കര്‍ണാടക ഫലം; വന്നതിന് പിന്നാലെ തിങ്കളാഴ്ച അദ്ദേഹം തൃശൂരില്‍ നടത്തിയ പത്രസമ്മേളനം യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നടത്തേണ്ടതാണ്.... സതീശനാ ബുദ്ധിപോയില്ല; ജനഹിതം അറിയാവുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചെന്നിത്തല...പിണറായിക്ക് ചോദ്യങ്ങളെ ഭയമാണെന്ന് നന്നായി അറിയാം...

അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍ സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിരന്തരം പറയുന്നൊരു കാര്യമുണ്ട്, 'ഇതെല്ലാം ജനം തള്ളിക്കളഞ്ഞ് ഞങ്ങളെ വീണ്ടും അധികാരത്തിലേറ്റിയതാണ്'. അധികാര ദുര്‍വിനിയോഗം ജനങ്ങള്‍ക്ക് മുന്നില്‍ നിരന്തരം തുറന്ന് കാണിക്കുകയാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മവും കര്‍മ്മവും. 2016ല്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് എത്തിയത് മുതല്‍ രമേശ് ചെന്നിത്തല അത് നിരന്തരം നിര്‍വഹിച്ചുപോന്നു. പക്ഷെ, ഭാഗ്യം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. അങ്ങനെ 2021ല്‍ പ്രതിപക്ഷ നേതാവിന്റെ കസേര സ്വന്തം പാര്‍ട്ടി തന്നെ തെറിപ്പിച്ചെങ്കിലും ചെന്നിത്തല നിരാശനായില്ല. സ്പ്രിംഗ്ലര്‍ അടക്കം അദ്ദേഹം കൊണ്ടുവന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നെന്ന് കാലം തെളിയിച്ചു. അപ്പോഴും നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് കാടടച്ച് വെടിവെയ്ക്കുകയും സര്‍ക്കാര് കൊടുത്തു പുതിയ ഇന്നോവ ക്രിസ്റ്റയില്‍ നാട് ചുറ്റുകയും ചെയ്യുന്നു. ഇതൊന്നും രമേശ് ചെന്നിത്തലയ്ക്ക് വിഷയമല്ല. ഇടത് സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ തെളിവുകള്‍ സഹിതം അദ്ദേഹം നിരന്തരം പുറത്തുകൊണ്ടുവരുകയും മുഖ്യമന്ത്രിയോട് സി.പി.എമ്മിനോടും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരിക്കുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമോ, മറുപടിയോ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ്. അതാണ് ചെന്നിത്തലയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
കര്‍ണാടക ഫലം വന്നതിന് പിന്നാലെ തിങ്കളാഴ്ച അദ്ദേഹം തൃശൂരില്‍ നടത്തിയ പത്രസമ്മേളനം യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നടത്തേണ്ടതാണ്. സതീശനാ ബുദ്ധിപോയില്ല. ജനഹിതം അറിയാവുന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ് ചെന്നിത്തല. അതുകൊണ്ടാണ് എ.ഐ ക്യാമറ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അദ്ദേഹം വീണ്ടും ആരോപണങ്ങളുന്നയിച്ചത്. താനൂരില്‍ 22 പേര്‍ സര്‍ക്കാര്‍ അനാസ്ഥയില്‍ കൊല്ലപ്പെട്ടതിന്റെയും കൊട്ടാരക്കരയില്‍ പോലീസിന്റെ പിടിപ്പുകേടുകൊണ്ട് യുവ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തതിന്റെ ഞെട്ടല്‍ മാറിയിട്ടില്ലാത്തതിനാല്‍ ജനം ഇതെല്ലാം മറന്നെന്നാണ് മുഖ്യമന്ത്രി കരുതിയിരുന്നത്. എന്നാല്‍ പദ്ധതിയിലൂടെ ലഭിക്കുന്ന 80 ശതമാനം കമ്മിഷന്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് പങ്കുള്ള കമ്പനിക്ക് അടക്കമാണ് കിട്ടുന്നതെന്ന് ചെന്നിത്തല തുറന്നടിച്ചു. മുഖ്യമന്ത്രി മൗനത്തിന്റെ ചിറകിലൊളിക്കാതെ കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ എല്ലാ പദ്ധതികള്‍ക്കും 40 ശതമാനം കമ്മിഷന്‍ വാങ്ങുന്നെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചരിത്ര വിജയം നേടുകയും ചെയ്തു. കേരളത്തിലും അതാവര്‍ത്തിക്കാനുള്ള നീക്കത്തിന് ചെന്നിത്തല തറക്കല്ലിടുകയാണ് ചെയ്തത്.
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എം നേതാക്കള്‍ക്ക് കഴിയുന്നില്ല. പ്രധാനപ്പെട്ട നേതാക്കളെയൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ ക്ഷണിച്ചിട്ട് പോയുമില്ല. ചെന്നിത്തല 80 ശതമാനം കമ്മീഷനെന്ന് പറയുമ്പോള്‍ സതീശന്‍ അതല്ല പറയുന്നത്. അതുകൊണ്ട് അവര്‍ ഒരു ഐക്യത്തിലെത്തട്ടെ എന്ന് പറഞ്ഞാണ് സി.പി.എം നേതാക്കള്‍ ഒഴിഞ്ഞുമാറുന്നത്. അല്ലാതെ വ്യക്തമായൊരു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പൊതുഖജനാവിലെ നികുതിപ്പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആ പദ്ധതിയെ കുറിച്ചുള്ള ആക്ഷേപങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ തിരുവായ്ക്ക് എതിര്‍വായില്ലെന്ന രാജാക്കന്മാരുടെ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അദ്ദേഹത്തിനും സി.പി.എമ്മിനും ഇത് ഭൂഷണമാണോ? എല്ലാ അഴിമതിയാരോപണങ്ങളും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെയാണ് അവസാനം എത്തുന്നത്. അതേക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. കാരണം അങ്ങയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് ആ കസേരയിലിരുത്തിയത് ജനങ്ങളാണ്. അവിടെ നിന്ന് വലിച്ച് താഴെയിടാനും ജനങ്ങള്‍ക്ക് കഴിയും. അതോര്‍ക്കണം. അതാണ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
ഇ.എം.എസ്, എ.കെ.ജി, കരുണാകരന്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം ഭരണകൂടത്തിന്റെ അഴിമതിയും അക്രമവും കൊള്ളയും നിരന്തരം ചോദ്യം ചെയ്തും അതിനൊക്കെയെതിരെ പോരാടിയുമാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. ഇവരുടെ പാതയാണ് ചെന്നിത്തലയും പിന്തുടരുന്നത്. അല്ലാതെ സതീശനെ പോലെ വഴുവഴാന്ന് നില്‍ക്കുകയല്ല. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന സി.പി.എം നേതാക്കളൊന്നും പിണറായി നേരിടുന്നത് പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടിട്ടില്ല. എന്തെങ്കിലും ആക്ഷേപം ആരെങ്കിലും ഉന്നയിച്ചാല്‍ അടുത്ത ദിവസം പത്രസമ്മേളനം വിളിച്ച് അവരതിന് മറുപടി പറയുമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്റെ കേരളാ പതിപ്പ് നടത്തുകയാണിവിടെ. കവലപ്രസംഗങ്ങളിലും പത്രപ്രസ്താവനകളിലും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും മാത്രം അദ്ദേഹം സംസാരിക്കുന്നു. അതാകുമ്പോ ചോദ്യങ്ങളെ നേരിടണ്ടല്ലോ? ചോദ്യങ്ങളെ പിണറായി നന്നായി ഭയക്കുന്നുണ്ട്. അത് ചെന്നിത്തലയ്ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം ചോദ്യങ്ങളുന്നയിച്ചുകൊണ്ടേയിരിക്കുന്നത്. വി.ഡി സതീശന്‍ പ്രതിപക്ഷനേതാവായ ശേഷം എന്തെല്ലാം പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടായി. അതൊക്കെ ഏറ്റെടുത്ത് ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മര്യാദയ്‌ക്കൊരു പത്രസമ്മേളനം പോലും നടത്തിയത് എ.ഐ ക്യാമറാ വിവാദം ഉണ്ടായ ശേഷമാണ്. അതുകൊണ്ട് സംസ്ഥാനത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ചെന്നിത്തലയെ പോലൊരു പ്രതിപക്ഷനേതാവിനെയാണ് വേണ്ടത്. ഇക്കാര്യം ജനങ്ങള്‍ക്കും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അറിയാം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ശക്തമാക്കുകയും കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളും യു.ഡി.എഫ് വിജയിക്കുകയും വേണം. അതുകൊണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ചെന്നിത്തല സര്‍ക്കാരിനെതിരെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ജീര്‍ണതയ്‌ക്കെതിരെ കൂടിയാണ് പടവെട്ടുന്നത്. ജനം അതിനൊപ്പമുണ്ട്. ഇനി വേണ്ടത് മുഴുവന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണയാണ്. അതുകൂടി ലക്ഷ്യമിട്ടാണ് ചെന്നിത്തല തിങ്കളാഴ്ച തൃശൂരില്‍ വെടിപൊട്ടിച്ചത്.
https://www.facebook.com/Malayalivartha
























