എം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം; ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവുമായി കോടതി

ലൈഫ് മിഷൻ കോഴക്കേസിൽ നിർണായകമായ ഉത്തരവുമായി കോടതി.എം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.
ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. തുടർന്ന്കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങുന്നത്.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.
https://www.facebook.com/Malayalivartha


























