എന്നിട്ടും രക്തം മരവിച്ചുപോയി... ടൈറ്റാനിക്കിനെ കാണാന്‍ പോയ 5 കോടീശ്വരന്‍മാരുടെ യാത്ര വല്ലാത്ത ദുരിതമായി; തിരച്ചില്‍ നടത്തിയത് 17,000 ചതുരശ്ര കിലോമീറ്റര്‍ സമുദ്രവിസ്തൃതിയില്‍; യുഎസ്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളും രംഗത്തിറങ്ങിയിട്ടും രക്ഷയില്ല

ടൈറ്റാനിക്കിനെ കാണാന്‍ പോയ 5 കോടീശ്വരന്‍മാരുടെ അവസ്ഥ വല്ലാത്തൊരനുഭവമായി. അവര്‍ക്ക് ടൈറ്റാനിക്കിനെ കാണാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല. അതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അദ്ഭുതം സംഭവിക്കാമെന്ന പ്രതീക്ഷയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടകത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടതോടെതന്നെ യാത്രക്കാര്‍ മരിച്ചെന്ന അഭ്യൂഹം പടര്‍ന്നിരുന്നു. വിക്ടര്‍ 6000 റോബട്ടാണ് സമുദ്രോപരിതലത്തില്‍നിന്ന് 4 കിലോമീറ്റര്‍ താഴെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
അഞ്ചുജീവനുകളുമായി അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളില്‍ കാണാതായ ടൈറ്റന്‍ പേടകത്തിനായി നടന്നത് സര്‍വസന്നാഹങ്ങളോടെയുള്ള തിരച്ചില്‍. പേടകത്തിലെ ഓക്‌സിജന്‍ പരിധിയായ 96 മണിക്കൂറിനുമുന്‍പേ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍.
യുഎസ്, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബടുകളും ഇതിനായി രംഗത്തിറങ്ങി. 17000 ചതുരശ്രകിലോമീറ്റര്‍ സമുദ്ര വിസ്തൃതിലാണു തിരച്ചില്‍. എന്നാല്‍ ദൗത്യം ലക്ഷ്യം കണ്ടില്ല. 96 സമയപരിധിയും കടന്നുപോകവേ 2 ദിവസം മുന്‍പ് കനേഡിയന്‍ വിമാനത്തിന് സോണര്‍ സംവിധാനം വഴി കടലില്‍ നിന്നു ലഭിച്ച മുഴക്കങ്ങളും നിലച്ചു.
ഇന്നലെ വൈകിട്ടോടെ പ്രതീക്ഷ ഏതാണ്ടു മങ്ങി. അപ്പോഴും ചില അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണു രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോയത്. അതിലൊരു പ്രതീക്ഷ ആഴക്കടല്‍ പര്യവേഷണത്തില്‍ പരിചിതരായ വിദഗ്ധര്‍ ഓക്‌സിജന്റെ അളവ് കൂടുതല്‍ സമയത്തേക്ക് കരുതിവച്ചിട്ടുണ്ടാകുമോയെന്നതാണ്. ഫ്രഞ്ച് റോബട്ടിക് പേടകമായ വിക്ടര്‍ 6000 സമുദ്രത്തിന്റെ അടിത്തട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും അനുകൂലമായി ഒന്നും ലഭിച്ചില്ല.
ബ്രിട്ടീഷുകാരനെങ്കിലും ദുബായ് ആസ്ഥാനമായി വിമാനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ഉടമയാണ് സംഘത്തിലെ ഏറ്റവും സാഹസികന്‍. സാഹസികതയ്ക്കു 3 ഗിന്നസ് റെക്കോര്‍ഡ്. ഭൂമിയില്‍ നിന്ന് 107 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച ബഹിരാകാശയാത്രയില്‍ ഉള്‍പ്പെട്ടു. 2019ല്‍ ഇരുധ്രുവങ്ങളിലൂടെയും ഏറ്റവും വേഗത്തില്‍ ഭൂമിയെ വലംവച്ച എട്ടംഗ സംഘത്തിലെ പ്രധാനി.
2021ല്‍ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് യാത്ര ചെയ്തു. അന്ന് 13 വയസ്സുകാരന്‍ മകനെയും കൂടെക്കൂട്ടി. തലേവര്‍ഷം ദക്ഷിണധ്രൂവത്തിലേക്കു നടത്തിയ യാത്രയിലും മകന്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം നമീബിയയില്‍ നിന്നു ചീറ്റപ്പുലികളെ ഇന്ത്യയില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ ആക്ഷന്‍ ഏവിയേഷന്‍ വിമാനത്തിലാണ്. മൃഗശാലയില്‍ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചിത്രവുമെടുത്ത ശേഷമാണു മടങ്ങിയത്.
ടൈറ്റന്‍ പേടകത്തിന്റെ ക്യാപ്റ്റനാണ് ഹെന്റി നാര്‍സലേ (77). 35 തവണ ടൈറ്റാനിക് അവശിഷ്ടം കണ്ട ഫ്രഞ്ച് പൗരന്‍. മിസ്റ്റര്‍ ടൈറ്റാനിക് എന്നു വിളിക്കപ്പെടുന്നു. നര്‍സലേയുടെ കുട്ടിക്കാലം ആഫ്രിക്കയിലായിരുന്നു. 20 വര്‍ഷം ഫ്രഞ്ച് നാവികസേനയിലും ജോലി ചെയ്തു. പിന്നീട് സമുദ്രാന്തര്‍ഭാഗത്തു പോകുന്ന പേടകങ്ങളോടായി പ്രിയം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി (1985) രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം അവിടേക്ക് ആദ്യയാത്ര നടത്തി.
ടൈറ്റന്‍ നിര്‍മിച്ച ഓഷന്‍ഗേറ്റ് കമ്പനിയുടെ ഉടമയാണ് സ്‌കോട്ടന്‍ റഷ് (61). 19ാമത്തെ വയസ്സില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ജെറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പൈലറ്റ് ലൈസന്‍സ് നേടി. ടൈറ്റന്റെ യാത്ര നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വിഡിയോ ഗെയിം കണ്‍ട്രോളര്‍ റഷ് പരിചയപ്പെടുത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. റഷിന്റെ ഭാര്യ ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ഇസിദോര്‍ഐഡ ദമ്പതികളുടെ പിന്‍മുറക്കാരി വെന്‍ഡി.
ടൈറ്റന്‍ പേടകത്തിലെ സങ്കടക്കാഴ്ചയാണ് ആ അച്ഛനും മകനും. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമാണു ഷഹ്‌സാദ ദാവൂദ് (48), മകന്‍ സുലൈമാന്‍ (19). പ്രിന്‍സ് ട്രസ്റ്റ് ഇന്റര്‍നാഷനല്‍, ബ്രിട്ടിഷ് ഏഷ്യന്‍ ട്രസ്റ്റ് തുടങ്ങിയ ജീവകാരുണ്യസ്ഥാപനങ്ങളില്‍ സജീവമാണ് ഷഹ്‌സാദ. ഭൂമിക്കു പുറത്ത് ജീവനുണ്ടോ എന്നു ഗവേഷണം നടത്തുന്ന കലിഫോര്‍ണിയ എസ്ഇടിഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡംഗം കൂടിയാണ്. മകന്‍ സുലൈമാന്‍, ഗ്ലാസ്‌ഗോയിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയിലെ ബിസിനസ് സ്‌കൂളില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
"
https://www.facebook.com/Malayalivartha
























