ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും: പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും....

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് അതിക്രൂരമായി ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പോലീസ് കോടതിയിൽ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിര്‍ദേശം നൽകിയത്. സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്. സ്വന്തം ചികിത്സാ ദൃശ്യങ്ങൾ പ്രതി തന്നെ റെക്കോർഡ് ചെയ്ത് സ്കൂൾ അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നു.
ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബർ സഹായത്തോടെ നടത്തിയ പരിശോധനയിൽ 3 ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി സന്ദീപിന്റെ മൊബൈൽ ഫോൺ കോടതി മുഖേന തിരുവനന്തപുരത്തെ ഫൊറൻസിക് സയന്റിഫിക് ലാബിലേക്ക് അയച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ മാനസിക പ്രശ്‌നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രതി ഇപ്പോൾ പ്രകടിപ്പിക്കുന്നില്ല. കൃത്യ സമയങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ട്. അമ്മയുമായി വളരെ അടുപ്പം പുലർത്തിയിരുന്നതായി ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിൽ എത്തി ഇയാളെ പരിശോധിച്ചിരുന്നു. നിലവിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനാണ് ലക്ഷ്യമിട്ടത്. ഡോ.വന്ദന ദാസിനെ ലക്ഷ്യം വച്ചില്ലെന്നാണ് ഇയാളുടെ ഏറ്റുപറച്ചിൽ. കാഷ്വാലിറ്റിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളുടെയും ഹാർഡ് ഡിസ്കുകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്.
അതിനിടെ വന്ദനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം തുടങ്ങി. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെയാണ് പ്രതിഷേധം.ജെബി മേത്തറിന്റെ നേതൃത്വത്തിലാണ് സമരം.
ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവെച്ചൊഴിയാൻ ആരോഗ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രതിയായ സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
സന്ദീപിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒരു ജീവനക്കാരനാണ്. ഇയാളാണ് ഇത്രയും നാൾ കുഞ്ഞുങ്ങളെ പഠിപ്പിച്ചത്. ഈ സൈസ് വേറെയുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യം ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും നാളായിട്ടും അവിടത്തെ ഡി.ഒയ്ക്കും, ഡിഡിയ്ക്കും, അല്ലെങ്കിൽ പി ടി ഒയ്ക്കും ഈ കാര്യം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല എന്നുള്ളതാണ് ഏറ്റവും അത്ഭുതകരമായിട്ടുള്ള കാര്യം എന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























