവകുമാറിന് 2 വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രിപദം നല്‍കാമെന്ന് വാഗ്ദാനം; ശിവകുമാര്‍ ഇന്നു ഡല്‍ഹിയില്‍

ഭരിക്കാനുള്ള അവസരം ലഭിച്ചിട്ടും കര്‍ണാടക രാഷ്ട്രീയം തിളച്ച് മറിയുകയാണ്. കര്‍ണാടക മുഖ്യമന്ത്രിപദത്തിനായി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും പിടിമുറുക്കിയതോടെ, രമ്യമായ പരിഹാരവഴിക്കായി തലപുകച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം.
ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമാണെന്നു സിദ്ധരാമയ്യ അവകാശപ്പെടുകയും ഏതു ഭൂരിപക്ഷത്തെക്കാളും വലുതാണു തന്റെ ചങ്കൂറ്റമെന്നു ശിവകുമാര്‍ തിരിച്ചടിക്കുകയും ചെയ്തതോടെ, തീരുമാനം പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെക്കു കീറാമുട്ടിയായി. കര്‍ണാടകയില്‍ നേടിയ മിന്നുംവിജയത്തിന്റെ ശോഭ കെടുത്തുംവിധമുള്ള പ്രതിസന്ധിയായി ഇതു വളരാതിരിക്കാന്‍ ഇന്നലെ നേതൃത്വം രാപകല്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഇന്നു തീരുമാനമുണ്ടായേക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഇരുവരെയും ഖര്‍ഗെ ഇന്നലെ ഡല്‍ഹിക്കു വിളിപ്പിച്ചെങ്കിലും വരാമെന്നേറ്റശേഷം അവസാനനിമിഷം ശിവകുമാര്‍ പിന്‍മാറി. ശിവകുമാര്‍ ഇന്നു ഡല്‍ഹിയിലെത്തുമെന്നാണു കരുതുന്നത്.
വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ച കര്‍ണാടകയില്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുകയാണ്. മുതിര്‍ന്നനേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയിലേക്കാണ് ചര്‍ച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയാത്ര റദ്ദാക്കി. ചര്‍ച്ചകളിലെ അസംതൃപ്തിയാണ് ശിവകുമാറിന്റെ ഇടച്ചിലിനുകാരണം. ചര്‍ച്ചകള്‍ ചൊവ്വാഴ്ച തുടരും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ തിങ്കളാഴ്ച വൈകീട്ടുചേര്‍ന്ന യോഗത്തില്‍ തീരുമാനമൊന്നുമായില്ല. സിദ്ധരാമയ്യ ഡല്‍ഹിയിലെത്തിയെങ്കിലും ചര്‍ച്ചകളുടെ ഭാഗമായില്ല. കര്‍ണാടകയില്‍ പാര്‍ട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്ദേ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തിങ്കളാഴ്ചതന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യോഗത്തിനുശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഞായറാഴ്ച എം.എല്‍.എ.മാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെ രേഖകളും അതുസംബന്ധിച്ച റിപ്പോര്‍ട്ടും നിരീക്ഷകര്‍ ഖാര്‍ഗെക്ക് കൈമാറി. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പേരെഴുതിയ രഹസ്യബാലറ്റില്‍ എല്ലാ എം.എല്‍.എ.മാരെക്കൊണ്ടും അഭിപ്രായം എഴുതിവാങ്ങുകയായിരുന്നു.
സിദ്ധരാമയ്യക്ക് 80-ലേറെ വോട്ടും ശിവകുമാറിന് 50-ല്‍ത്താഴെ വോട്ടുമാണ് ലഭിച്ചതെന്നാണ് സൂചന. ചില എം.എല്‍.എ.മാര്‍ സ്വന്തം പേരെഴുതി. ചിലരാകട്ടെ മുഖ്യമന്ത്രിയായി ഖാര്‍ഗെ വരണമെന്ന അഭിപ്രായവുമെഴുതിയെന്നാണ് വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ഖാര്‍ഗെയെ ചുമതലപ്പെടുത്തിയതോടെയാണ് കര്‍ണാടകവിഷയം ഹൈക്കമാന്‍ഡിലേക്ക് എത്തിയത്. എം.എല്‍.എ.മാര്‍ ആരുടെകൂടെ എന്നതില്‍ കേന്ദ്രനേതൃത്വത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അതിനാലാണ് മൂന്ന് നിരീക്ഷകരെ നിയമിച്ച് അഭിപ്രായം തേടിയത്.
കൂടുതല്‍ എം.എല്‍.എ.മാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സിദ്ധരാമയ്യ നേതൃത്വത്തോട് അവകാശപ്പെട്ടത്. ആ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എ.മാര്‍ക്കിടയില്‍ അഭിപ്രായം ചോദിക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിനുമുന്നില്‍ സിദ്ധരാമയ്യയാണ് വെച്ചതെന്നും സൂചനയുണ്ട്. ശിവകുമാറിന് ഉപമുഖ്യമന്ത്രിപദമെന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഫലംകണ്ടില്ലെങ്കില്‍ സത്യപ്രതിജ്ഞച്ചടങ്ങ് വ്യാഴാഴ്ചയില്‍നിന്ന് ശനിയാഴ്ചത്തേക്കുമാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























