രാമയ്യയും ഡി.കെയും കർണാടക മുഖ്യമന്ത്രി... അമ്പരന്ന് ബിജെപിയും! രാഹുലിന്റെ പൂഴിക്കടകൻ ഇങ്ങനെ....

മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കും. നിയുക്ത സർക്കാരിന്റെ ആദ്യ രണ്ട് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം വഹിക്കുമെന്നും ശേഷിക്കുന്ന മൂന്ന് വർഷം ഡി കെ ശിവകുമാറിന് സ്ഥാനം കൈമാറുമെന്നും സൂചനകളുണ്ട്.
നിലവിൽ ഷിംലയിലുള്ള മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണു വിവരം. സോണിയ ഇന്നു രാത്രിയോടെ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. സിദ്ധരാമയ്യയുമായും കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായും സോണിയ ഗാന്ധി ചർച്ച നടത്തും. ഇതിനുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്ന ഡി കെ ശിവകുമാറുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമവായ ചർച്ച നടത്തി വരികയാണ്. വിമത നീക്കത്തിന് മുതിരില്ലെന്ന് ഡി കെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കു വഹിച്ച അദ്ദേഹത്തെ നിരാശപ്പെടുത്താതിരിക്കാനുള്ള ശ്രമമാണ് നിലവിൽ പുരോഗമിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനവും ഡിസിസി അദ്ധ്യക്ഷ സ്ഥാനവും ഡി കെ തന്നെ വഹിക്കുമെന്നാണ് വിവരം.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാറിനെ അറിയിച്ചു. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കാണെന്നത് ഡികെയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി പദത്തിനായി ഡികെയും അവകാശവാദം ഉന്നയിച്ചിരുന്നു. മന്ത്രിസഭയിൽ പ്രധാനവകുപ്പുകൾ ഡികെ പക്ഷത്തിനു നൽകിയേക്കും. മല്ലികാർജുൻ ഖർഗെയും ഡികെയും തമ്മിലുള്ള ചർച്ച പൂർത്തിയായി.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഡികെ ശിവകുമാറിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയകുഴപ്പമുണ്ട്. എന്നാൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്താനില്ലെന്നും പാർട്ടി അമ്മയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും. ഒന്നിലും ആശങ്കയില്ല. തന്റെ ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതോടെ ശിവകുമാർ നിലപാടിൽ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കൾ കരുതിയത്.
സംസ്ഥാനത്ത് 85 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണ്ണാടക നിരീക്ഷകരുമായി ചർച്ച തുടരും.
75കാരനായ സിദ്ധരാമയ്യയ്‌ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വർഷം അവസരം നൽകാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ട്രബിൾഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോൾ മുഖ്യമന്ത്രിയാക്കിയാൽ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാൻഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കർണാടക ഡി.ജി.പിയുമായിരുന്ന പ്രദീപ് സൂദിനെ കേന്ദ്രസർക്കാർ സി ബി ഐ ഡയറക്‌ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാർട്ടി വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























