പണത്തിലും സൗന്ദര്യത്തിലും നോട്ടമിട്ട സംഗീതാധ്യാപകൻ ഭാര്യയുടെ ബന്ധുവായ ബ്യുട്ടീഷനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് പ്രണയത്തിൽ വീഴ്ത്തി: ലക്ഷങ്ങൾ കൈക്കലാക്കി:- കാമുകന്റെ രക്തത്തിൽ കുഞ്ഞ് വേണമെന്ന പിടിവാശി അവസാനിച്ചത് ക്രൂര കൊലപതകത്തിൽ: സുചിത്ര പിള്ളയുടെ കൊലപാതകത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ...

ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. മുഖത്തല തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീ വിഹാറില്‍ ശിവദാസിന്റെ മകള്‍ സുചിത്ര പിള്ളയെ (42) പാലക്കാട്ടെ വാടക വീട്ടില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് പ്രതിയും സംഗീതാധ്യാപകനുമായ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാരെ (35) കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷിച്ചത്.
2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാര്‍ നേരത്തേ പാലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ സംഗീതാധ്യാപകനായിരുന്നു. പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബസുഹൃത്താണ് അകന്ന ബന്ധു കൂടിയായ സുചിത്ര പിള്ള. സമ്പന്ന കുടുംബത്തില്‍പ്പെട്ട വിവാഹ മോചിതയായ സുചിത്ര പിള്ളയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാര്‍ 2.56 ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു. കേസില്‍ കോടതി മുറിയില്‍ തെളിഞ്ഞത് മനഃസാക്ഷിയെ നടുക്കുന്ന അരുംകൊലയുടെ വിവരണങ്ങളായിരുന്നു. അവിവാഹിതയായ അമ്മയായി കഴിയാൻ പ്രശാന്തിന്റെ രക്തത്തിൽ ഒരു കുഞ്ഞ് വേണമെന്ന പിടിവാശിയാണ് കൊലപാതകത്തിൽ കലാശിച്ചത്.
സുചിത്ര പിള്ളയുമായി ബന്ധം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാര്‍ക്ക് യുവതിയുടെ പണത്തിലും സൗന്ദര്യത്തിലുമായിരുന്നു നോട്ടം. കുഞ്ഞിനെ വേണമെന്നു സുചിത്ര പിള്ള വാശിപിടിക്കുന്നതു രഹസ്യബന്ധം പരസ്യമാകുന്നതിനും കുടുംബ ജീവിതം തകരുന്നതിനും കാരണമാകും എന്നു മനസ്സിലാക്കിയാണ് കൊല നടത്തിയത്. യുവതിയെ പാലക്കാട് വെച്ച് കൊന്നതിനു ശേഷം തെളിവു നശിപ്പിക്കുന്നതിനും അന്വേഷണം വഴി തെറ്റിക്കുന്നതിനുമായി സുചിത്രയുടെ മൊബൈൽ ഫോൺ തൃശൂരില്‍ വെച്ച് സ്വിച്ച് ഓഫ് ചെയ്തു.
മൊബൈൽ ഫോണുമായി തൃശൂർ ഭാഗത്തു പോയ ഇയാൾ മണ്ണുത്തി പൊലീസ് സ്റ്റേഷനും സമീപം വച്ചു ഫോൺ ഓൺ ചെയ്തു. സുചിത്ര പിള്ള തൃശൂരിലായിരുന്നുവെന്നു കാണിക്കാനായിരുന്നു ഇത്. പിന്നീട് മൊബൈൽ ഫോണും സിം കാർഡും പല കഷണങ്ങളാക്കി തൃശൂർ – പാലക്കാട് ദേശീയപാതയ്ക്കു സമീപം പലയിടത്തായി ഉപേക്ഷിച്ചു. മൺവെട്ടി വാങ്ങി തിരികെയെത്തിയ ഇയാൾ മൃതദേഹത്തിൽ നിന്നു സ്വർണാഭരണങ്ങൾ ഊരിയെടുത്തു.
അതിക്രൂരമായി വിധത്തിലാണ് കൊല നടത്തിയത്. അതിനായി പാലക്കാട് മണലി ശ്രീറാം നഗറിൽ വീട് വാടകയ്ക്ക് എടുത്തു. ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന സ്ഥലമായിരുന്നു ഇത്. 2020 മാർച്ച് 17ന് വൈകിട്ട് കൊല്ലം കല്ലുംതാഴം ജംക്‌ഷനു സമീപത്തു നിന്നു കാറിൽ കൂട്ടിക്കൊണ്ടു പോയ സുചിത്ര പിള്ളയെ 20 നു കൊലപ്പെടുത്തി. മെത്തയിൽ കിടക്കുകയായിരുന്ന യുവതിയെ തല ബലമായി തറയിൽ ഇടിച്ചു പരുക്കേൽപിച്ചു. തുടർന്നു മുട്ടുകൾ നെഞ്ചിൽ അമർത്തി പിടിച്ചു എമർജൻസി ലൈറ്റിന്റെ കോഡ് വയർ കഴുത്തിൽ ചുറ്റി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് ബഡ് ഷീറ്റ് കൊണ്ടു മൃതദേഹം മൂടി.
മുട്ട് ഭാഗം വച്ച് കാൽ വെട്ടി മാറ്റി. വീടിനു പിറകിൽ കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്ത് മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിച്ചു മറവു ചെയ്യാൻ ശ്രമിച്ചു. മൃഗങ്ങൾ മാന്തി എടുക്കാതിരിക്കാൻ പാറയും സിമന്റ് ബ്ലോക്കുകളും അടുക്കി മണ്ണിട്ടു മൂടി. മുറിയും കഴുകി വൃത്തിയാക്കി. സുചിത്രയുടെ വസ്ത്രം, വാനിറ്റി ബാഗ്, കണ്ണട, ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച കോഡ് വയർ, തുടയ്ക്കാൻ ഉപയോഗിച്ച വസ്ത്രങ്ങൾ തുടങ്ങിയവയും കത്തിച്ചു.
സുചിത്ര മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കൾ പാലക്കാട് തോട്ടുപാലം ജംക്‌ഷനു സമീപം തോട്ടിൽ എറിഞ്ഞു. മൃതദേഹം വെട്ടിമാറ്റാൻ ഉപയോഗിച്ച വാക്കത്തിയും കത്തിയും ചതുപ്പ് പുരയിടത്തിൽ എറിഞ്ഞു. മൺവെട്ടി കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്തു. ഇതെല്ലാം കോടതി മുറിയില്‍ തെളിയുകയും ചെയ്തു.
https://www.facebook.com/Malayalivartha
























