മൊത്തം വ്യാജന്‍മാര്‍... മാനം വീണ്ടെടുക്കാന്‍ പിണറായിയുടെ കിറ്റ്?, ഓണത്തിന് പഴയ ഉഴുന്നും പരിപ്പും പയറുമൊക്കെയായി ഒരു കിറ്റ് അണിയറയില്‍ ഒരുങ്ങുവെന്ന് സംസാരം...പ്രഖ്യാപനം വൈകില്ല

ലജ്ജ എന്നൊരു വാക്ക് സഖാക്കളുടെ നിഖണ്ഡുവിലില്ല. ഈ പാർട്ടിയിലെ ഏറെക്കുറെ എല്ലാ നേതാക്കളും വ്യാജൻമാരും വഞ്ചകരുമാണെന്ന വിവരം ലോകം അറിയുമ്പോഴും പേരിനൊപ്പം ബിരുദം അലങ്കരിച്ച് ഞെളിഞ്ഞു നടക്കുകയാണ് പലരും. വിദ്യാർഥി നേതാക്കളിൽ ഏറെപ്പേരുടെയും മാർക്കും മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും വ്യാജമാണ്. ക്ലാസിൽ പോകാതെയും ഹാജരില്ലാതെയും പരീക്ഷ എഴുതാതെയും ഈസിയായി റാങ്കിലും ഫസ്റ്റ് ക്ലാസിലും പാസാകാമെന്ന് എസ്എഫ്‌ഐ തെളിയിച്ചിരിക്കുന്നു.
സർവകലാശ അപ്പാടെ നിയന്ത്രിക്കുന്നത് കുട്ടിസഖാക്കളാണെന്ന് കാലം തിരിച്ചറിഞ്ഞശേഷവും യാതൊരു ഉളുപ്പുമില്ലാതെയാണ് തലമൂത്ത സഖാക്കളുടെ വർത്തമാനം. എസ്എഫ്‌ഐയെ തകർക്കാൻ ശ്രമിക്കുന്നു സദ്‌പേരിനു കളങ്കം ചാർത്താൻ തൽപരകക്ഷികൾ ശ്രമിക്കുന്നു എന്നൊക്കെയാണ് സഖാവ് ബാലന്റെ സങ്കടം. ഇക്കാലമത്രയും ഒരു പാട് കുട്ടികളെ നുണപറഞ്ഞും വഞ്ചിച്ചും പറ്റിച്ച നേതാക്കളേറെയും വ്യാജൻമാരാണ്.
ആണും പെണ്ണും വ്യാജസർട്ടിഫിക്ക് നിർമാതാക്കളാണെന്ന് വ്യക്തമായിട്ടും സിപിഎം സെക്രട്ടറി ഗോവിന്റെ ഹുങ്കിനും ഗുണ്ടായിസത്തിനും യാതൊരു കുറവുമില്ല. കുട്ടിസഖാക്കൾക്ക് തെറ്റിയെന്നോ പാർട്ടി തിരുത്തുമെന്നോ ഒന്നും ഗോവിന്ദൻ മുതലാളി പറയുന്നില്ല. അമേരിക്ക, ക്യൂബ വഴി വെറുക്കപ്പെട്ടവരുടെ ദുബായി വഴി ഉല്ലാസവും തീർഥാടനവും കഴിഞ്ഞ് ക്ഷീണിതനായി വന്നിരിക്കുന്ന മന്ത്രി മുഖ്യൻ ആകെ അസ്വസ്തനാണ്. ഒരാഴ്ചത്തേക്ക് പുറത്തേക്കിറങ്ങാൻപോലും മാനം അനുവദിക്കാത്തതിനാൽ കുറെ ദിവസത്തേക്കുള്ള പരിപാടികളെല്ലാം പിണറായി സഖാവ് റദ്ദാക്കിയിരിക്കുന്നു. അമേരിക്കയിൽ നിന്നു പട്ടിണി ക്യൂബായിൽ എന്തുകാണാനാണ് സഖാവ് പോയതെന്ന് ഇപ്പോഴും അജ്ഞാതമാണ്.
ക്യൂബയിൽ കാലഹരണപ്പെട്ട പഴയ ചുവന്ന കൊടിത്തുണി ഇപ്പോഴുമുണ്ടോ എന്ന് ഉറപ്പുവരുത്താനാണോ പിണറായി ഫിദൽ കാസ്‌ട്രോയുടെ നാട്ടിലേക്ക് പോയതെന്നതും അജ്ഞാതം. ഇനിയുമുറക്കെ, ഇനിയുമറക്കെ, ഈങ്ക്വിലാബ് സിന്ദാബാദ് എന്നൊക്കെ വീമ്പു പറഞ്ഞിരുന്ന എസ്എഫ്‌ഐയുടെ കുട്ടിസഖാക്കളേറെയും സ്വന്തം നേതാക്കളുടെ കോപ്പിയും വ്യാജത്തരവും വെള്ളം തൊടാതെ വിഴുങ്ങിയിരിക്കുകയാണ്. സ്വന്തം തലയും തലച്ചോറും ഇത്തരം നേതാക്കൾക്കും വിലപോയ കൊടിക്കും അടിയറവ് പറഞ്ഞിരിക്കുന്ന കുട്ടിസഖാക്കളോട് എന്തു പറയാൻ.
വ്യാജരേഖ കേസിൽ സഖാവ് കെ.വിദ്യ അറസ്റ്റിലായെങ്കിലും മറ്റ് പല നേതാക്കളും ഇപ്പോഴും ഒളിവില്ലാണ്. താനും തന്റെ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റും വ്യാജമല്ലെന്നാണ് വിദ്യ ഇപ്പോഴും പറയുന്നത്. വലിയ സഖാക്കളുടെതുപോലെ അപാരമാണ് കുട്ടിസഖാക്കളുടെയും തൊലിക്കട്ടി. കട്ടോണ്ടുകള്ളം മുന്നോട്ട് എന്നു പറയുന്നതുപോലെ കള്ളത്തരത്തിനു പിന്നാലെ നുണമാല കൂടി പൊട്ടിക്കുകയാണ് വിദ്യ ടീച്ചർ. എന്തായാലും ജൂലൈ ആറു വരെ ടീച്ചർ റിമാൻഡിലാണ്. മാത്രവുമല്ല വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.
വിദ്യ ഏതോ മൂത്ത സഖാവിന്റെ അന്തപ്പുരത്തിനുള്ളിലാണ് ഒളിച്ചിരുന്നതെന്നും അതല്ല ഒളിപ്പിച്ചതാണെന്നും പറയുന്നു. അവിടെ നിന്നും അട്ടപ്പാടി വരെ എന്തിന് സഖാവ് പോയെന്നതും വ്യക്തമല്ല. ചോദിച്ചാൽ ആദിവാസിക്കുടിലിലെ പട്ടിണിമരണവും ശിശുമരണവും അടിസ്ഥാനമാക്കി ഡോക്ടറേറ്റ് ചെയ്തുവരികയാണെന്ന് സഖാവ് പറഞ്ഞെന്നിരിക്കും. എന്തായാലും വീണതു വിദ്യയാക്കുന്ന മഹതിയുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. മണ്ണാർക്കാട് മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഇന്നലെ 7.40ന് വടകരയിൽ വച്ച് വിദ്യയെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സംഭവം പരമരഹസ്യമാക്കിവയ്ക്കാൻ പിണറായിയുടെ പോലീസ് ആവുന്നതു ശ്രമിച്ചു എന്നതാണ് ഏറെ പരിതാപകരം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി ഏതറ്റംവരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോടു പറഞ്ഞുപോലും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലിൽ വിദ്യയുടെ നിലപാട്.
അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വിദ്യ പറയുന്നു. പ്രീഡിഗ്രി മുതൽ സഖാവിന്റെ സർട്ടിഫിക്കറ്റുകളും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും വ്യാജനാണോ ഒറിജിനലാണോ എന്നാണ് കണ്ടറിയാനുള്ളത്. എല്ലാ പത്രങ്ങളും വിദ്യയുടെ അറസ്റ്റ് ഒന്നാം പേജിൽ വീശിയപ്പോഴും പാർട്ടി പത്രം അവസാന പേജിൽ ഒറ്റക്കോളത്തിൽ നാണക്കേട് ഒതുക്കി. ഇങ്ങനെയൊരാൽ പാർട്ടിയിൽ ഇല്ലെന്നും വിദ്യ സിപിഎം അനുഭാവിയേ അല്ലെന്നുമൊക്കെ ഗോവിന്ദനാചാര്യൻ നാളെ തട്ടിവിട്ടേക്കാം.
ഇത്രയേറെ സിപിഎമ്മും ഇടതുമുന്നണിയും നാണി കുളമായിട്ടും സിപിഐയ്ക്കും അതിന്റെ മൊത്തക്കച്ചവടക്കാരൻ കാനത്തിനും വായിൽ കമാന്ന് അക്ഷരമില്ല. വല്യേട്ടൻ എന്തു വൃത്തികേടു കാണിച്ചാലും അതിനൊന്നും കുഴപ്പമല്ല ഞങ്ങൾക്കും കിട്ടിയാൽ മതി അതിന്റെ വിഹിതം എന്നതുമാണ് സിപിഐയുടെ നിലപാട്. എസ്എഫ്‌ഐയെ അപേക്ഷിച്ച് സിപിഐയുടെ വിദ്യാർഥി, യുവജനസംഘടന എല്ലുംതോലും പരുവത്തിലാണെന്നിരിക്കെ കാനം ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല.
എന്തായാലും പിണറായി സഖാവ് ഉടൻ കേരളത്തിനൊരു സമ്മാനം പ്രഖ്യാപിക്കാൻ സാധ്യതയേറിയിരിക്കുന്നു. ഓണത്തിന് പഴയ ഉഴുന്നും പരിപ്പും പയറുമൊക്കെയായി ഒരു കിറ്റ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന പ്രഖ്യാപനം വൈകില്ല. ആകെ നാറി കുളമായിരിക്കെ കിറ്റ് എന്നു കേട്ടാൽ മലയാളി ഇപ്പം കിട്ടും എന്ന മട്ടിൽ കൈയടിച്ചും കൈകൂപ്പിയും നിൽക്കുമെന്ന് പിണറായിക്ക് നന്നായി അറിയാം. ഒരു കിറ്റിൽ മായുന്നതും മറക്കുന്നതുമാണല്ലോ കേരളീയരുടെ മാനം.
https://www.facebook.com/Malayalivartha

























