സുപ്രീം കോടതിയിൽ പ്രിയക്ക് പണി കിട്ടുമോ? ജയിക്കുന്നത് ആരാവും? ജ. ദേവൻ രാമചന്ദ്രനോ? ജ.നമ്പ്യാരോ?, ജോസഫ് സ്കറിയയോട് സുപ്രീം കോടതിയെ സമീപിക്കണമെന്ന സമ്മർദ്ദം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ആശ്വാസം നൽകിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ഹർജിക്കാരൻ. ഡിവിഷൻ ബഞ്ചിൻെറ ഉത്തരവ് റദ്ദാക്കാൻ എളുപ്പമാണെന്നാണ് ജോസഫ് സ്കറിയ പറയുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തനിക്ക് നൽകിയ അനുകൂല വിധി ഡിവിഷൻ ബഞ്ചിന് ചോദ്യം ചെയ്യാനാവില്ലെന്നാണ് ഹർജിക്കാരൻ്റെ അഭിപ്രായം.ഡിവിഷൻ ബഞ്ചിൻെറ ഉത്തരവ് സുപ്രീം കോടതിയിലെത്തുമ്പോൾ ജയിക്കുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആയിരിക്കുമെന്ന് തന്നെയാണ് ഹർജി കക്ഷിയുടെ വിശ്വാസം.
പ്രിയക്ക് ആവശ്യമായ അദ്ധ്യാപന പരിചയം ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു വ്യക്തി എന്ന നിലയിൽ താൻ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾക്ക് വേട്ട എന്ന വാക്കാണ് പ്രയോഗിക്കാൻ തോന്നുന്നതെന്നാണ് പ്രിയാ വർഗീസ് പറഞ്ഞത്. ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അവസാനം ഇങ്ങനെയൊരു വിധി വന്നതിൽ വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും പ്രിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നീതി കിട്ടിയതിൽ സന്തോഷം. ക്ലാസ് മുറികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ധ്യാപനം. കോളേജ് യൂണിയനുകളുടെ മുഴുവൻ ചുമതലയും വഹിക്കുന്നത് സ്റ്റുഡൻഡ് ഡീൻ അല്ലെങ്കിൽ സ്റ്റുഡൻഡ് സർവീസ് ഡയറക്ടർ എന്ന് ചില സർവകലാശാലകളിൽ വിളിക്കുന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ്. ഇതും നാഷണൽ സർവീസ് സ്കീമിലെ പ്രവർത്തനവും അദ്ധ്യാപനത്തിന്റെ ഭാഗമാകില്ലേ എന്നത് ഇനിയെങ്കിലും പരിശോധിക്കണം.
പണ്ട് എൻഎസ്എസ് കോ-കരിക്കുലർ ആക്ടിവിറ്റി ആയിരുന്നെങ്കിൽ ഇന്ന് പുതിയ യുജിസി നിയമപ്രകാരം അത് കരിക്കുലത്തിന്റെ ഭാഗമാണ്. ഒരു അദ്ധ്യാപകനല്ലാതെ സർവകലാശാല ഉദ്യോഗസ്ഥർക്ക് അതിന്റെ മേൽനോട്ടം വഹിക്കാനാകുമോ. അതോ അദ്ധ്യാപകരാരും ഈ മേഖലകളിലേയ്ക്ക് വരരുത് എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ടോ എന്നും പ്രിയ ചോദിച്ചു. എന്തായാലും ഇതൊക്കെ അദ്ധ്യാപനത്തിന്റെ ഭാഗമാണെന്ന് വിദ്യാഭ്യാസത്തെ കുറിച്ച് അറിയുന്ന ആരും സമ്മതിക്കും. ഇന്റർവ്യൂവിന്റെ തലേ ദിവസം വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനെ ടാർഗറ്റ് ചെയ്യുക എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. പരാതിക്കാരൻ ആദ്യം കോടതിയെ അല്ല മാദ്ധ്യമങ്ങളെ ആണ് സമീപിച്ചത് എന്നതും സംശയമുയർത്തുന്ന കാര്യമാണെന്ന് പ്രിയ പറഞ്ഞു.
നേരത്തെ, കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഹൈക്കോടതി അസാധുവാക്കിയിരുന്നു. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എൻഎസ്എസിലെ പ്രവർത്തനം അദ്ധ്യാപന പരിചയമല്ല, ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നു.
യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിയ വർഗീസിന്റെ നിയമനമെന്ന് ചൂണ്ടിക്കാട്ടി രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിർണായക വിധി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ട് വർഷത്തെ അദ്ധ്യാപനപരിചയം പ്രിയ വർഗീസിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
8 വർഷത്തെ അധ്യാപന പരിചയം തനിക്കില്ലെന്ന് പ്രിയ സമ്മതിക്കുന്നുണ്ട്.എന്നാൽ സാങ്കേതികമായി തനിക്ക് അധ്യാപന പരിചയം ഉണ്ടെന്നാണ് പ്രിയാ വർഗീസിൻ്റെ വാദം. ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് 2 ബഞ്ചുകൾ രണ്ട് അഭിപ്രായം പറഞ്ഞത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യാപന പരിചയം അംഗീകരിച്ചില്ല. എന്നാൽ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ അംഗീകരിച്ചു. ഇതാണ് സുപ്രീം കോടതി കയറാൻ പോകുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ ഹർജിക്കാരൻ തുടങ്ങി കഴിഞ്ഞു. പ്രധാനമായും പ്രിയാ വർഗീസിൻ്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു ആനുകൂല്യം ലഭിക്കുമായിരുന്നോ എന്നാണ് കോൺഗ്രസ് അനുകൂല സംഘടനകൾ ചോദിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് ആരും ചോദ്യം ചെയ്തിട്ടില്ലെങ്കിലും പ്രതിപക്ഷത്തിൻ്റെ മനസിൽ അഗ്നി പുകയുന്നുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ശരി എന്ന് കരുതുന്നവരും ഏറെയുണ്ട് അക്കൂട്ടത്തിൽ. ഇതെല്ലാം സുപ്രീം കോടതിയെ അറിയിക്കുമെന്നാണ് ഹർജിക്കാരൻ്റെ വാദം. ഏതായാലും ഏത് ബഞ്ച് പറഞ്ഞതാണ് ശരിയെന്ന് സുപ്രീം കോടതി പറയും. അതാണ് ശരി. രാകേഷിൻ്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് കെ കെ രാജേഷിനെ പൂർണമായി പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തൻ്റെ സ്ഥാനത്തിന് പോലും അപമാനകരമാണെന്ന് മനസിലാക്കിയിട്ടും പിണറായി രാകേഷിൻ്റെ ഭാര്യക്ക് ഒപ്പം നിന്നു.
പ്രിയ വർഗ്ഗീസിനെ നിയമിക്കാനായി റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്, ചങ്ങനാശ്ശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവിയായ ഡോ. ജോസഫ് സ്കറിയയെയാണ്. അഭിമുഖത്തിനായി ആറുപേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ ജോസഫ് സ്കറിയ കഴിഞ്ഞ 27 വർഷമായി അധ്യാപന രംഗത്തുണ്ട്. നൂറ്റി അൻപതിലേറെ ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും രചിച്ച സ്കറിയയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. താൻ ഇതുവരെ പ്രിയ എന്ന് കേട്ടിട്ടുപോലുമില്ലെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.
അക്കാദമിക രംഗത്ത് പ്രിയ വർഗ്ഗീസിൻറെ പേര് താനിതുവരെ കേട്ടിട്ടുപോലുമില്ലെന്നാണ് ജോസഫ് സ്കറിയ പറഞ്ഞത്. പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. റാങ്ക് പട്ടിക വന്ന ശേഷം പ്രിയ വർഗ്ഗീസിൻറെ നിയമനത്തിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചു. താനും ഇടതുപക്ഷക്കാരനാണെന്നും അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ പിടിപാട് സർവകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരമാണെന്നും സ്കറിയ പറഞു.
പ്രിയയുടെ അധ്യാപനപരിചയം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നും ഇത് പരിഹരിക്കാനായി നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നുമാണ് സർവകലാശാലയുടെ ആദ്യ വിശദീകരണം. യോഗ്യത ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കാതെ എങ്ങനെ ഇൻറർവ്യൂവിൽ പങ്കെടുപ്പിച്ചു എന്ന ചോദ്യത്തിന് സംശയത്തിൻറെ ആനുകൂല്യം ഉദ്യോഗാർത്ഥിക്ക് നൽകിയെന്ന വിചിത്ര ഉത്തരമാണ് വൈസ് ചാൻസിലർ ആദ്യം നൽകിയത്. അഭിമുഖം നടത്തി നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല.
പ്രിയ വർഗീസിന് പകരം വി സി സ്ഥാനം എന്നതായിരുന്നു ഫോർമുലയെന്നാണ് ആരോപണം. ഏതായാലും താനും പ്രിയയും ഒരുമിച്ചു പോകുമെന്ന് വി സി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. പ്രിയ വർഗ്ഗീസിന് യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയം ഇല്ല എന്നായിരുന്നു ആരോപണം. എഫ്‍ഡിപി അഥവാ ഫാക്കൽട്ടി ഡെവലെപ്മെൻറ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവ് പ്രിയ അധ്യാപന പരിചയമായി അപേക്ഷയിൽ ചേർത്തിരുന്നു. ഇത് തെറ്റാണെന്നും യുജിസി ചട്ടപ്രകാരം എഫ്‍ഡിപി അധ്യാപന പരിചയമല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാണിച്ചു. ഇതൊന്നും ആരും അറിയാതെ അധികാരം ഉപയോഗിച്ച് നേടാം എന്നാണ് പ്രിയ കരുതിയത്.
അഭിമുഖം നടത്തി 29 ദിവസം പിന്നിട്ടിട്ടും ആരെയാണ് തെരഞ്ഞെടുത്തത് എന്ന് സർവകലാശാല പറഞ്ഞില്ല. പക്ഷെ പ്രിയയ്ക്കാണ് ഒന്നാം റാങ്കെന്ന് ഇൻറർവ്യൂ നടന്ന അന്ന് തന്നെ വാർത്തയും വന്നിരുന്നു. ഈ വാർത്ത വിസി നിഷേധിച്ചില്ല. ഇൻറർവ്യൂ നടത്തിയത് തിടുക്കപ്പെട്ടായിരുന്നു. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബർ 12 ആയിരുന്നു. പിറ്റേന്ന് തന്നെ അപേക്ഷകരിൽ നിന്നും യോഗ്യതയുള്ള ആറ് പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി. അതിന് പിറ്റേന്ന് രണ്ടാം ശനി ആയിട്ട് കൂടി ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂവിൻറെ വിവരം അറിയിച്ചു. നാല് ദിവസം കഴിഞ്ഞ് നവംബർ പതിനെട്ടിന് ഇൻറർവ്യൂ നടത്തി. ശരവേഗത്തിൽ നടപടി ക്രമം പൂർത്തിയാക്കി പ്രിയ വർഗ്ഗീസിന് അഭിമുഖത്തിൽ ഒന്നാം റാങ്കും നൽകി.
പരാതിയും വിവാദങ്ങളും ഭയന്ന് റാങ്ക് പട്ടിക പുറത്തുവിടാതെ യൂണിവേഴ്സിറ്റി ഒഴിഞ്ഞുമാറി.
പ്രിയയുടെ യോഗ്യത സംബന്ധിച്ചുള്ള നിയമോപദേശം കിട്ടാനായിരുന്നു ഈ നീണ്ട കാത്തിരിപ്പ്. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാൻഡിംഗ് കൗൺസലായ അഡ്വക്കറ്റ് ഐ വി പ്രമോദാണ് നിയമോ പദേശം നൽകേണ്ട ആൾ. പ്രിയയ്ക്ക് അനുകൂലമായി നിയമ ഉപദേശം ദിവസങ്ങൾക്ക് മുമ്പ് തന്നെ കവറിലാക്കി അദ്ദേഹം നൽകിയിരുന്നു. തുടർന്നാണ് അഡ്വക്കേറ്റ് ജനറലിൽ നിന്നും വിശദീകരണം വാങ്ങിയത്. പ്രിയ വർഗ്ഗീസിന് മാസാമാസം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ ശമ്പളം കിട്ടുന്ന ജോലിയാണ് ലഭിക്കേണ്ടിയിരുന്നത്.
അത് തട്ടി പോയതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ എല്ലാവരും വിഷമത്തിലായിരുന്നു. അതിനിടെ പ്രിയയെ കൊണ്ട് ഹൈക്കോടതിയിൽ റിട്ട് നൽകാനുള്ള ശ്രമങ്ങളും അണിയറയിൽ നടന്നു. എങ്ങനെയെങ്കിലും സഖാവിനെ ജോലിയിൽ കയറ്റണമെന്ന ചിന്ത മാത്രമാണ് സഖാക്കൾക്കുള്ളത്. അത് ആദ്യം പാളിയെങ്കിലും പിന്നീട് വിജയിച്ചു.യു.ജി.സി. ഗൈഡ് ലൈൻ പ്രകാരം ജോസഫ് സ്ക റിയക്ക് 651 മാർക്കും പ്രിയാ വർഗീസിന് 156 മാർക്കമാണ് ലഭിച്ചത്. പ്രിയക്ക് ഇൻ്റർവ്യുവിന് 32 മാർക്ക് ലഭിച്ചപ്പോൾ ജോസഫിന് 30 മാർക്ക് ലഭിച്ചു. മാർക്ക് അടിസ്ഥാനത്തിൽ അവസാന സ്ഥാനക്കാരിയായിരുന്ന പ്രിയക്ക് ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ചപ്പോഴും കോടതിക്ക് ഒരു സംശയവും തോന്നിയില്ല.
ഭരണഘടനാ വിഷയങ്ങളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനുള്ള അറിവ് വിവരണാതീതമാണ്. കേവലം 35 വയസുള്ളപ്പോൾ കേരള ഹൈക്കോടതി അദ്ദേഹത്തെ കോണസലായി നിയമിച്ച ചരിത്രമുണ്ട്. ഇത്രയും പ്രായം കുറഞ്ഞ ഒരു കോൺസൽ ഹൈക്കോടതിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അദ്ദേഹത്തിൻെറ പിതാവ് എം.പി.ആർ.നായരും കേരളെ ഹൈക്കോടതിയിൽ ഒരേ സമയം സീനിയർ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി എണ്ണം പറഞ്ഞ വിധികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രറെതായി ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ജഡ്ജിയാണ് അദ്ദേഹം. ഇത് സഹജഡ്ജിമാരിൽ പലർക്കും അസഹ്യതയുണ്ടാക്കുന്നുണ്ടെന്ന് പിൽക്കാല വിധികളിൽ നിന്നും മനസിലാക്കാം. ജോസഫ് സ്കറിയയോട് സുപ്രീം കോടതിയെ സമീപിക്കണമെന്ന സമ്മർദ്ദം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണ ജോസഫിന് ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഹൈക്കോടതി ഉത്തരവ് ശരി വയ്ക്കുകയാണെങ്കിൽ അധ്യാപന പരിചയമില്ലാത്ത അധ്യാപകർ ഇനിയും ഉന്നത സ്ഥാനങ്ങളിലെത്തുമെന്ന് അധ്യാപകർ കരുതുന്നു. രാഷ്ട്രീയ പിൻബലമുള്ളവർക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാനും ഇതുവഴി കഴിയും. ഇത്തരം കീഴ് വഴക്കങ്ങൾ മുളയിലെ നുള്ളാനാണ് അധ്യാപകരുടെ തീരുമാനം.
https://www.facebook.com/Malayalivartha

























