കേരളത്തില്‍ ഹാജി സലിമിന്റെ കണ്ണ് പതിഞ്ഞു;ഭീകര സംഘടനകളുടെ ഉറ്റതോഴന്‍,അഫ്ഗാനില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിയൊഴുകും,കേരളം കുട്ടിച്ചോറാക്കും ഈ ടീം

ദാവൂദും സലാംവെയ്ക്കുന്ന ഹാജി സലിം. കേരളം ഹാജിയുടെ കണ്ണില്‍പ്പെട്ടിട്ട് കാലങ്ങളേറെ ആയി. രാജ്യംകണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടായണ് കൊച്ചിയില്‍ നടന്നത് ഇതോടെ ഹാജി സലിമെന്ന പേര് സജീവ ചര്‍ച്ചയാകുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഹാജി സലിം. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളാണ് ഇയാളുടെ പ്രധാന കച്ചവട മേഖലകള്‍. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ, പാകിസ്ഥന്‍ ചാര സംഘടനയായ ഐഎസ്‌ഐ എന്നിവയുമായി ചേര്‍ന്ന് ജമ്മു കാശ്മീരില്‍ പലയാവര്‍ത്തി നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നില്‍ ഹാജി സലിമിന്റെ വ്യക്തമായ പങ്കുണ്ടെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയാണ് ഇയാളെന്നും രഹസ്യ വിവരങ്ങളുണ്ട്. എകെ 47 അടക്കമുള്ള ആയുധങ്ങളുടെ അകമ്പടിയോടെ അനുചരന്മാര്‍ 24 മണിക്കൂറും ഒരുക്കുന്ന കനത്ത സുരക്ഷയ്ക്കുള്ളിലാണ് സലിമിന്റെ ഓരോ നീക്കവും. നിരവധി കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് ഓരോതവണയും വമ്പന്‍ ഇടപാടും ഇയാള്‍ നടത്തുക. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറ്റവും ആശങ്കയോടെ കാണുന്ന പേരാണ് ഹാജി സലിമിന്റെത്. എല്‍.ഇ.ടി, ഐഎസ്‌ഐ എന്നിവരുമായി ചേര്‍ന്ന് ഇന്ത്യയെ തകര്‍ക്കാനുള്ള പുതിയ തന്ത്രങ്ങള്‍ ഇയാള്‍ പലപ്പോഴും ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലാണ് ജനനമെങ്കിലും ഹാജി സലിമിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറേകിയത് പാകിസ്ഥാന്റെ മണ്ണാണ്. 2016ന് ശേഷം ഇന്ത്യയില്‍ പിടിക്കപ്പെട്ടിട്ടുള്ള മയക്കുമരുന്ന് കണ്‍സൈന്‍മെന്റിന്റെയെല്ലാം പിന്നില്‍ ഹാജി സലിം ഗ്രൂപ്പാണ്. അറബിക്കടലില്‍ അതിനിഗൂഡമായ ഒരു ശൃംഖല തന്നെ ഇവര്‍ക്കുണ്ട്. ഐഎസ്‌ഐ വളര്‍ത്തിയ ദാവൂദ് ഇബ്രാഹിം എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ജിവ്വാനിയിലെ ലാബുകളില്‍ നിര്‍മ്മിച്ച മയക്കുമരുന്നാണ് കടലില്‍ മുക്കിയ 'മദര്‍ഷിപ്പില്‍' ഉണ്ടായിരുന്നതെന്ന് പിടിയിലായ പാകിസ്ഥാന്‍ പൗരന്‍ സുബൈര്‍ എന്‍.സി.ബിയോട് സമ്മതിച്ചു. പാകിസ്ഥാനിലെ കുപ്രസിദ്ധ ലഹരിക്കടത്തു സംഘമായ ഹാജി സലിം നെറ്റ്‌വര്‍ക്കിന്റേതാണ് മയക്കുമരുന്നും കടത്താനുള്ള സംവിധാനങ്ങളും. തനിക്കൊപ്പം മദര്‍ഷിപ്പില്‍ ആറു പാകിസ്ഥാന്‍കാര്‍ കൂടി ഉണ്ടായിരുന്നെന്നാണ് ഇയാളുടെ മൊഴി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്‍.സി.ബി പരിശോധിച്ച് വരികയാണ്.
ഹാജി സലിം നെറ്റ്‌വര്‍ക്കിനായി സുബൈര്‍ നേരത്തെയും ലഹരി കടത്തിയിട്ടുണ്ടെന്നും ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കാണ് അന്ന് മരുന്ന് എത്തിച്ചതെന്നും എന്‍.സി.ബി വൃത്തങ്ങള്‍ കേരളകൗമുദിയോട് പറഞ്ഞു. പേരില്ലാത്ത മദര്‍ഷിപ്പ് മുക്കിയശേഷം നാവികസേനയുടെ കണ്ണുവെട്ടിച്ച് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടവര്‍ ലക്ഷദ്വീപിലെ ആള്‍ത്താമസമില്ലാത്ത ദ്വീപുകളില്‍ ഒളിച്ചെന്ന സൂചനയെ തുടര്‍ന്ന് നാവികസേനയും കോസ്റ്റ്ഗാര്‍ഡും പരിശോധന തുടരുകയാണ്. രണ്ട് സ്പീഡ് ബോട്ടാണ് മദര്‍ഷിപ്പിലുണ്ടായിരുന്നത്. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് സുബൈറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും പടിച്ചെടുത്തു. മുങ്ങുകയായിരുന്ന മദര്‍ഷിപ്പില്‍ നിന്ന് ലഭിച്ച ജി.പി.എസ് ട്രാക്കര്‍ പരിശോധിച്ച് വരുന്നു.
https://www.facebook.com/Malayalivartha
























