എസ്.എഫ്.ഐയുടെ കടുംവെട്ട്... ഇടത് മുന്നണിയില്‍ പൊട്ടലും ചീറ്റലും തുടങ്ങി, സി.പി.എമ്മിലെയും എസ്.എഫ്.ഐയിലേയും പ്രശ്‌നങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും തലവേദന

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍- എന്ന് കേട്ടിട്ടില്ലേ, ചില എസ്.എഫ്.ഐ നേതാക്കളുടെ പഠനവും പോരാട്ടവും എങ്ങനെയാണെന്ന് അവസാനം നാട്ടുകാരറിഞ്ഞു. അല്ലല്ല, നാട്ടുകാരെ അറിയിച്ചു എന്നു പറയുന്നതാവും ശരി. എന്നിട്ട് മാലപ്പടക്കത്തിന് തിരികൊളുത്തിയത് പോലെയായി കാര്യങ്ങള്‍. വിദ്യയുടെ വ്യാജരേഖയും നിഖിലിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റും എസ്.എഫ്.ഐയേയും സി.പി.എമ്മിനേയും കുറച്ചൊന്നുമല്ല വെള്ളംകുടിപ്പിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനമാണ് ഇടതുപക്ഷത്ത് നിന്ന് ആദ്യം എസ്.എഫ്.ഐയ്‌ക്കെതിരെ ഒളിയമ്പെയ്തത്.
പണ്ട് കെ.എസ്.യുക്കാരാണ് ഇതൊക്കെ ചെയ്തിരുന്നത്, ഇപ്പോഴത് എസ്.എഫ്.ഐ ആയെന്ന് മാത്രം. ഇതായിരുന്നു കാനത്തിന്റെ കാച്ചിക്കുറുക്കിയ കമന്റ്. പിന്നാലെ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും എസ്.എഫ്.ഐയുടെ ഫാസിസത്തിനെതിരെ രംഗത്തെത്തി. വിദ്യയുടെ കേസിന്റെ ഘട്ടത്തിലായിരുന്നു ഇത്.
എന്നാല്‍ കുഞ്ഞുസഖാവ് നിഖില്‍ തോമസ് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു എന്ന വാര്‍ത്ത പുറത്താവുകയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ആദ്യം അതിനെ ന്യായീകരിക്കുകയും ചെയ്തതോടെ സി.പി.ഐ ചാര്‍ജ്ജായി. പാര്‍ട്ടി മുഖപത്രമായ ജനയുഗം എസ്.എഫ്.ഐയെ വലിച്ചുകീറിയൊട്ടിച്ചു. ഏകസംഘടന എന്ന നിലപാട് ക്യാമ്പസുകളില്‍ നടപ്പാക്കുന്നതിന് എന്ത് കുത്സിതമാര്‍ഗവും എസ്.എഫ്.ഐ സ്വീകരിക്കുമെന്നാണ് ജനയുഗത്തിന്റെ മുഖപ്രസംഗം പറയാതെ പറഞ്ഞത്. ജനാധിപത്വത്തെ തകര്‍ക്കുകയും സമഗ്ര ആധിപത്യം നിലനിര്‍ത്താനും ഇത്തരം വഴികള്‍ തെരഞ്ഞെടുക്കുന്നെന്നും ചൂണ്ടിക്കാണിക്കുന്നു.
എസ്.എഫ്.ഐയുടെ ചെയ്തികളും അതിനെ ന്യായീകരിച്ച എം.വി ഗോവിന്ദന്‍ മാഷ്, എ.കെ ബാലന്‍ എന്നിവരുടെ നിലപാടുകള്‍ക്കെതിരെയും സി.പി.ഐ ശക്തമായി രംഗത്തെത്തിയിരിക്കുന്നു. ഇടത് മുന്നണിക്കും സര്‍ക്കാരിനും വലിയ നാണക്കേടാണ് വരുത്തിവച്ചിരിക്കുന്നതെന്നാണ് അവരുടെ വിലയിരുത്തല്‍. മുന്നണി യോഗം ചേര്‍ന്നിട്ട് ഇമ്മിണി നാളായെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ താമസിയാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയും കുടുംബവും മുഖ്യമന്ത്രിയുടെ ഓഫീസും അവിടുത്തെ ചില പ്രമാണികളും സോളാര്‍ സമരം അതിന്റെ അന്വേഷണ കമ്മിഷന്‍, അതിന് പിന്നാലെ എസ്.എഫ്.ഐയും എല്ലാംകൊണ്ടും സി.പി.എമ്മിന് അമ്പ്‌പെരുന്നാളാണ്.
പക്ഷെ, ആഘോഷം കെ.പി.സി.സി ഓഫീസിലും എം.എന്‍ സ്മാരകത്തിലുമാണെന്ന് മാത്രം. സി.പി.എമ്മിലെ ഏറ്റവും നല്ല ന്യായീകരണ സൈദ്ധാന്തികന്‍ എ.കെ ബാലനാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹാരാജാസ് കോളേജിന്റെ സാങ്കേതിക പിഴവ് കാരണം പരീക്ഷ എഴുതാത്ത പി.എം ആര്‍ഷോയുടെ പേര് ജയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിന് മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നാണ് ബാലന്റെ ആവശ്യം.
എ.ഐ ക്യാമറാ ഇടപാട് സംഭന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും അതേ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതങ്ങ് ഏട്ടന്റെ പീടികേ പോയി പറഞ്ഞാ മതി എന്നും ധിക്കാരത്തോടെ പറഞ്ഞയാളാണ് ഈ മാന്യന്‍. തെറ്റ് കണ്ടെത്തിയാല്‍ ശാസിക്കുന്നതിന് പകരം ന്യായീകരിച്ച് വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്ന ബാലനെ പോലുള്ളവരോട് നമുക്ക് സഹതപിക്കാം.
എല്‍.ഡി.എഫിലെ മറ്റൊരു ഘടകക്ഷിയായ ജനതാദളിന്റെ നേതാവ് എം.വി ശ്രേയാംസ് കുമാറിനും അന്തരിച്ച അദ്ദേഹത്തിന്റെ പിതാവിനും എതിരെ അസഭ്യവും കൊള്ളരുതായ്മകളുമാണ് സൈബറിടങ്ങളില്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടര്‍മാരോട് ഒരു പോലീസ് ഓഫീസറുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് പോലീസ് നിര്‍ബന്ധിക്കുകയാണെന്ന് ശ്രേയാംസ്‌കുമാര്‍ വെളിപ്പെടുത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്.
സ്വന്തം മുന്നണിയിലുള്ളവരോട് സൈബര്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. എന്നിട്ട് ജനാധിപത്യത്തെ കുറിച്ചും ഫാസിസത്തിനെതിരെയും വാതോരാതെ പ്രസംഗിക്കും. ഇമ്മാതിരി ഉളുപ്പില്ലായ്മ കേരളത്തില്‍ വേറെ ആര്‍ക്കേലും ഉണ്ടോന്നറിയാന്‍ വേണേ നമുക്കൊരു പരീക്ഷ നടത്താം. പരീക്ഷ എഴുതാതെ തന്നെ ഇക്കൂട്ടര്‍ ഫുള്‍ എ പ്ലസ് അടിച്ചെടുത്തിരിക്കും. സി.പി.ഐയ്ക്ക് പിന്നാലെ ജനതാദളും ഇടത് മുന്നണിയില്‍ അസ്വാരസ്യം കാണിച്ചുതുടങ്ങി. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും.
യു.ഡി.എഫില്‍ നിന്ന് കക്ഷികളെയെല്ലാം അടര്‍ത്തിയെടുത്ത് അജയ്യരായി കഴിഞ്ഞിരുന്ന സി.പി.എമ്മിന് അടിപതറിത്തുടങ്ങി. കാരണം നാല് കോണിലൂടെയും സര്‍ക്കിനും പാര്‍ട്ടിക്കും എസ്.എഫ്.ഐയ്ക്കും എതിരെ ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും സുനാമിയാണ് പൊങ്ങിവരുന്നത്. അതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതങ്ങനെ തീരില്ല. കാരണം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് എസ്.എഫ്.ഐയുടെ മുന്‍ നേതാവും സജീവ നേതാവും ചെയ്തത്.
ഇതവര്‍ ഒറ്റയ്ക്ക് ചെയ്തത് അല്ലെന്ന് വ്യക്തമാണ്. ആരാണ് ഇവരെ സഹായിച്ചത്, എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ഇതിന് പിന്നില്‍ ഒന്നിലധികം ആളുകളുണ്ടാകും. ഡിഗ്രിക്ക് തോറ്റ അഖില്‍ മറ്റൊരു യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റുമായി അതേ കോളജില്‍ എം.കോമിന് അഡ്മിഷനെടുത്തിട്ടും അധ്യാപകര്‍ക്ക് പോലും സംശയം തോന്നിയില്ല. അവരൊക്കെ നിഖിലിനെ ഓര്‍ക്കുന്നില്ലെന്നാണ് പറയുന്നത്. ഗുരുക്കന്മാരായാല്‍ ഇങ്ങിനെ വേണം. കള്ളന് കഞ്ഞിവെച്ചവന്മാര്‍.
സി.പി.എമ്മിലെയും എസ്.എഫ്.ഐയിലേയും പ്രശ്‌നങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും തലവേദനയല്ല, മൈഗ്രെയ്‌നാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിനോ, കേന്ദ്രസര്‍ക്കാരിനോ എതിരെ ഒന്നും മിണ്ടാനാകാത്ത അവസ്ഥ. തുടര്‍ഭരണം ബാധ്യതയായെന്ന് വരെ ചില സി.പി.എം. സി.പി.ഐ നേതാക്കളും പൊറുപൊറുത്ത് തുടങ്ങിയിട്ടുണ്ട്.
അതിനര്‍ഥം പൊട്ടലും ചീറ്റലും ഇടത് മുന്നണിയില്‍ തുടങ്ങിയെന്നാണ്. എല്ലാത്തിനെയും അടക്കിനിര്‍ത്തി മുന്നോട്ട് പോകുന്ന സി.പി.എം വീണ്ടും അതേ ലൈന്‍ തുടരുമെന്നാണ് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അങ്ങനെയെങ്കില്‍ ഏതെങ്കിലും ഘടകക്ഷി യു,ഡി.എഫിലേക്ക് പോകുമോ? അതിനുള്ള രാഷ്ട്രീയ കാലാവസ്ഥ ഏറെ അനുകൂലമാണ്.
https://www.facebook.com/Malayalivartha

























